ദൈനംദിന ജീവിതത്തിലെ തിരക്കുകളും മാനസിക സമ്മർദ്ദങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശരിയായ ഭക്ഷണശീലങ്ങളിലൂടെ ഓർമ്മശക്തിയും മാനസിക ക്ഷമതയും മെച്ചപ്പെടുത്താനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ ഇതാ:
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ മാനസിക ഉണർവിനും സഹായകരമാണ്. എന്നാൽ അമിത ഉപയോഗം ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മത്സ്യങ്ങൾ
ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഓർമ്മശക്തി വർധിപ്പിക്കാനും മാനസിക പ്രവർത്തനം നിലനിർത്താനും ഇത് സഹായിക്കുന്നു.
ബെറീസ്
ബെറീസിൽ ഫ്ലേവനോയിഡുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തി വർധിപ്പിക്കുകയും തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
നട്സ്
ആരോഗ്യകരമായ കൊഴുപ്പും പോളിഫിനോളും അടങ്ങിയ നട്സ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സ്ഥിരമായ ഉപയോഗം ഓർമ്മശക്തി കൂട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.
മുട്ട
മുട്ടയിൽ കോളിൻ എന്ന പ്രധാന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടകമായതിനാൽ ദിവസേന മിതമായി മുട്ട ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
ഗ്രീൻ ടീ
ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയ ഗ്രീൻ ടീ തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് മാനസിക ആരോഗ്യത്തിനും ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ നിർണായകമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഇറാനെതിരായ നീക്കം: യുഎസിനെ കൈവിട്ട് യുഎഇ; തങ്ങളുടെ മണ്ണും വിണ്ണും യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപനം
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി യുഎഇ. യുഎസ് സൈന്യത്തിന് ഇറാനെ ആക്രമിക്കാനായി തങ്ങളുടെ വ്യോമപാതയോ, ഭൂപ്രദേശമോ, സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനത്തിനും നിഷ്പക്ഷതയ്ക്കും മുൻഗണന നൽകുന്നതിനാലാണ് ഈ കടുത്ത നിലപാടെന്ന് രാജ്യം വ്യക്തമാക്കി.
അനിശ്ചിതത്വത്തിലായി ട്രംപിന്റെ നീക്കം ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും ആണവ പരിപാടികൾക്കെതിരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ തന്ത്രപ്രധാനമായ ഇടം യുദ്ധത്തിനായി വിട്ടുനൽകില്ലെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, മേഖലയിലെ സാഹചര്യം ഏറെ വഷളായിരിക്കുകയാണ്.
കൊടുങ്കാറ്റ് കൊയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ് അമേരിക്കയുടെ നീക്കത്തിനെതിരെ ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്ന ശക്തമായ ഭീഷണി മുഴക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ടെഹ്‌റാനിലെ പ്രധാന ചത്വരങ്ങളിൽ തകർന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാൻ യുഎസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോഴും പുറത്തുനിന്നുള്ള ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടത്തിന്റെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply