പുലർച്ചെ ടോൾ ഇല്ലാത്ത സമയങ്ങളിൽ ദുബായിലെ സാലിക് ഗേറ്റുകളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ ഇത്തരത്തിലുള്ള യാത്രകളുടെ എണ്ണം 46.8% വർധിച്ച് 1.64 ലക്ഷമായി. ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്ന സാലിക് കമ്പനിയുടെ കണക്കുകൾ പ്രകാരം, ജനുവരി 31 മുതൽ തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് വർധിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ പൂർണ്ണ പാദ റിപ്പോർട്ടാണിത്.
പുതിയ നിയമമനുസരിച്ച്, പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെ സാലിക് ടോൾ ഗേറ്റുകളിൽ ടോൾ ഈടാക്കില്ല. അതേസമയം, തിരക്കേറിയ സമയങ്ങളായ രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും 6 ദിർഹമും, മറ്റ് സമയങ്ങളിൽ 4 ദിർഹമും ടോൾ ഈടാക്കും.
ഈ വർഷം ആദ്യത്തെ ആറ് മാസങ്ങളിൽ സാലിക്കിന്റെ വരുമാനം 40% വർധിച്ചു. കഴിഞ്ഞ നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചതും ഈ വർഷം തിരക്കേറിയ സമയങ്ങളിൽ ടോൾ വർധിപ്പിച്ചതും വരുമാനം കൂടാൻ കാരണമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം 39.5% വർധിച്ചപ്പോൾ അറ്റാദായം 41.5% വർധിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള മൊത്തം വരുമാനം 152.7 കോടി ദിർഹമാണ്. ഈ കാലയളവിൽ സാലിക് ടോൾ ഗേറ്റുകളിലൂടെയുള്ള ആകെ യാത്രകൾ 424.2 ദശലക്ഷമാണ്, ഇത് മുൻ വർഷത്തേക്കാൾ 39.6% കൂടുതലാണ്.
രണ്ടാം പാദത്തിൽ യാത്രകളുടെ എണ്ണം ആദ്യ പാദത്തേക്കാൾ കൂടുതലായിരുന്നു. 6 ദിർഹം ഈടാക്കുന്ന തിരക്കേറിയ സമയങ്ങളിലെ യാത്രകളും വർധിച്ചു. പിഴകളിൽ നിന്നുള്ള വരുമാനം 15.7% വർധിച്ച് മൊത്തം വരുമാനത്തിന്റെ 8.5% ആയി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t