Category: latest

  • ‘നന്ദി യുഎഇ ഈ വിവാഹസമ്മാനത്തിന്’; മലയാളി യുവതിക്ക് പ്രതിശ്രുതവരൻ നൽകിയ സ്വർണവള‌ സമ്മാനിച്ചത് രണ്ടരകോടിയുടെ സർപ്രൈസ്

    ‘നന്ദി യുഎഇ ഈ വിവാഹസമ്മാനത്തിന്’; മലയാളി യുവതിക്ക് പ്രതിശ്രുതവരൻ നൽകിയ സ്വർണവള‌ സമ്മാനിച്ചത് രണ്ടരകോടിയുടെ സർപ്രൈസ്

    പ്രതിശ്രുത വരൻ ഓണസമ്മാനമായി നൽകിയ സ്വർണവളത്തിലൂടെ ദുബായിലെ മലയാളി യുവതിക്ക് ലഭിച്ചത് ഏകദേശം രണ്ടരക്കോടി രൂപ (10 ലക്ഷം ദിർഹം). ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) നറുക്കെടുപ്പിലാണ് ദുബായ് കരാമയിൽ ജ്വല്ലറി ജീവനക്കാരിയായ സ്വീറ്റി സ്റ്റാൻലി (23) ഈ ഭാഗ്യം നേടിയത്.

    സ്വീറ്റി ജോലി ചെയ്യുന്ന ജ്വല്ലറിയിൽനിന്നുതന്നെയാണ് പ്രതിശ്രുത വരൻ കെ.എം. അഭിൽ ഈ വള സമ്മാനമായി വാങ്ങിയത്. വള വാങ്ങുമ്പോൾ ലഭിച്ച ഡിഎസ്എസ് റാഫിൾ കൂപ്പൺ പൂരിപ്പിക്കാൻ സഹപ്രവർത്തകർ നിർബന്ധിച്ചു. തിരക്കിനിടെ ഫോൺ നമ്പർ തെറ്റായി നൽകിയെങ്കിലും തിരുത്താൻ ശ്രമിക്കാതെ സ്വീറ്റി അത് അവഗണിച്ചു.

    സമ്മാനം അടിച്ചെന്ന് അറിയിച്ചുകൊണ്ട് ഡിഎസ്എസ് അധികൃതർ വിളിച്ചപ്പോൾ, ഒരു തട്ടിപ്പ് കോളാണെന്ന് കരുതി സ്വീറ്റി ഫോൺ കട്ട് ചെയ്തു. അടുത്തിടെ തട്ടിപ്പ് കോളുകൾ വന്നിരുന്നതിനാൽ ഇത് മറ്റൊരു തട്ടിപ്പായിരിക്കുമെന്ന് അവൾ കരുതി. എന്നാൽ, ഡിഎസ്എസ് അധികൃതർ സ്വീറ്റിയുടെ ജ്വല്ലറിയിലെ മാനേജരെ വിളിച്ചപ്പോൾ മാത്രമാണ് അവർക്ക് ഇത് തട്ടിപ്പല്ലെന്ന് മനസ്സിലായത്.

    ഏകദേശം ഒരു വർഷം മുൻപാണ് നാട്ടിൽവെച്ച് സ്വീറ്റിയുടെയും അഭിലിന്റെയും വിവാഹനിശ്ചയം നടന്നത്. ആദ്യം ദുബായിലേക്ക് വരാൻ ഇരുവർക്കും താല്പര്യമില്ലായിരുന്നെങ്കിലും ബന്ധുക്കളുടെ നിർബന്ധം കാരണം അവർ ദുബായിലെത്തി. അബുദാബിയിൽ അഭിലിന് ജോലി ലഭിച്ചു. സ്വീറ്റിക്ക് കരാമയിലെ ജ്വല്ലറിയിൽ കസ്റ്റമർ റിലേഷൻ മാനേജറായും ജോലി ലഭിച്ചു.

    “ഇത്ര വലിയൊരു സമ്മാനം ദുബായ് ഞങ്ങൾക്കുവേണ്ടി ഒരുക്കിവെച്ചിട്ടുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല,” സ്വീറ്റി സന്തോഷത്തോടെ പറഞ്ഞു. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇവർ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന വിവാഹത്തിനും വീട് പുതുക്കിപ്പണിയുന്നതിനും ഈ പണം ഉപയോഗിക്കാനാണ് ഇരുവരുടെയും തീരുമാനം. “നന്ദി ദുബായ്… ഹൃദയം നിറഞ്ഞ നന്ദി,” ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മുൻ കാമുകിയുടെ കൊലപാതകം; അറബ്​ യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി

    മുൻ കാമുകിയുടെ കൊലപാതകം; അറബ്​ യുവാവിൻറെ വധശിക്ഷ ശരിവെച്ച് യുഎഇ കോടതി

    മുൻ കാമുകിയായ യൂറോപ്യൻ യുവതിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിൻറെ വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവെച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് കോടതി വിലയിരുത്തി.

    2020 ജൂലൈ 16-നാണ് കൊലപാതകം നടന്നത്. 24 വയസ്സുള്ള യുവതി താമസിക്കുന്ന കെട്ടിടത്തിന് സമീപം പ്രതി കാത്തുനിന്നു. യുവതി അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗോവണിയിലേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനായി കത്തിയും മറ്റ് ഉപകരണങ്ങളും പ്രതി നേരത്തെതന്നെ തയ്യാറാക്കിയിരുന്നു.

    സംഭവസ്ഥലത്ത് ഏഴാം നിലയിൽനിന്ന് ബഹളം കേട്ടതിനെ തുടർന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ അവിടെയെത്തി. ഗോവണിയിൽ രക്തം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടെത്തി. ഉടൻതന്നെ സുരക്ഷാ ജീവനക്കാരൻ അടിയന്തര സേവനങ്ങൾക്ക് വിവരം നൽകിയെങ്കിലും യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

    സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ ദുബായ് പോലീസ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. കെട്ടിടത്തിൽനിന്ന് രക്ഷപ്പെട്ട ശേഷം സുഹൃത്തിന്റെ വീട്ടിൽ വസ്ത്രം മാറിയ പ്രതി, മറ്റൊരു എമിറേറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

    2017 മുതൽ യുവതിയുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ, പിന്നീട് യുവതി മറ്റൊരാളുമായി സൗഹൃദത്തിലായത് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവാൻ കാരണമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവെച്ചാണ് അപ്പീൽ കോടതി വധശിക്ഷ വിധിച്ചത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മൊബൈൽ ഷോപ്പ്​ ഉടമയെ പറ്റിച്ച്​ പണം തട്ടി; യുഎഇയിൽ രണ്ട് പ്രവാസി​ ജീവനക്കാർക്ക്​ തടവും പിഴയും

    മൊബൈൽ ഷോപ്പ്​ ഉടമയെ പറ്റിച്ച്​ പണം തട്ടി; യുഎഇയിൽ രണ്ട് പ്രവാസി​ ജീവനക്കാർക്ക്​ തടവും പിഴയും

    ദുബായിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയിൽ നിന്ന് 1,46,000 ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് ജീവനക്കാർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

    ഒരു ദിവസം ഒരു ഉപഭോക്താവ് എന്ന വ്യാജേന ഒരാൾ ഷോപ്പിലെത്തി. അയാൾക്ക് 35 ഐഫോൺ 15 പ്രോ ഫോണുകൾ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അത്രയും ഫോണുകൾ കടയിൽ സ്റ്റോക്കില്ലായിരുന്നു. ഈ വലിയ കച്ചവടം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത കടയുടമ, തൊട്ടടുത്ത കടയിൽ നിന്ന് ഫോണുകൾ വാങ്ങാനായി 1,46,000 ദിർഹം രണ്ട് ജീവനക്കാരുടെ കൈവശം കൊടുത്തുവിട്ടു.

    പണം കൈപ്പറ്റിയ ജീവനക്കാർ, ഉപഭോക്താവെന്ന വ്യാജേന എത്തിയ ആളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ഫോണുകൾ വാങ്ങുന്നതിനു പകരം അവർ ആ പണം അയാൾക്ക് കൈമാറി. ഇതിന് പ്രതിഫലമായി ഒരാൾക്ക് 50,000 ദിർഹവും മറ്റേയാൾക്ക് 20,000 ദിർഹമും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പണം കിട്ടിയ ഉടൻ ആ തട്ടിപ്പുകാരൻ മുങ്ങി.

    ഷോപ്പിൽ തിരിച്ചെത്തിയ ജീവനക്കാർ, വൈകുന്നേരത്തോടെ ഫോൺ എത്തുമെന്ന് കടയുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ, സമയം കഴിഞ്ഞിട്ടും ഫോണോ പണമോ ലഭിക്കാതെ വന്നപ്പോൾ സംശയം തോന്നിയ കടയുടമ, പണം കൈമാറിയ സ്ഥലത്തേക്ക് ജീവനക്കാരെയും കൂട്ടിപ്പോയി. അവിടെ ആരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഉടമ പോലീസിൽ പരാതി നൽകി.

    തെളിവുകൾ പരിശോധിച്ച കോടതി, തട്ടിയെടുത്ത 1,46,000 ദിർഹം രണ്ട് പ്രതികളും ചേർന്ന് കടയുടമയ്ക്ക് തിരികെ നൽകാനും വിധിച്ചു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

    മലപ്പുറം ജില്ലയിലെ പൊന്നാനി മാറഞ്ചേരി നീറ്റിക്കൽ സ്വദേശിയായ ചക്കൻ തെങ്ങിൽ റാഫി (53) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.പരേതനായ കുമ്പത് വളപ്പിൽ അബൂബക്കറിന്റേയും ഉമ്മു ചക്കൻ തെങ്ങിന്റെയും മകനാണ്. ഭാര്യ ഷെറീന. ദാരി, മിഷാരി എന്നിവർ മക്കളാണ്.

    ബഷീർ, അഷ്‌റഫ്, ഷെരീഫ എന്നിവർ സഹോദരങ്ങളാണ്. അബുദാബി കെ.എം.സി.സി ലീഗൽ വിംഗിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

    സുഹൃത്തിന്റെ കാർ നശിപ്പിച്ചു; യുവതി 1.64 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

    അപകടത്തിൽപ്പെട്ട സുഹൃത്തിന്റെ കാറിന് നഷ്ടപരിഹാരമായി 1,64,000 ദിർഹം നൽകാൻ ഒരു യുവതിയോട് ദുബായ് ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. യുവതി ഓടിച്ച കാർ അപകടത്തിൽ പൂർണ്ണമായും തകരുകയായിരുന്നു.

    വാഹനം ഓടിക്കാൻ കൊണ്ടുപോയ യുവതിയുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് കോടതി കണ്ടെത്തി. തുടർന്ന്, വാഹനത്തിന്റെ യഥാർത്ഥ വിലയായ 1,59,000 ദിർഹമും കേസ് വഴിയുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 5000 ദിർഹമും ചേർത്ത് ആകെ 1,64,000 ദിർഹം നൽകാൻ കോടതി ആവശ്യപ്പെട്ടു.


    കാർ ഉടമയായ യുവതിയാണ് കോടതിയിൽ പരാതി നൽകിയത്. നഷ്ടപ്പെട്ട വാഹനത്തിന്റെ വിലയായ 1,60,000 ദിർഹമും നഷ്ടപരിഹാരമായി 1,40,000 ദിർഹമും ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാൽ വാഹനം വാങ്ങിയതിന്റെ ബിൽ പരിശോധിച്ച കോടതി, കാറിന്റെ വില 1,59,000 ദിർഹമായി നിശ്ചയിക്കുകയും, മാനസിക ബുദ്ധിമുട്ടുകൾക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം

    ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം

    ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളായ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ ഇനി ഗതാഗത നിയമ ലംഘനങ്ങൾ നടത്തി രക്ഷപ്പെടാൻ കഴിയില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള ഏകീകൃത സംവിധാനം (Unified Traffic Violation System) ഉടൻ പ്രാബല്യത്തിൽ വരും. ഈ പദ്ധതിയുടെ 95 ശതമാനം ജോലികളും പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദെയ്‌വി അറിയിച്ചു.

    എന്താണ് ഈ സംവിധാനം?

    ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, ഒരു ജിസിസി രാജ്യത്ത് താമസിക്കുന്ന വ്യക്തി മറ്റൊരു ജിസിസി രാജ്യത്ത് വെച്ച് ഗതാഗത നിയമം ലംഘിച്ചാൽ, ആ വിവരം ഉടൻതന്നെ അയാളുടെ സ്വന്തം രാജ്യത്തെ ട്രാഫിക് സിസ്റ്റത്തിൽ രേഖപ്പെടുത്തും. ഉദാഹരണത്തിന്, സൗദി അറേബ്യയിൽ താമസിക്കുന്ന ഒരാൾ യുഎഇയിൽ വെച്ച് നിയമലംഘനം നടത്തിയാൽ, ആ വിവരം സൗദി ട്രാഫിക് സിസ്റ്റത്തിൽ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. നിയമലംഘനം നടത്തിയ ആളുടെ റസിഡൻസിയുള്ള രാജ്യം തന്നെ നിയമനടപടികൾ സ്വീകരിക്കുന്നതിനാൽ, സന്ദർശനത്തിനെത്തുന്നവർക്കും ഇനി നിയമലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല.

    ലക്ഷ്യങ്ങൾ

    റിയൽ ടൈം വിവര കൈമാറ്റം: നിയമലംഘനങ്ങളുടെ വിവരങ്ങൾ തത്സമയം കൈമാറാൻ കഴിയും.

    റോഡ് സുരക്ഷ: ഏകീകൃത സംവിധാനം വാഹനമോടിക്കുന്നവരെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുകയും റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.

    നിയമലംഘനങ്ങൾ കുറയ്ക്കുക: രാജ്യങ്ങളുടെ അതിർത്തി കടന്നുപോകുമ്പോഴും നിയമലംഘനങ്ങൾ നടത്തുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.

    ഈ സംവിധാനം നിലവിൽ വരുന്നതോടെ ജിസിസി രാജ്യങ്ങളിലെ സ്വദേശികൾക്കും പ്രവാസികൾക്കും കൂടുതൽ സുരക്ഷിതമായ ഒരു യാത്രാനുഭവം സാധ്യമാകും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു, ജാ​ഗ്രത വേണം

    സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു, ജാ​ഗ്രത വേണം

    അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം. കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ വീട്ടമ്മയുമാണ് മരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

    മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

    രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവിൽ പത്ത് പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.

    എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം:

    കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.

    മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

    രോഗലക്ഷണങ്ങൾ:

    തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

    കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയും രോഗലക്ഷണങ്ങളുടെ ഭാഗമാണ്. രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തിൽ കുളിച്ചവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

    മാലിന്യം കലർന്ന തോടുകളിലും കുളങ്ങളിലും കുളിക്കുന്നവരിലാണ് പൊതുവെ രോഗം കാണപ്പെടുന്നത്. പകരാൻ സാധ്യതയുള്ള അമീബിക് ജ്വരം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുന്നത് രോഗത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കുമെന്നാണ് പഠനം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • യാത്രാച്ചെലവേറും, ഓരോ തവണയും ടോൾ: കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികൾ; യുഎഇയിൽ പുതിയ ടോൾ നിരക്ക് ഇന്നുമുതൽ

    യാത്രാച്ചെലവേറും, ഓരോ തവണയും ടോൾ: കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികൾ; യുഎഇയിൽ പുതിയ ടോൾ നിരക്ക് ഇന്നുമുതൽ

    അബുദാബിയിൽ പരിഷ്കരിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ യാത്രകൾക്ക് കൂടുതൽ ചെലവേറും. റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ നാല് പ്രധാന പാലങ്ങളായ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽ മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ എട്ട് ടോൾ ഗേറ്റുകളിൽ പുതിയ നിരക്ക് ബാധകമാകും.

    വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുണ്ടായിരുന്ന ടോൾ സമയം വൈകിട്ട് 7 മണി വരെയായി നീട്ടി. നേരത്തെ ദിവസത്തിൽ പരമാവധി 16 ദിർഹം, പ്രതിമാസം 200 ദിർഹം എന്നിങ്ങനെ നിശ്ചയിച്ചിരുന്ന പരിധി പുതിയ പരിഷ്കരണത്തിൽ എടുത്തുകളഞ്ഞു. ഓരോ തവണയും ടോൾ ഗേറ്റ് കടന്നുപോകുമ്പോൾ പണം നൽകണം. നഗരത്തിന് പുറത്ത് താമസിക്കുന്ന ആളുകൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. ടോൾ ഒഴിവാക്കാൻ ബസ്സിൽ യാത്ര ചെയ്യേണ്ടിവരുന്നത് സമയനഷ്ടമുണ്ടാക്കുകയും, പാർക്കിംഗ് നിരക്ക് നൽകുന്നതിനേക്കാൾ ലാഭം ടോൾ കൊടുത്ത് പോകുന്നത് തന്നെയെന്ന് പല യാത്രക്കാരും പറയുന്നു.

    വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ പുതിയ ചെലവുകൾ സാധാരണക്കാരായ പ്രവാസി കുടുംബങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക.ഭക്ഷണം, വസ്ത്രം, വിനോദം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ ചെലവഴിക്കേണ്ടിവരുമെന്നും മലയാളികൾ അഭിപ്രായപ്പെട്ടു. അതേസമയം, ശാരീരിക വെല്ലുവിളി നേരിടുന്നവർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ച ജീവനക്കാർ എന്നിവർക്ക് ടോൾ ബാധകമല്ല.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • മോഹന വാഗ്ദാനങ്ങളിൽ ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

    മോഹന വാഗ്ദാനങ്ങളിൽ ജാഗ്രത വേണം; വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

    വ്യാജ കോളുകൾക്കെതിരെ ജാഗ്രത വേണം: യുഎഇ മുന്നറിയിപ്പ്
    അജ്ഞാത നമ്പറുകളിൽ നിന്നുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

    ബാങ്കുകൾ, മന്ത്രാലയങ്ങൾ, പോലീസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ വിളിക്കുന്നത്. ഇത്തരം കോളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെയോ പോലീസിനെയോ അറിയിക്കണം.

    തട്ടിപ്പുകാർ സാധാരണയായി റസിഡൻസി, പാസ്പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, അതുപോലെ പ്രവാസികളുടെയും തൊഴിലുടമകളുടെയും രഹസ്യ ഇടപാട് കോഡുകൾ എന്നിവ ചോർത്താനാണ് ശ്രമിക്കുക. ഈ വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

    ഇത്തരം തട്ടിപ്പുകളിൽനിന്ന് സ്വയം രക്ഷിക്കാൻ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ താഴെ പറയുന്ന നമ്പറിലോ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്: ഫോൺ: 600590000, ഇ-മെയിൽ: [email protected]

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

  • ‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: യുഎഇയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

    ‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: യുഎഇയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

    ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. തൃശൂർ സ്വദേശിനിയായ അതുല്യയെ ഒരു മാസം മുൻപാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കർ ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

    അതുല്യയുടെ മരണവും കേസിന്റെ വഴിത്തിരിവും
    അതുല്യയുടെ മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് സതീഷ് ശങ്കർ അവരെ മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ, ഒരു മേശയ്ക്ക് ചുറ്റും ഓടുന്ന അതുല്യയെ സതീഷ് ഉപദ്രവിക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സതീഷിനെതിരെയുള്ള സംശയങ്ങൾ വർധിച്ചത്.

    അതുല്യയുടെ 30-ാം ജന്മദിനത്തിന് തൊട്ടടുത്ത ദിവസമാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസ് ആദ്യം ഇത് ആത്മഹത്യയാണെന്നാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം സതീഷ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചതോടെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു.


    അതുല്യയുടെ മരണശേഷം മാതാപിതാക്കൾ സതീഷിനെതിരെ ശാരീരികവും മാനസികവുമായ പീഡനം ആരോപിച്ച് കേസ് നൽകിയിരുന്നു. ഈ കേസിൽ പുതിയ തെളിവുകൾ ഹാജരാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, പുറത്തുവന്ന വീഡിയോ പഴയതാണെന്നും, അതിന്റെ ആധികാരികത പരിശോധിക്കാൻ ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നും സതീഷിന്റെ അഭിഭാഷകർ വാദിച്ചു.

    വീഡിയോയിൽ, അതുല്യയെ കുത്തിക്കൊല്ലുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്നത് വ്യക്തമായി കേൾക്കാം. “ഞാൻ നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും. നിനക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല. നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല. നീ എവിടെ പോകും? ഞാൻ നിന്നെ ഒരിക്കലും വിടില്ല. വേണമെങ്കിൽ നിന്നെ കൊല്ലാൻ ഒരാളെ ഏർപ്പാടാക്കും, അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ടിവരില്ല,” എന്ന് അയാൾ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

    അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇവർക്ക് പത്ത് വയസ്സുള്ള ഒരു മകളുണ്ട്, കുട്ടി ഇപ്പോൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സതീഷ് അതുല്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന് സമ്മതിച്ചിരുന്നുവെങ്കിലും, അത് ‘സ്നേഹം കൊണ്ടാണ്’ എന്നാണ് അയാൾ അവകാശപ്പെട്ടത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t