UAE Flight Cancellation Rights; വേനൽക്കാല യാത്രാ തിരക്ക് വർധിച്ച പശ്ചാത്തലത്തിലും, പ്രാദേശിക സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകൾ തടസ്സപ്പെടുന്ന സാഹചര്യത്തിലും, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും ഈ നിയമങ്ങൾ വലിയ സഹായമാകും. ഈ പുതിയ ‘ഏവിയേഷൻ കൺസ്യൂമർ വെൽഫെയർ ഡയറക്റ്റീവ്’ പ്രകാരം യാത്രക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ താഴെ പറയുന്നവയാണ്:
ഈ നിയമം ആർക്കൊക്കെ ബാധകമാണ്?
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ (ഉദാഹരണത്തിന് എമിറേറ്റ്സ്, ഫ്ലൈ ദുബായ്), ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾ, ലൈസൻസുള്ള ട്രാവൽ ഏജന്റുകൾ എന്നിവർക്കെല്ലാം ഈ നിയമം ബാധകമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിയേണ്ട വിവരങ്ങൾ
വിമാനക്കമ്പനികൾ ടിക്കറ്റ് നൽകുന്ന സമയത്ത് താഴെ പറയുന്ന വിവരങ്ങൾ വ്യക്തമായി നൽകിയിരിക്കണം
- നികുതികളും മറ്റ് ഫീസുകളും ഉൾപ്പെടെയുള്ള അവസാന തുക.
- ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുമോ , തീയതി മാറ്റുന്നതിനുള്ള പിഴ എത്ര തുടങ്ങിയ കാര്യങ്ങൾ.
- സർവീസ് നടത്തുന്നത് ഏത് വിമാനക്കമ്പനിയാണെന്ന് വ്യക്തമാക്കണം.
- ഇടയ്ക്കുള്ള സ്റ്റോപ്പുകൾ, കണക്റ്റിംഗ് ഫ്ലൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരം.
- സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവും അധികമായാൽ നൽകേണ്ട തുകയും.
വിമാനം വൈകിയാൽ എന്ത് സംഭവിക്കും?
വിമാനം വൈകുകയാണെങ്കിൽ അതിന്റെ കാരണവും, എത്ര സമയം വൈകുമെന്ന വിവരവും യാത്രക്കാരെ അറിയിക്കാൻ വിമാനക്കമ്പനികൾക്ക് ബാധ്യതയുണ്ട്.
വിമാനം റദ്ദാക്കിയാലോ വലിയ തടസ്സമുണ്ടായാലോ ലഭിക്കുന്ന ഓപ്ഷനുകൾ
വിമാനം റദ്ദാക്കുകയാണെങ്കിൽ യാത്രക്കാരന് താഴെ പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കാം
- അതേ വിമാനക്കമ്പനിയുടെ അടുത്ത ലഭ്യമായ വിമാനത്തിൽ യാത്ര ചെയ്യുക.
- മറ്റൊരു വിമാനക്കമ്പനി വഴി യാത്ര ചെയ്യാനുള്ള സൗകര്യം (ലഭ്യതയ്ക്കനുസരിച്ച്).
- ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങുക അല്ലെങ്കിൽ അത്രയും തുകയ്ക്കുള്ള വൗച്ചർ സ്വീകരിക്കുക.
ദീർഘനേരം വൈകിയാൽ ലഭിക്കുന്ന സഹായങ്ങൾ
വിമാനം 3 മുതൽ 8 മണിക്കൂർ വരെ വൈകുകയാണെങ്കിൽ യാത്രക്കാർക്ക് താഴെ പറയുന്ന സഹായങ്ങൾ ലഭിക്കാൻ അർഹതയുണ്ട്:
- ഭക്ഷണവും ലഘുഭക്ഷണവും.
- ഇന്റർനെറ്റ് അല്ലെങ്കിൽ ഫോൺ സൗകര്യം.
- രാത്രി താമസം ആവശ്യമാണെങ്കിൽ ഹോട്ടൽ സൗകര്യം.
- വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര.
പ്രത്യേക പരിഗണന ലഭിക്കുന്നവർ
ഭിന്നശേഷിക്കാർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വിമാനക്കമ്പനികൾ മുൻഗണന നൽകണം. ഇത്തരം ആവശ്യങ്ങളുള്ളവർ യാത്രയ്ക്ക് മുൻപ് തന്നെ വിമാനക്കമ്പനിയെ വിവരം അറിയിക്കേണ്ടതാണ്.
സ്വന്തം നിലയിൽ മറ്റൊരു ടിക്കറ്റ് എടുക്കാമോ?
വിമാനക്കമ്പനി കൃത്യമായ മറുപടി നൽകാതിരിക്കുകയോ, യാത്രയ്ക്ക് പകരമുള്ള സൗകര്യം ഒരുക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാർക്ക് സ്വന്തം നിലയിൽ മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാൽ ഇതിന്റെ രസീതുകൾ കൃത്യമായി സൂക്ഷിക്കണം. ന്യായമായ തുക മാത്രമേ വിമാനക്കമ്പനി തിരികെ നൽകുകയുള്ളൂ.
യാത്രക്കാർ ശ്രദ്ധിക്കാൻ
വിമാനം റദ്ദാക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപ് യാത്രക്കാർ സ്വയം ടിക്കറ്റ് റദ്ദാക്കരുത്. അങ്ങനെ ചെയ്താൽ അത് ‘വോളിന്ററി ക്യാൻസലേഷൻ’ ആയി കണക്കാക്കുകയും പണം തിരികെ ലഭിക്കുന്നതിനെ ബാധിക്കുകയും ചെയ്തേക്കാം. വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയോ അവരുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.
പരാതികൾ എവിടെ നൽകണം?
നിങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് തോന്നിയാൽ ആദ്യം വിമാനക്കമ്പനിയെയോ ട്രാവൽ ഏജന്റിനെയോ സമീപിക്കുക. അവിടെ പരിഹാരം ലഭിച്ചില്ലെങ്കിൽ ഏവിയേഷൻ അതോറിറ്റിയുടെ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.