
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏജന്റുമാര്‍ വാങ്ങുന്നത് ‘ഇരട്ടിത്തുക’; പരാതികള്‍ വ്യാപകം
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏജന്റുമാര്‍ വാങ്ങിക്കൂട്ടുന്നത് ഇരട്ടിത്തുക. ഏജന്റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകമാകുന്നു. ഔദ്യോഗിക നിരക്കിനേക്കാൾ ഇരട്ടിതുകയാണ് മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, കാർഗോ ഫീസ് തുടങ്ങിയ സേവനങ്ങൾക്കായി മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ഏജന്റുമാർ ഈടാക്കുന്നത്. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കളുടെ നിസഹായാവസ്ഥ മുതലെടുത്താണ് മൃതദേഹങ്ങളുടെ പേരിൽ യാതൊരു മനസാക്ഷിയുമില്ലാതെ ഏജന്റുമാരുടെ കൊള്ള. യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരും ബിനാമി പേരിൽ ഇതിനായി ഏജന്റുമാരെ വെച്ചിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യൻ പ്രവാസികളുടെ പേരിൽ മാത്രമല്ല പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും ചൂഷണം വ്യാപകമാണ്. മൃതദേഹം കൊണ്ടുപോകുന്ന കാർഗോ ഫീസിനത്തിലാണ് ഏറ്റവും വലിയ ചൂഷണം നടക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ, ഫ്ലൈദുബൈ തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിൽ പ്രമുഖ വിമാനക്കമ്പനികൾ. ഷാർജയിൽ നിന്ന് സർവിസ് നടത്തുന്ന എയർ അറേബ്യ ഒരു മൃതദേഹം കൊണ്ടുപോകുന്നതിന് 1910 ദിർഹം ഈടാക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത് 3,000 ദിർഹമാണ്. കൂടുതൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതും എയർ ഇന്ത്യ എക്സ്പ്രസാണ്. ഇവരുടെ കാർഗോ വിഭാഗത്തിന്റെ പേരിൽ വ്യാജ റസീപ്റ്റുകളും ഏജന്റുമാർ നൽകുന്നതായി ആരോപണമുണ്ട്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള മുഴുവൻ നടപടികൾക്കുമായി ആകെ ചെലവ് 5,162 ദിർഹമാണ്. 7,000 മുതൽ 10,000 ദിർഹം വരെയാണ് ഏജന്റുമാർ ഈടാക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും ഫീസും- 1. എംബാമിങ് മെഡിസിൻ -1072 ദിർഹം, 2. കാർഗോ ബോക്സ്- 1840 ദിർഹം, 3. എയർപോർട്ടിലേക്കുള്ള ആംബുലൻസ് ഫീസ് 220 ദിർഹം, 4. എയർ കാർഗോ ഫീസ്- എയർ അറേബ്യ-1910, എയർ ഇന്ത്യ എക്സ്പ്രസ് 3,000 ദിർഹം, -മരണ സർട്ടിഫിക്കറ്റിനായി ഹെൽത്ത് സെന്റർ ഫീസ് 120, ആകെ ചെലവ് 5,162 ദിർഹം. എംബാമിങ് കേന്ദ്രത്തിൽ നൽകേണ്ട രേഖകൾ. 1. ഹെൽത്ത് സെന്റർ/ ആശുപത്രിയിൽ നിന്നുള്ള ഡെത്ത് നോട്ടിഫിക്കേഷൻ, 2. മരണ സർട്ടിഫിക്കറ്റ്, 3. പോലീസ്, കോൺസുലേറ്റിൽ നിന്നുള്ള എൻ.ഒ.സി, 4. എംബാമിങ് സർട്ടിഫിക്കറ്റ്, 5. മരിച്ചയാളുടെ പാസ്പോർട്ടിന്റെ പകർപ്പ്, 6. എമിറേറ്റ്സ് ഐ.ഡി കോപ്പി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)