
കൗമാരപ്രായം മുതൽ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന രണ്ട് ഇന്ത്യൻ വംശജർക്ക് ഒടുവിൽ തങ്ങൾ സ്വന്തം സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ. നെതർലൻഡ്സിൽ വളർന്ന മീന ഗെൽറ്റിങ്ക് (43), മിനാൽ തീസൻ (44) എന്നിവരാണ് മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദത്തിനൊടുവിൽ അമ്പരപ്പിക്കുന്ന സത്യം കണ്ടെത്തിയത്.
ഇന്ത്യയിലെ വ്യത്യസ്ത അനാഥാലയങ്ങളിൽ നിന്നാണ് ഇരുവരെയും ഡച്ച് കുടുംബങ്ങൾ കുഞ്ഞുന്നാളിൽ ദത്തെടുത്തത്. നെതർലൻഡ്സിലെ വിൽപ്പിലും മേഡിലുമായി ഏകദേശം 130 കിലോമീറ്റർ അകലെയാണ് ഇരുവരും വളർന്നത്. 1996ൽ ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഒരു കൂട്ടായ്മയിൽ വെച്ചാണ് മീനയും മിനാലും ആദ്യമായി കണ്ടുമുട്ടിയത്. കാഴ്ചയിലെ സാമ്യവും സമാന ചിന്താഗതികളും ഇരുവരെയും പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാക്കി. എന്നാൽ പിന്നീട് വിവാഹവും കുടുംബജീവിതവുമായി ഇരുവരും വ്യത്യസ്ത വഴികളിലേക്ക് നീങ്ങി. മിനാൽ പിന്നീട് ഫ്രാൻസിലേക്കും താമസം മാറ്റി.
ഡിഎൻഎ പരിശോധന തുറന്നത് ജീവിതത്തിലെ വലിയ രഹസ്യം
ഈ വർഷം ഏപ്രിലിലാണ് കഥയിൽ നിർണായക വഴിത്തിരിവുണ്ടായത്. സ്വന്തം രക്തബന്ധുക്കളെ കണ്ടെത്തുന്നതിനായി മിനാൽ നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലത്തിലാണ് മീന തന്റെ ജൈവ സഹോദരിയാണെന്ന വിവരം ലഭിച്ചത്. അതേസമയം, സ്വന്തം കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മീനയും 2017 മുതൽ ഇതേ ഓൺലൈൻ ഡാറ്റാബേസിൽ തന്റെ വിവരങ്ങൾ നൽകിയിരുന്നു. പരിശോധനാ ഫലങ്ങൾ ലഭിച്ചതോടെ വർഷങ്ങളായി തുടരുന്ന തിരച്ചിലിന് അപ്രതീക്ഷിതമായ ഉത്തരം ലഭിക്കുകയായിരുന്നു.
15 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടി
സത്യം തിരിച്ചറിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ആഴ്ച നെതർലൻഡ്സിലെ ഡെൻ ബോഷിൽ വെച്ച് 15 വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും കുടുംബസമേതം വീണ്ടും കണ്ടുമുട്ടി. വളർത്തുകുടുംബങ്ങളിൽനിന്ന് ഏറെ സ്നേഹവും കരുതലും ലഭിച്ചിരുന്നെങ്കിലും തങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഒരു അപൂർണത അനുഭവപ്പെട്ടിരുന്നതായി ഇരുവരും പറഞ്ഞു. എന്നാൽ തങ്ങൾ സഹോദരിമാരാണെന്ന തിരിച്ചറിവോടെ ആ ശൂന്യതയ്ക്ക് ഇപ്പോൾ പൂർണത ലഭിച്ചതായും അവർ വ്യക്തമാക്കി.