flight ticket; യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കയാത്ര ഇനി സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുമോ? വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോകും. സ്കൂൾ വേനലവധിയും ഓണം പോലുള്ള ആഘോഷങ്ങളും പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രേരിപ്പിക്കുമ്പോൾ, ആ സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്ക് കാരണം സാധാരണക്കാരായ പ്രവാസികളുടെ കീശ കാലിയാകും എന്ന അവസ്ഥയാണിപ്പോൾ. ട്രാവൽ ഏജൻസികൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ 1,400 ദിർഹം മുതൽ 9,200 ദിർഹം വരെയാണ്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം 36,000 രൂപ മുതൽ 2.10 ലക്ഷം രൂപ വരെ ഒരാൾക്ക് യാത്രാച്ചെലവ് വരുന്നു. ഇതിൽ ഏറ്റവും ഞെട്ടിക്കുന്നത് ഹൈദരാബാദ് സെക്ടറിലെ നിരക്കാണ്. ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള യാത്രയ്ക്കായി ജൂൺ പകുതിയോടെ ലഭ്യമായ നിരക്കുകൾ പ്രകാരം ഒരാൾക്ക് 9,250 ദിർഹത്തിന് മുകളിലാണ് റിട്ടേൺ ടിക്കറ്റ് ചാർജ്. ഇത് ശരാശരി ഒരു പ്രവാസിയുടെ മാസ ശമ്പളത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.
പ്രധാന റൂട്ടുകളിലെ നിരക്ക് വർധനവ്
ഹൈദരാബാദ്: 9,250 ദിർഹം (ഏകദേശം 2.11 ലക്ഷം രൂപ)
ഡൽഹി: 9,090 ദിർഹം (ഏകദേശം 2.07 ലക്ഷം രൂപ)
കൊച്ചി: 7,800 ദിർഹം (ഏകദേശം 1.78 ലക്ഷം രൂപ)
മുംബൈ: 1,404 ദിർഹം മുതൽ (താരതമ്യേന കുറവ്)
ചെന്നൈ: 1,678 ദിർഹം മുതൽ
നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ഹൈദരാബാദിലേക്കോ ഡൽഹിയിലേക്കോ പോകണമെങ്കിൽ ടിക്കറ്റിന് മാത്രം 37,000 ദിർഹത്തോളം (ഏകദേശം 8.5 ലക്ഷം രൂപ) മാറ്റിവെക്കേണ്ടി വരും. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. കുടുംബസമേതം നാട്ടിൽ പോയി വരാൻ ആഗ്രഹിക്കുന്നവരുടെ കീശ കാലിയാകും എന്നതിൽ യാതൊരു സംശയവുമില്ല.
ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പല പ്രവാസികളും തങ്ങളുടെ യാത്ര പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണ്. നേരിട്ട് കേരളത്തിലേക്കോ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കോ ടിക്കറ്റ് എടുക്കുന്നതിന് പകരം, കുറഞ്ഞ നിരക്കുള്ള മുംബൈയിലേക്കോ ചെന്നൈയിലേക്കോ യാത്ര ചെയ്ത് അവിടെ നിന്ന് ആഭ്യന്തര വിമാനങ്ങളോ ട്രെയിനുകളോ വഴി നാട്ടിലെത്താനാണ് പലരും ശ്രമിക്കുന്നത്. യാത്രാ ക്ലേശം കൂടുമെങ്കിലും വലിയൊരു തുക ലാഭിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രവാസികൾ കരുതുന്നു.
എങ്കിലും ജൂൺ അവസാന വാരങ്ങളിൽ ചില കേരള സെക്ടറുകളിൽ നിരക്കിൽ നേരിയ കുറവുണ്ടായത് ചെറിയ ആശ്വാസത്തിന് വക നൽകുന്നുണ്ട്. കണ്ണൂരിലേക്ക് മുൻപ് 1,500 ദിർഹം വരെയായിരുന്ന നിരക്ക് ഇപ്പോൾ 500 ദിർഹത്തിനടുത്തേക്ക് താഴ്ന്നിട്ടുണ്ട്. കോഴിക്കോട്ടേക്ക് ഇൻഡിഗോ കൂടുതൽ സർവീസുകൾ തുടങ്ങിയതും കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പോലുള്ളവ നിരക്ക് കുറച്ചതും ഗുണകരമായിട്ടുണ്ട്. എന്നാൽ ഓഗസ്റ്റിലെ ‘സീസൺ കൊള്ള’ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി തന്നെയാണ്. വിമാനക്കമ്പനികളുടെ ഈ അമിത ലാഭക്കൊതി അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നാണ് പ്രവാസി ലോകത്തെ പ്രധാന ആവശ്യം.