‘ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ’; ആരോപണവുമായി അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബം
ലഭിച്ച മൃതദേഹങ്ങള്‍ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു. രണ്ട് കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോപണമുന്നയിച്ചത്. വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. യു.കെയില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ച മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം ആരോപിച്ചു. കുടുംബങ്ങള്‍ക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ലണ്ടനില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ വെളിച്ചത്തുവന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയില്‍വെച്ച് നടത്തിയ പരിശോധനയില്‍ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന്, ഇവരില്‍ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)