ഡിജിറ്റൽ ലോകം നടുങ്ങി! ജിമെയിൽ, ഫെയ്‌സ്ബുക്ക്, നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ അപകടത്തിൽ; 15 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു

ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി വൻ ഡാറ്റാ ചോർച്ച. ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ്, യാഹൂ, ഔട്ട്‌ലുക്ക് തുടങ്ങിയ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ പരസ്യമായതായി റിപ്പോർട്ട്. ഏകദേശം 14.9 കോടി (149 മില്യൺ) അക്കൗണ്ടുകളുടെ യൂസർനെയിമുകളും പാസ്‌വേഡുകളുമാണ് ചോർന്നത്. എക്സ്പ്രസ് വിപിഎൻ (ExpressVPN) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സൈബർ സെക്യൂരിറ്റി ഗവേഷകനായ ജെറമിയ ഫൗളർ ആണ് ഈ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പാസ്‌വേഡ് ഉപയോഗിച്ചോ മറ്റ് സുരക്ഷാ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെടാതെയോ ഉണ്ടായിരുന്ന ഒരു ഡാറ്റാബേസിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് റിപ്പോർട്ട് പറയുന്നു.

96 ജിബി വലിപ്പമുള്ള ഡാറ്റാബേസ് ആർക്കും നിയന്ത്രണമില്ലാതെ തുറന്ന് പരിശോധിക്കാവുന്ന അവസ്ഥയിലായിരുന്നുവെന്നും, ഇത് സൈബർ ലോകത്ത് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ജിമെയിൽ ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്

റിപ്പോർട്ട് പ്രകാരം ചോർന്ന അക്കൗണ്ടുകളുടെ ഏകദേശ കണക്ക് ഇപ്രകാരമാണ്:

-ജിമെയിൽ – 4.8 കോടി അക്കൗണ്ടുകൾ

-ഫെയ്‌സ്ബുക്ക് – 1.7 കോടി അക്കൗണ്ടുകൾ

-ഇൻസ്റ്റഗ്രാം – 65 ലക്ഷം അക്കൗണ്ടുകൾ

-യാഹൂ – 40 ലക്ഷം അക്കൗണ്ടുകൾ

-നെറ്റ്ഫ്ലിക്സ് – 34 ലക്ഷം അക്കൗണ്ടുകൾ

-ഔട്ട്‌ലുക്ക് – 15 ലക്ഷം അക്കൗണ്ടുകൾ

ഇതിനു പുറമെ നിരവധി മറ്റ് ഓൺലൈൻ സേവനങ്ങളുടെയും ലോഗിൻ വിവരങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബാങ്ക് അക്കൗണ്ടുകളും ക്രിപ്റ്റോ വാലറ്റുകളും അപകടത്തിൽ

സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് പുറമെ, ഉപയോക്താക്കളുടെ ബാങ്കിങ് ലോഗിനുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ക്രിപ്റ്റോ കറൻസി വാലറ്റുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളും ചോർന്നതായാണ് കണ്ടെത്തൽ. പരിമിതമായ സാമ്പിൾ പരിശോധനയിൽ പോലും ഇത്തരത്തിലുള്ള അതീവ രഹസ്യ വിവരങ്ങൾ കണ്ടെത്തിയതായി ജെറമിയ ഫൗളർ വ്യക്തമാക്കി. ഇതുവഴി ഉപയോക്താക്കൾക്ക് വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവിച്ചത് എങ്ങനെ?

ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച 14,94,04,754 ലോഗിൻ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട യുആർഎൽ ലിങ്കുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവയും ഫയലുകളിൽ ഉൾപ്പെട്ടിരുന്നു. പാസ്‌വേഡ് പ്രൊട്ടക്ഷൻ ഇല്ലാതിരുന്നതിനാൽ, ഈ ഡാറ്റാബേസ് കണ്ടെത്തിയ ഏതൊരാൾക്കും കോടിക്കണക്കിന് അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ സാധിക്കുമായിരുന്നുവെന്ന് ഫൗളർ ചൂണ്ടിക്കാട്ടി.

കമ്പനികളുടെ പ്രതികരണം ഇതുവരെ ഇല്ല

റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട വമ്പൻ ടെക് കമ്പനികളൊന്നും ഇതുവരെ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഉപയോക്താക്കൾ അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സൈബർ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഉപയോക്താക്കൾ ചെയ്യേണ്ടത്

-എല്ലാ അക്കൗണ്ടുകളിലും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഉടൻ എനേബിൾ ചെയ്യുക

-ഒരേ പാസ്‌വേഡ് പല അക്കൗണ്ടുകൾക്കും ഉപയോഗിക്കുന്നത് ഒഴിവാക്കുക

-പ്രധാനപ്പെട്ട അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ അടിയന്തരമായി മാറ്റുക

ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ നഷ്ടത്തിലേക്ക് നയിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഇറാനെതിരായ നീക്കം: യുഎസിനെ കൈവിട്ട് യുഎഇ; തങ്ങളുടെ മണ്ണും വിണ്ണും യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപനം

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി യുഎഇ. യുഎസ് സൈന്യത്തിന് ഇറാനെ ആക്രമിക്കാനായി തങ്ങളുടെ വ്യോമപാതയോ, ഭൂപ്രദേശമോ, സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനത്തിനും നിഷ്പക്ഷതയ്ക്കും മുൻഗണന നൽകുന്നതിനാലാണ് ഈ കടുത്ത നിലപാടെന്ന് രാജ്യം വ്യക്തമാക്കി.

അനിശ്ചിതത്വത്തിലായി ട്രംപിന്റെ നീക്കം ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും ആണവ പരിപാടികൾക്കെതിരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ തന്ത്രപ്രധാനമായ ഇടം യുദ്ധത്തിനായി വിട്ടുനൽകില്ലെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, മേഖലയിലെ സാഹചര്യം ഏറെ വഷളായിരിക്കുകയാണ്.

കൊടുങ്കാറ്റ് കൊയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ് അമേരിക്കയുടെ നീക്കത്തിനെതിരെ ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്ന ശക്തമായ ഭീഷണി മുഴക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ടെഹ്‌റാനിലെ പ്രധാന ചത്വരങ്ങളിൽ തകർന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാൻ യുഎസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോഴും പുറത്തുനിന്നുള്ള ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടത്തിന്റെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *