ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങി; രക്ഷകരായി പോലീസ്, നന്ദി അറിയിച്ച് പ്രവാസി ദമ്പതികൾ
യുഎഇയിലെ മരുഭൂമിയിൽ വാഹനം കുടുങ്ങിയപ്പോൾ രക്ഷകരായ ഷാർജ പോലീസിന് നന്ദി അറിയിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികൾ. ഷാർജ -ദുബായ് അതിർത്തിയ്ക്ക് സമീപം മരുഭൂമിയിൽ വെച്ചാണ് ആഡംബര എസ്യുവി മണലിൽ കുടുങ്ങിയത്. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് കുച്ചാന, ഭാര്യ ഡോ. ദിവ്യ ദീപിക എന്നിവർക്കാണ് ഷാർജ പോലീസ് രക്ഷകരായത്.
രണ്ടര മണിക്കൂറിലധികം നേരത്തോളമാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങി കിടന്നത്. പലതവണ ശ്രമിച്ചെങ്കിലും ഇവർക്ക് വാഹനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമായതോടെ ആശങ്ക വർദ്ധിച്ചതിന് പിന്നാലെ സഹായത്തിനായി ഇവർ ഷാർജ പോലീസിനെ ബന്ധപ്പെട്ടു. പോലീസ് ഉടൻ തന്നെ ഇവർക്ക് സഹായ വാഗ്ദാനം നൽകി. തുടർന്ന് പോലീസ് സംഘം ഉടൻ ദമ്പതികളുടെ അടുത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നേരമെടുത്താണ് മണലിൽ കുടുങ്ങിയ കാർ പുറത്തെടുത്തത്. തങ്ങളെ സഹായിക്കാനെത്തിയ പോലീസിന് ദമ്പതികൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
തൊരപ്പൻ കൊടുത്ത പണി! വിമാനത്തിൽ എലി, യാത്രക്കാർ കൂട്ടത്തോടെ തിരച്ചിൽ; യാത്ര വൈകിയത് മൂന്ന് മണിക്കൂറിലധികം
കാൺപൂർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെത്തുടർന്ന് കാൺപൂരിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടാൻ മൂന്ന് മണിക്കൂറിലധികം വൈകി. 140 യാത്രക്കാരുമായി ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാർ വിമാനത്തിൽ കയറിയപ്പോൾ ഒരാൾ എലി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽനിന്ന് പുറത്തിറക്കി.
തുടർന്ന് ജീവനക്കാർ ഏകദേശം ഒന്നര മണിക്കൂറോളം എലിക്കായി തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 2:55-ന് കാൺപൂരിൽനിന്ന് പുറപ്പെട്ട് 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:30-നാണ് യാത്ര പുറപ്പെട്ടത്. വിമാനം 7:16-ന് ഡൽഹിയിലെത്തി.
മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് തായ്‌ലൻഡിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ 6E 1089 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ചെന്നൈയിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ കണ്ട വീഡിയോ അനുകരിച്ചു: യുഎഇയിൽ ഏഴ് വയസ്സുകാരിക്ക് പൊള്ളലേറ്റു; അത്ഭുതകരമായി രക്ഷിച്ചത് നൂതന ചികിത്സയിലൂടെ
അബുദാബി: സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയിലെ അഭ്യാസം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമ സ്വദേശിനിയായ മുസ കാസിബ് എന്ന പെൺകുട്ടിക്ക് നെഞ്ചുമുതൽ വയറുവരെയാണ് പൊള്ളലേറ്റത്. ഏപ്രിൽ 24-ന് അവളുടെ ഏഴാം ജന്മദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.
സംഭവം ഇങ്ങനെ:
കൂട്ടുകാർക്കൊപ്പം പാവകളുടെ കണ്ണിൽ നിന്ന് തീ വരുന്ന ഒരു വീഡിയോ കണ്ടശേഷം അത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മുസയുടെ അമ്മ ഉം മുസ പറഞ്ഞു. മുസ ധരിച്ചിരുന്ന പരമ്പരാഗത വസ്ത്രമായ ‘കന്ദൂറ മഖ്‌വറ’ പെട്ടെന്ന് തീ പിടിക്കുന്നതായിരുന്നു. വസ്ത്രത്തിന് തീ പിടിച്ചപ്പോൾ അവൾ അകത്തേക്ക് ഓടുന്നതിന് പകരം പുറത്തേക്ക് ഓടി. ഉച്ച വെയിലിൽ ഓടിയപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. “അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ, തീ ആളിപ്പടർന്ന വസ്ത്രം വലിച്ചുകീറി അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു,” അമ്മ ഓർമ്മിച്ചു.
നൂതന ചികിത്സാരീതികൾ:
റാസൽഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് മുസയെ ആംബുലൻസിൽ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെ (SSMC) ബേൺസ് സെന്ററിലേക്ക് മാറ്റി. 66 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ, ‘ബയോഡിഗ്രേഡബിൾ ടെമ്പോറൈസിംഗ് മാട്രിക്സ്’ (BTM), ‘മീക്ക് ഗ്രാഫ്റ്റിംഗ്’ തുടങ്ങിയ നൂതന ചികിത്സാരീതികളിലൂടെ മുസയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു.
ഈ ചികിത്സാ രീതി കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതരമായ പൊള്ളലുകൾക്ക് വളരെ ഫലപ്രദമാണെന്ന് എസ്.എസ്.എം.സിയിലെ ബേൺ സർജറി കൺസൾട്ടന്റ് ഡോ. സൈമൺ മയേഴ്സ് പറഞ്ഞു. കുട്ടികളിൽ മുറിപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്നാഴ്ചയിൽ കൂടുതൽ എടുക്കുന്ന മുറിവുകൾ കട്ടിയുള്ളതും വേദനാജനകവുമായ പാടുകളായി മാറാം. ഇത്തരം സാഹചര്യങ്ങളിൽ ബി.ടി.എം. ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചെറിയൊരു ഭാഗത്തെ ചർമ്മം എടുത്ത് വലിയൊരു ഭാഗം മറയ്ക്കാൻ സഹായിക്കുന്ന ‘മീക്ക് ഗ്രാഫ്റ്റിംഗ്’ രീതിയും ചികിത്സയ്ക്ക് സഹായകമായി.
പ്രതിരോധിക്കാൻ കഴിയുന്ന അപകടങ്ങൾ:
പുതിയ ചികിത്സാരീതികൾ ജീവൻ രക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികളിലുണ്ടാകുന്ന പല പൊള്ളലുകളും ഒഴിവാക്കാവുന്നതാണെന്ന് ഡോ. മയേഴ്സ് ഓർമ്മിപ്പിച്ചു. യു.കെ. പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ കുട്ടികളിൽ ഇത്തരം അപകടങ്ങൾ കൂടുതലായി കാണുന്നുണ്ട്. കളിക്കോ മറ്റോ ഉപയോഗിക്കുന്ന തീപ്പെട്ടിയോ ലൈറ്ററോ വസ്ത്രങ്ങളിൽ തട്ടി തീപിടിക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം. വീട്ടിലുണ്ടാവുന്ന ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങളും സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ മുസ സ്കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കളിക്കാനും തുടങ്ങി. “ഇനി എനിക്ക് തീ പേടിയാണ്. തീ കൊണ്ട് ഞാൻ ഇനി കളിക്കില്ല,” ഏഴ് വയസ്സുകാരി മുസ പറഞ്ഞു. അവളുടെ ആത്മവിശ്വാസവും അതിജീവനശേഷിയും മറ്റ് കുട്ടികൾക്ക് ഒരു പ്രചോദനമാണെന്ന് ഡോക്ടർമാരും മുസയുടെ അമ്മയും പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t