ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും
ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
പ്രധാന മാറ്റങ്ങൾ:
യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.
അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.
കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.
ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt