സൂപ്പർ മാർക്കറ്റ് ജീവനക്കാരോടുള്ള പ്രതികാരം; കോളയിലും സെവൻ അപ്പിലും മൂത്രം കലർത്തി 63കാരൻ, ഒരു വർഷത്തോളം നീണ്ട ക്രൂരത, ഇരയായത് നാട്ടുകാർ

സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിന്റെ പ്രതികാരമായി 63കാരൻ തിരഞ്ഞെടുത്തത് അതിക്രൂരമായ മാർഗം. ഏകദേശം ഒരു വർഷത്തോളം നീണ്ട ഈ ക്രൂരത പുറത്തുവന്നത് തുടർച്ചയായി നിരവധി പേർ അസുഖബാധിതരായതോടെയാണ്. വിൽപ്പനയ്ക്കായി സൂപ്പർ മാർക്കറ്റുകളിൽ വെച്ചിരുന്ന കൊക്ക കോള, സെവൻ അപ് ബോട്ടിലുകളിൽ മൂത്രമൊഴിച്ച് പിന്നീട് അതേ സ്ഥാനത്ത് തിരിച്ചുവയ്ക്കുകയായിരുന്നു ഫ്രാങ്ക്ലിൻ ലോ കിംഗായ് എന്ന 63കാരന്റെ പ്രവർത്തനം.

കൊക്ക കോളയുടെയും സെവൻ അപ്പിന്റെയും രുചിയിൽ അസാധാരണമായ വ്യത്യാസം അനുഭവപ്പെടുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് 9 വയസ്സുള്ള ഒരു കുട്ടി ശീതളപാനീയം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ബോട്ടിലുകളിൽ കൃത്രിമത്വം നടന്നതെന്ന സംശയം ശക്തമായത്. ഹോങ്കോങിലെ വെൽകം, പാർക്കൻഷോപ്പ് എന്നീ സൂപ്പർ മാർക്കറ്റുകളിലെ കൂൾഡ്രിങ്ക്സുകളിലാണ് ഇയാൾ ഇത്തരത്തിൽ കൃത്രിമത്വം നടത്തിയിരുന്നത്. നിരന്തരമായി ലഭിച്ച പരാതികളെ തുടർന്ന് കൂൾഡ്രിങ്ക്സ് കമ്പനികൾ നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നങ്ങളിൽ മൂത്രം കലർന്നതായി സ്ഥിരീകരിച്ചത്. ഇതോടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

63കാരൻ വിഷാദരോഗിയെന്ന് അഭിഭാഷകൻ

വിവാഹമോചനത്തിനും ജോലി ജീവിതത്തിൽ നിന്നുള്ള വിരമിക്കലിനും പിന്നാലെ ഇയാൾ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് 63കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരുമായി ഉണ്ടായ തർക്കമാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇയാളെ നയിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. 2024 ജൂലൈ 21 മുതൽ 2025 ഓഗസ്റ്റ് 6 വരെയുള്ള കാലയളവിലാണ് ഇയാൾ സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിലുകളിൽ മൂത്രമൊഴിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹോങ്കോങ്ങിലെ പ്രധാന കേന്ദ്രങ്ങളിലുള്ള നിരവധി സൂപ്പർ മാർക്കറ്റുകളിലും ഇയാൾ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന സംഭവമായതിനാൽ എത്ര ബോട്ടിലുകളിലാണ് കൃത്രിമത്വം നടത്തിയതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴുള്ള 63കാരൻ ധരിച്ചിരുന്ന ‘കൊക്ക കോള ആസ്വദിക്കൂ’ എന്ന കുറിപ്പുള്ള ടി-ഷർട്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇയാൾക്കെതിരെ പരമാവധി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിവാഹമോചനത്തിന് ശേഷം ഭാര്യയും മകനും വിദേശത്തേക്ക് പോയതായും, തുടർന്ന് ഇവർ ഇയാളുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും ഇത് വയോധികനെ കൂടുതൽ വിഷാദത്തിലേക്ക് തള്ളിയിട്ടുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സൂപ്പർ മാർക്കറ്റ് ജീവനക്കാരെ ‘പ്രാങ്ക്’ ചെയ്യുക മാത്രമായിരുന്നു ഇയാളുടെ ഉദ്ദേശമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കോടതി 63കാരന് ജാമ്യം നിഷേധിക്കുകയും, കേസ് ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതുവരെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ശീതളപാനീയം കുടിച്ചതിന് പിന്നാലെ 9 വയസ്സുള്ള കുട്ടിക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബോട്ടിലുകൾ മാറ്റിവച്ചിരുന്നുവെന്ന് വ്യക്തമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ലോക്ക് ചെയ്തില്ല; നിർത്തിയിട്ട കാർ കവർച്ച—സിസിടിവി സഹായത്തോടെ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ!

ഷാർജയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഷാർജ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. അശ്രദ്ധയായി ലോക്ക് ചെയ്യാതെയും ജനൽ ഗ്ലാസ് പാതി താഴ്ത്തിയ നിലയിലുമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
കടയിലേക്ക് പോകാനായി വാഹനം പാർക്ക് ചെയ്ത ഉടമ മടങ്ങിയെത്തിയപ്പോൾ, തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടതോടെ സ്തബ്ധനായി. ലോക്ക് ചെയ്യാതിരുന്നതും ജനൽ ഗ്ലാസ് തുറന്നിരുന്നതും ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഈ അവസരം മുതലെടുത്ത് വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം പിന്തുടർന്ന് ഉടമ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.

സംഭവം ഉടൻ തന്നെ ഷാർജ പോലീസിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം, വാഹന നമ്പർ, പോയ ദിശ എന്നിവ വ്യക്തമായതോടെ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജനമായ പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ വാഹനം കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം ഉടമയ്ക്ക് സുരക്ഷിതമായി തിരികെ കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം പാർക്ക് ചെയ്യുമ്പോൾ നിർബന്ധമായും ലോക്ക് ചെയ്യുകയും ജനൽ ഗ്ലാസുകൾ പൂർണമായി അടച്ചുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *