ഭാഗ്യം കൊണ്ടുവന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി: പ്രവാസിക്ക് 7 കോടി; മെഴ്‌സിഡസ് ബെൻസും ബൈക്കുകളും നേടി മറ്റ് 3 ഇന്ത്യക്കാർ!
ദുബായ് ∙ പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്ക് വീണ്ടും തിളക്കം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) സമ്മാനം.
സൗദിയിലെ തബൂക്കിൽ കൺസ്ട്രക്ഷൻ മാനേജരായി ജോലി ചെയ്യുന്ന ഡാനി ടെല്ലിസ് (47) ആണ് ഭാഗ്യശാലി. മില്ലേനിയം മില്യണയർ സീരീസ് 518-ലെ 0542 എന്ന ടിക്കറ്റാണ് ഈ മുംബൈ സ്വദേശിയെ കോടീശ്വരനാക്കിയത്. സെപ്റ്റംബർ 23-ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്ന ഡാനി, ലഭിച്ച സമ്മാനത്തുക ദുബായിൽ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്. 1999-ൽ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒരു മില്യൺ യുഎസ് ഡോളർ നേടുന്ന 261-ാമത്തെ ഇന്ത്യൻ പൗരനാണ് ഡാനി ടെല്ലിസ്.
മൂന്ന് പ്രവാസികൾക്ക് ആഡംബര കാറും ബൈക്കുകളും
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യൻ പൗരന്മാർക്ക് വൻ നേട്ടമുണ്ടായി.
കാർ സമ്മാനം: മുംബൈയിൽ നിന്നുള്ള ചിന്മയ് ജോഷി (31) ക്ക് മെഴ്സിഡസ് ബെൻസ് എസ് 500 (മെറ്റാലിക് പെയിന്റ് ഒബ്സിഡിയൻ) കാർ സമ്മാനമായി ലഭിച്ചു. ആദ്യമായി ടിക്കറ്റ് എടുത്ത ചിന്മയ് സെപ്റ്റംബർ 30-ന് ഓൺലൈനായി വാങ്ങിയ 0813 എന്ന ടിക്കറ്റിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബൈക്ക് വിജയികൾ:
യുഎഇയിൽ താമസിക്കുന്ന മെൽവിൻ പോണ്ടസ് എന്ന ഇന്ത്യക്കാരന് ഏപ്രിൽ എസ്‌വി4 ഫാക്ടറി 1100 (കറുപ്പ്/ചുവപ്പ്) മോട്ടോർ ബൈക്ക് ലഭിച്ചു. ഒക്ടോബർ 4-ന് ഓൺലൈനായി വാങ്ങിയ 0650 എന്ന ടിക്കറ്റാണ് പോണ്ടസിന് ഭാഗ്യം കൊണ്ടുവന്നത്.
അബുദാബിയിൽ താമസിക്കുന്ന സീതരാമൻ വെങ്കിട്ടരാമൻ (67) എന്ന ഇന്ത്യക്കാരന് ബിഎംഡബ്ല്യു എസ് 1000 എക്സ്ആർ (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോർ ബൈക്ക് സമ്മാനം. 20 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഇദ്ദേഹം ഒക്ടോബർ 7-ന് ഓൺലൈനായി വാങ്ങിയ 0953 എന്ന ടിക്കറ്റിലൂടെയാണ് വിജയിച്ചത്. സമ്മാനം ലഭിച്ച ബൈക്ക് വിറ്റ് കിട്ടുന്ന പണം അമേരിക്കയിലും ഇന്ത്യയിലുമായി പഠിക്കുന്ന രണ്ട് മക്കളുടെ കോളജ് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് വെങ്കിട്ടരാമൻ അറിയിച്ചു. ഇതേ നറുക്കെടുപ്പിൽ മറ്റൊരു അഫ്ഗാൻ പൗരനും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ ഈ പ്രധാന പാതയിൽ വേഗപരിധി താത്കാലികമായി കുറച്ചു
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര പാതയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് റോഡിലെ വേഗപരിധി താത്കാലികമായി കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ഭാഗമായാണ് വേഗനിയന്ത്രണം. അൽ നോഫ് പാലത്തിനും അൽ അര്യാം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ ഭാഗത്തെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്തെ അറ്റകുറ്റപ്പണികളും അടിയന്തര സേവന വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതുവരെ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ താത്കാലിക നടപടി. ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ വേഗപരിധി നിർബന്ധമായും പാലിക്കണമെന്നും റോഡിലെ ട്രാഫിക് സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിന്റെ നിർദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഒറ്റ വിസയിൽ ആറ് രാജ്യങ്ങൾ; ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവ്
ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ യാത്രാ രീതികളിലും ഇൻഷുറൻസ് മേഖലയിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിലൂടെ വിദേശികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം നൽകുന്നതാണ് ഈ പദ്ധതി. ഗൾഫിനെ ഒരു സംയുക്ത ടൂറിസം കേന്ദ്രമായി രൂപപ്പെടുത്താനും പ്രാദേശിക ടൂറിസത്തിന് പുതുജീവൻ പകരാനും ഈ നീക്കം സഹായകമാകും. “ജിസിസി ഗ്രാൻഡ് ടൂർസ് വിസ” എന്നറിയപ്പെടുന്ന ഈ പദ്ധതി ടൂറിസത്തിനൊപ്പം യാത്രാ ഇൻഷുറൻസ് വ്യവസായത്തെയും വളരെയധികം സ്വാധീനിക്കും എന്ന് ഇൻഷുറൻസ് മാർക്കറ്റ് ഡെപ്യൂട്ടി സിഇഒ ഹിതേഷ് മോട്വാനി വ്യക്തമാക്കി. മോട്വാനി പറഞ്ഞു: “ഏകീകൃത വിസ നടപ്പായാൽ ഹ്രസ്വ വിനോദയാത്രകളും അതിർത്തി കടന്നുള്ള ബിസിനസ് യാത്രകളും ഗണ്യമായി വർധിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമായതിനാൽ, ഓരോ രാജ്യത്തിനും വേറെ ഇൻഷുറൻസ് പോളിസി എടുക്കേണ്ട ആവശ്യം ഇല്ലാതാകും.”
ഇതിനനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ വിശാലമായ കവറേജും അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന എളുപ്പമുള്ള ക്ലെയിം സംവിധാനവുമുള്ള പുതിയ പ്ലാനുകൾ രൂപപ്പെടുത്താൻ തയ്യാറെടുക്കുകയാണ്.
ഒന്നിലധികം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്രക്കാരൻമാർക്കും കുടുംബ യാത്രകൾക്കും ഒരേ പോളിസിയിൽ മുഴുവൻ സംരക്ഷണവും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യാത്രയും ഇൻഷുറൻസും കൈകോർക്കുന്ന ഗൾഫ് ഏകീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരിക്കും ഇത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.
സാമ്പത്തിക പ്രശ്‌നങ്ങളും ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിൻ്റെ അന്ത്യയാത്രയിൽ അനുഗമിക്കും. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് ശ്രീലയുടെ യാത്രാവിലക്ക് നീങ്ങിയത്.
കഴിഞ്ഞ മാസം 29-നാണ് പ്രിൻ്റിങ് പ്രസ്സിൽ ഡിസൈനറായിരുന്ന ബിനു രാജനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് നടപടികളിലെ കാലതാമസവും, പിന്നാലെ ശ്രീലയ്ക്ക് നേരിട്ട യാത്രാവിലക്കുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമുണ്ടാക്കിയത്.സാമ്പത്തികമായി തകർന്ന അവസ്ഥയിലായിരുന്ന ബിനുവിന് പ്രമേഹം ബാധിച്ച് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ശ്രീലയുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.
എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)