ബഹ്റൈനിൽ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിൻറെ ബാധ്യത. കണ്ണൂർ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തിൽ ഇടിച്ചെന്നാണ് കേസ്.
ബഹ്റൈനിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നതാണ് നിയമം. ഈ നിയമം നിലനിൽക്കെ സാധാരണയായി വാഹനമോടിച്ചയാളിൽ നിന്ന് ഈ തുക ഈടാക്കുകയാണ് പതിവ്. കാറോടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുറച്ചു കാലത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി ബഹ്റൈൻ വിട്ടതായാണ് വിവരം. സംഭവം നടന്ന് നാല് വർഷത്തിന് ശേഷം കേസിൽ വിധി വന്നപ്പോൾ പൊലീസ് പ്രതിയെ തേടി കാറുടമയുടെ അടുത്തെത്തുകയായിരുന്നു. തൻറെ കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചതോടെയാണ് കേസിൽ താൻ കുരുക്കിലായെന്ന് കാറുടമക്ക് മനസ്സിലായത്.
അപകടം വരുത്തിയ ശേഷം മലയാളി നാടുവിട്ടതോടെ ഇതിൻറെ ഉത്തരവാദിത്തം കാറുടമക്കായി. മുഹറഖിൽ റെൻറ് എ കാർ നടത്തുന്ന കോഴിക്കോട് സ്വദേശിക്ക് ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള തുകയും കോടതി ഫീസുമായി 7000 ദിനാറിൻറെ ബാധ്യതയാണ് ഉണ്ടായത്. തുക മുഴുവനായും കാറുടമ അടച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നുണ്ട്. കാർ വാടകയ്ക്ക് കൊടുത്തപ്പോൾ പ്രതിയുടെ സിപിആർ (സെൻട്രൽ പോപ്പുലേഷൻ രജിസ്റ്റർ) മാത്രമാണ് രേഖയായി സ്വീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t