
ഓൺലൈൻ വിനോദ രംഗത്ത് ടെക് ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്‌ലിക്‌സും തമ്മിൽ പുതിയ പോരാട്ടത്തിന് തുടക്കമാകുന്നു. ജനപ്രിയ കണ്ടന്റ് ക്രിയേറ്റർമാരെ സ്വന്തമാക്കാനുള്ള നെറ്റ്ഫ്‌ലിക്‌സിന്റെ നീക്കങ്ങൾക്ക് മറുപടിയായി, പ്രമുഖ യൂട്യൂബർമാരെ പ്ലാറ്റ്‌ഫോമിൽ തന്നെ നിലനിർത്താൻ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഓഫറുകളുമായി യൂട്യൂബ് രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
കോടികളുടെ ഓഫർ, ഒപ്പം കർശന നിബന്ധനകളും
യൂട്യൂബിൽ എക്‌സ്‌ക്ലൂസീവായി കണ്ടന്റ് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ക്രിയേറ്റർമാർക്കാണ് വലിയ സാമ്പത്തിക വാഗ്ദാനങ്ങൾ നൽകുന്നത്. ചില പരിപാടികൾക്ക് നേരിട്ട് സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം വൻകിട ബ്രാൻഡ് പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതവും ക്രിയേറ്റർമാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, യൂട്യൂബിന്റെ ഓഫർ നിരസിച്ച് നെറ്റ്ഫ്‌ലിക്‌സുമായി കരാറിലെത്തുന്ന ക്രിയേറ്റർമാർക്ക് ചില നിയന്ത്രണങ്ങളും നേരിടേണ്ടിവരും. നെറ്റ്ഫ്‌ലിക്‌സിലും ഒരേസമയം വീഡിയോകൾ പ്രസിദ്ധീകരിക്കുന്നവരെ യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലും പ്രത്യേക പരിപാടികളിലും ഉൾപ്പെടുത്തില്ലെന്നാണ് മുന്നറിയിപ്പ്. വൻകിട ബ്രാൻഡ് ക്യാംപയിനുകളിൽ നിന്നുള്ള വരുമാന അവസരങ്ങളും ഇതോടെ നഷ്ടപ്പെടാം. ഒരേ ഉള്ളടക്കം വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം എത്തുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെയും ബാധിക്കുമെന്നാണ് കമ്പനിയുടെ നിലപാട്.
നെറ്റ്ഫ്‌ലിക്‌സിന് വേണ്ടത് യൂട്യൂബ് താരങ്ങൾ
നിലവിൽ 32.5 കോടിയിലധികം വരിക്കാരുള്ള നെറ്റ്ഫ്‌ലിക്‌സ്, യുവ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനപ്രിയ യൂട്യൂബ് ക്രിയേറ്റർമാരെ ലക്ഷ്യമിടുന്നത്.
അലൻ ചിക്കിൻ ചൗ, നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ ക്രിയേറ്റർമാരുടെ വീഡിയോകൾ നെറ്റ്ഫ്‌ലിക്‌സിലും എത്തുന്നുണ്ട്. ഒരേ കണ്ടന്റിന് അധിക വരുമാനം നേടാനും പുതിയൊരു ആഗോള പ്രേക്ഷക സമൂഹത്തിലേക്ക് എത്താനും കഴിയുന്നതാണ് ക്രിയേറ്റർമാരെ നെറ്റ്ഫ്‌ലിക്‌സിലേക്ക് ആകർഷിക്കുന്നത്.
നെറ്റ്ഫ്‌ലിക്‌സിന്റെ നിബന്ധനകൾ ചിലർക്ക് തിരിച്ചടി
എന്നാൽ നെറ്റ്ഫ്‌ലിക്‌സിന്റെ എല്ലാ ഓഫറുകളും ക്രിയേറ്റർമാർ സ്വീകരിക്കുന്നില്ല. വീഡിയോകൾ റിലീസിന് ദിവസങ്ങൾക്ക് മുമ്പ് നെറ്റ്ഫ്‌ലിക്‌സിന് കൈമാറണമെന്ന നിബന്ധന ചിലർക്ക് അസൗകര്യമാകുന്നു. വീഡിയോകളിലെ ചില സ്വകാര്യ ബ്രാൻഡ് സ്പോൺസർഷിപ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യവും ക്രിയേറ്റർമാരിൽ എതിർപ്പിന് കാരണമാകുന്നുണ്ട്.
മാറുന്ന ഒടിടി മത്സരം
ഒരുകാലത്ത് വലിയ സിനിമകളും വെബ് സീരീസുകളും നെറ്റ്ഫ്‌ലിക്‌സിന്റെയും വ്യക്തിഗത വീഡിയോകൾ യൂട്യൂബിന്റെയും മേഖലയായിരുന്നെങ്കിൽ, ഇന്ന് ആ അതിർത്തികൾ ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. സ്മാർട്ട് ടിവികളിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നായി യൂട്യൂബ് മാറിയതോടെ നെറ്റ്ഫ്‌ലിക്‌സും യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്.
മുമ്പ് ടിക്‌ടോക്കിന്റെ വളർച്ചയെ നേരിടാൻ യൂട്യൂബ് Shorts അവതരിപ്പിച്ചിരുന്നെങ്കിൽ, ഇത്തവണ ക്രിയേറ്റർമാരെ നിലനിർത്താൻ കോടികൾ ചെലവഴിച്ചുള്ള തന്ത്രമാണ് കമ്പനി സ്വീകരിക്കുന്നത്. സിഇഒ നീൽ മോഹന്റെ നേതൃത്വത്തിൽ യൂട്യൂബ്–നെറ്റ്ഫ്‌ലിക്‌സ് മത്സരം ഇനി കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.