ഇങ്ങോട്ട് പോരൂ.. ജോലി റെഡിയാണ്: യുഎഇ തൊഴിൽ മേഖലയിൽ റെക്കോർഡ് വളർച്ച

അബുദാബി: രാജ്യാന്തര തൊഴിൽ വിപണിയിൽ വിപ്ലവകരമായ മുന്നേറ്റവുമായി യുഎഇ. 12.4 ശതമാനം എന്ന സർവകാല റെക്കോർഡ് വളർച്ചയാണ് രാജ്യത്തെ തൊഴിൽ മേഖല കൈവരിച്ചിരിക്കുന്നത്. പുതിയ കമ്പനികളുടെ എണ്ണത്തിലുണ്ടായ വർധനവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഈ വൻ കുതിപ്പിന് അടിത്തറയായത്. 2025-ലെ കണക്കുകൾ പ്രകാരം യുഎഇയിലെ കമ്പനികളുടെ എണ്ണത്തിൽ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കമ്പനികളുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. മുൻവർഷത്തെ 10.9 ശതമാനം വളർച്ചയെ മറികടന്നാണ് ഈ പുതിയ നേട്ടം.

സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ധനകാര്യം എന്നീ മേഖലകളിൽ നടത്തിയ വൻ നിക്ഷേപങ്ങളാണ് രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജം, ഐടി എന്നീ മേഖലകളിലാണ് 2025-ൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്. യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന യുഎഇ തൊഴിൽ വിപണിയിൽ 18-നും 35-നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 54.9 ശതമാനമാണ്. വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായപ്പോൾ, വനിതാ പങ്കാളിത്തത്തിലും വലിയ വളർച്ച ദൃശ്യമാണ്. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരിൽ 36 ശതമാനം വനിതകളാണ്. മാനേജർ, ബിസിനസ് എക്സിക്യൂട്ടിവ് തുടങ്ങിയ ഉയർന്ന പദവികളിൽ 17.4 ശതമാനം വനിതകൾ ജോലി ചെയ്യുന്നു. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ സ്ത്രീ പങ്കാളിത്തത്തിൽ 101.92 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നടപ്പിലാക്കിയ വേതന സുരക്ഷാ പദ്ധതി, തൊഴിൽ നഷ്ട ഇൻഷുറൻസ് എന്നിവ തൊഴിൽ വിപണിയെ കൂടുതൽ സുരക്ഷിതമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 377 ശതമാനം വർധിച്ച് 1.71 ലക്ഷമായി ഉയർന്നു. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി 2030-ഓടെ ഏകദേശം 91,000 സാങ്കേതിക വിദഗ്ധരെ കൂടി യുഎഇക്ക് ആവശ്യമായി വരും. 2031-ഓടെ സർക്കാർ സേവനങ്ങളിലും ഡേറ്റ വിശകലനത്തിലും 100 ശതമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ബിസിനസ് നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദുബായിൽ ബൈക്ക് അപകടം; 4 ലക്ഷം ദിർഹം ആശുപത്രി ബില്ല്, കടുത്ത പ്രതിസന്ധിയിലായി ഇന്ത്യൻ പ്രവാസി

ദുബായിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പ്രവാസിയുടെ ചികിത്സാ ചെലവ് 4 ലക്ഷം ദിർഹമായി. ഇന്ത്യക്കാരനായ അവിനാഷ് സെക്വീര (36) ആണ് അപകടത്തെ തുടർന്ന് ദുബായിലെ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ദുബായ് സിലിക്കൺ ഒയാസിസിന് സമീപം ഇ311 റോഡിൽ ജനുവരി 18 ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം ഹത്തയിലേക്ക് ബൈക്ക് റൈഡിന് പോയ അവിനാഷ്, മടങ്ങിവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. സ്വന്തം ബൈക്ക് വർക്ക് ഷോപ്പിലായിരുന്നതിനാൽ സുഹൃത്തിന്റേതായ ബൈക്ക് ഉപയോഗിച്ചായിരുന്നു യാത്ര. ലിവാൻ പ്രദേശത്തിന് സമീപമുള്ള വളവിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് കാലിലേക്ക് വീഴുകയുമായിരുന്നു. വേഗത 50 കിലോമീറ്ററിൽ താഴെയായിരുന്നെങ്കിലും ബൈക്കിന്റെ ഭാരം കാരണം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് അവിനാഷ് പറയുന്നത്. അപകടത്തിൽ അവിനാശിന്റെ ഇരുകാലുകൾക്കും ഇടുപ്പിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചു. ഇതുവരെ രണ്ട് പ്രധാന ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയകളിൽ വലതുകാലിലും ഇടുപ്പിലും സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസങ്ങളോളം നീളുന്ന ഫിസിയോതെറാപ്പിക്ക് ശേഷമേ അവിനാശിന് സാധാരണ നിലയിൽ നടക്കാൻ കഴിയൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഫ്രീലാൻസ് ഇവന്റ് മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്ന അവിനാഷിന് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതാണ് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. അപകടവിവരം അവിനാഷിന്റെ ഐഫോണിൽ നിന്നുള്ള ഓട്ടോമാറ്റിക് എസ്.ഒ.എസ് അലേർട്ട് വഴിയാണ് കുടുംബം അറിഞ്ഞത്. മകന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ മറ്റ് വഴികളില്ലെന്ന് പിതാവ് സുനിൽ സെക്വീര പറഞ്ഞു. ആശുപത്രി ബില്ലായ 4 ലക്ഷം ദിർഹം എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് കുടുംബം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ

ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.

ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *