അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കിയുള്ള മാർഗനിർദേശങ്ങൾ ഷാർജ സർക്കാർ മീഡിയ ബ്യൂറോ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറുകയും ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ബ്യൂറോ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ ശ്രദ്ധിക്കേണ്ടത്
വീടുകളിലോ ഓഫിസുകളിലോ ഉള്ളവർ ബാൽക്കണികളിലും ജനാലകളോടു ചേർന്ന തുറസ്സായ ഭാഗങ്ങളിലും നിൽക്കുന്നത് ഒഴിവാക്കി കെട്ടിടത്തിന്റെ ഉൾവശത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ശ്രദ്ധാപൂർവം പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ആവശ്യമായാൽ മാത്രമേ ലിഫ്റ്റ് ഉപയോഗിക്കാവൂ; സാധ്യമായിടത്ത് പടികൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്ലാസ് ഭിത്തികളിലും ജനാലകളിലും നിന്ന് അകന്നുനിൽക്കുകയും യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിതി സുരക്ഷിതമാണെന്ന് ഔദ്യോഗികമായി അറിയിക്കുന്നതുവരെ സുരക്ഷിതമായ സ്ഥലത്ത് തുടരുകയും വേണം.
പുറത്തുള്ളവർക്ക് നിർദേശങ്ങൾ
പുറത്തുള്ളവർ കഴിയുന്നത്ര വേഗത്തിൽ ഏറ്റവും അടുത്ത സുരക്ഷിതമായ കെട്ടിടത്തിലേക്ക് അഭയം തേടണം. വാഹനമോടിക്കുന്നവർ പരിഭ്രാന്തരാകാതെ അടുത്ത സുരക്ഷിത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് സുരക്ഷിതമായി മാറണമെന്നും നിർദേശിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും പങ്കുവയ്ക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും നിർദേശിച്ചു. സംഭവസ്ഥലങ്ങളിൽ നിന്ന് ഫോട്ടോകളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് കർശനമായി ഒഴിവാക്കണമെന്നും വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമായാൽ 999 എന്ന നമ്പറിൽ ബന്ധപ്പെടാം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ തുടർച്ചയായ നിരീക്ഷണം നടത്തുകയാണെന്നും അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാസേനയുമായി പൂർണ സഹകരണം പുലർത്തണമെന്നും ഷാർജ സർക്കാർ മീഡിയ ബ്യൂറോ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt


























































































