അമേരിക്കയും ഇറാനും തമ്മിൽ ദോഹയിൽ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ നടക്കുന്നില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രചരിച്ച വാർത്തകളിലെ അവ്യക്തത നീക്കിക്കൊണ്ടാണ് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അമേരിക്കൻ-ഇറാനിയൻ പ്രതിനിധികൾ ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രാലയം അത്തരം ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പിന്നാലെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഖത്തറും ഔദ്യോഗികമായി മറുപടി നൽകിയത്. ചൊവ്വാഴ്ച നടന്ന പ്രതിവാര ബ്രീഫിംഗിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ ഉന്നതതല ചർച്ചകളൊന്നും ദോഹയിൽ നിശ്ചയിച്ചിട്ടില്ല. നയതന്ത്ര ഇടപെടലുകൾക്ക് ഖത്തർ സൗകര്യമൊരുക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ചർച്ചകൾ ഇപ്പോഴില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും, ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെദ് കുഷ്‌നറും ഖത്തർ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ദോഹയിലെത്തുമെന്ന് അൽ അൻസാരി അറിയിച്ചു. ഖത്തറിന്റെ പങ്ക് പരോക്ഷമായ ആശയവിനിമയത്തിലും മധ്യസ്ഥതയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഖത്തറിലെ വാർത്തകൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/DYPO80C5nNo3Qv0FLcH5EY?mode=gi_t ഫ്രീസ് ചെയ്യപ്പെട്ട 6 ബില്യൺ ഡോളറിന്റെ ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഖത്തർ ഈ അവസരത്തിൽ വ്യക്തത വരുത്തി. മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി മധ്യസ്ഥ ചർച്ചകൾ തുടരുമെന്നും ഖത്തർ അറിയിച്ചു.