എസ്‌ഐആർ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടർമാരുടെ ആശങ്ക തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാത്തതാണ് പ്രവാസികളെ കടുത്ത പ്രയാസത്തിലാക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്തു ജനിച്ച പ്രവാസികൾ നേരിട്ട് അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കേണ്ട സാഹചര്യമുള്ളതിനാൽ, അവരുടെ ബന്ധുക്കളും പ്രതിസന്ധിയിലാണെന്ന് പരാതിയുണ്ട്. പ്രവാസി വോട്ടർമാരുടെ ബൂത്ത് ഏതാണെന്ന് കണ്ടെത്താൻ കഴിയാതെ ഉദ്യോഗസ്ഥരും വലയുകയാണ്.
ഇന്ത്യക്ക് പുറത്തു ജനിച്ചവർക്ക് ഫോം 6A പ്രകാരം ഓൺലൈനായി അപേക്ഷ നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് വേണ്ട സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ഒരുക്കുന്നതിനുപകരം, ഓഫ്‌ലൈൻ അപേക്ഷ നൽകാനാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇത്തരം നിരവധി വോട്ടർമാർ നിലവിൽ ഇന്ത്യയ്ക്ക് പുറത്തായതിനാൽ, അവരുടെ ബന്ധുക്കൾക്ക് ബിഎൽഒമാരുടെ സമീപം അപേക്ഷ സമർപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
അതേസമയം, പ്രവാസി വോട്ടർമാർ ഫോം 6A പ്രകാരം ഓൺലൈനായി അപേക്ഷ നൽകിയാലും, വോട്ടർ ഏത് ബൂത്തിലാണെന്ന് കണ്ടെത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ഇല്ല. ഇതുമൂലം നിരവധി അപേക്ഷകരുടെ ബന്ധുക്കൾ നേരിട്ട് ഇആർഒമാരുടെ ഓഫീസിലെത്തി ബൂത്ത് വിവരം കൈമാറേണ്ടിവരുന്ന സ്ഥിതിയാണ്. ഇത്തരത്തിലുള്ള അപേക്ഷകൾ ബിഎൽഒമാർക്ക് കൈമാറുന്നതിലും ഇആർഒമാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് മേൽവിലാസം അടിസ്ഥാനമാക്കി ഇആർഒമാർ അപേക്ഷകൾ വില്ലേജ് ഓഫീസർമാർക്ക് കൈമാറുകയാണ്. തുടർന്ന് ഓരോ ബിഎൽഒയോടും ബന്ധപ്പെട്ട ബൂത്ത് ഏതാണെന്ന് അന്വേഷിക്കുന്ന നടപടികളാണ് നടക്കുന്നത്. പ്രവാസി വോട്ടർമാരുടെ എസ്‌ഐആർ അപേക്ഷകൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ തമ്മിൽ ഉത്തരവാദിത്തം കൈമാറുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും, ഇതോടെ അപേക്ഷകളുടെ പരിഗണന നീണ്ടുപോകുന്നുവെന്നുമാണ് ഉയരുന്ന പരാതി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലോക്ക് ചെയ്തില്ല; നിർത്തിയിട്ട കാർ കവർച്ച—സിസിടിവി സഹായത്തോടെ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ!
ഷാർജയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഷാർജ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. അശ്രദ്ധയായി ലോക്ക് ചെയ്യാതെയും ജനൽ ഗ്ലാസ് പാതി താഴ്ത്തിയ നിലയിലുമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
കടയിലേക്ക് പോകാനായി വാഹനം പാർക്ക് ചെയ്ത ഉടമ മടങ്ങിയെത്തിയപ്പോൾ, തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടതോടെ സ്തബ്ധനായി. ലോക്ക് ചെയ്യാതിരുന്നതും ജനൽ ഗ്ലാസ് തുറന്നിരുന്നതും ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഈ അവസരം മുതലെടുത്ത് വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം പിന്തുടർന്ന് ഉടമ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.
സംഭവം ഉടൻ തന്നെ ഷാർജ പോലീസിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം, വാഹന നമ്പർ, പോയ ദിശ എന്നിവ വ്യക്തമായതോടെ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജനമായ പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ വാഹനം കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം ഉടമയ്ക്ക് സുരക്ഷിതമായി തിരികെ കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം പാർക്ക് ചെയ്യുമ്പോൾ നിർബന്ധമായും ലോക്ക് ചെയ്യുകയും ജനൽ ഗ്ലാസുകൾ പൂർണമായി അടച്ചുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply