ടോൾ മറയാക്കി സൈബർ തട്ടിപ്പ്; യുഎഇയിൽ പ്രവാസികൾക്ക് മുന്നറിയിപ്പ്

അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാതെ ടോൾ കടന്നതിന്റെ പേരിൽ 100 ദിർഹം പിഴയുണ്ടെന്നറിയിച്ചാണ് നിരവധി പേർക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നത്. നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യം തടഞ്ഞിട്ടുണ്ടെന്നും, സന്ദേശത്തിലുള്ള ലിങ്കിൽ പ്രവേശിച്ച് കുടിശിക ഉടൻ ഓൺലൈനായി അടയ്ക്കണമെന്നും ആവശ്യപ്പെടുന്ന രീതിയിലാണ് സന്ദേശങ്ങൾ എത്തുന്നത്.
അബുദാബിയിൽ താമസിക്കുന്ന മലയാളികളടക്കം നിരവധി വിദേശികൾക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചത്. വിദേശ രാജ്യങ്ങളുടെ കോഡിൽ നിന്നുള്ള (+63…) നമ്പറുകളിൽ നിന്ന് സന്ദേശം ലഭിച്ചതും, ടോൾ കടന്നിട്ടില്ലാത്തവർക്കും സമാന സന്ദേശങ്ങൾ എത്തിയതുമാണ് സംശയം ശക്തമാക്കിയത്. നിജസ്ഥിതി അറിയാൻ പലരും ഗതാഗത വകുപ്പുമായി ബന്ധപ്പെടുകയും, തുടർന്ന് സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ ലിങ്കുകളിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് ഗതാഗത വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. വിദേശ കോഡുള്ള നമ്പറുകളിൽ നിന്നാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ കൂടുതലായി എത്തുന്നതെന്നും, ഇത് തിരിച്ചറിയാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ടോൾ ബാലൻസ് പരിശോധിക്കാനും പിഴ അടയ്ക്കാനും Darb App അല്ലെങ്കിൽ TAMM ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും ഓർമിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 800 3009 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ അമാൻ സർവീസ് (800 2626) വഴിയോ eCrime.ae പോർട്ടൽ വഴിയോ പരാതി നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദുബായിൽ ബൈക്ക് അപകടം; 4 ലക്ഷം ദിർഹം ആശുപത്രി ബില്ല്, കടുത്ത പ്രതിസന്ധിയിലായി ഇന്ത്യൻ പ്രവാസി

ദുബായിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പ്രവാസിയുടെ ചികിത്സാ ചെലവ് 4 ലക്ഷം ദിർഹമായി. ഇന്ത്യക്കാരനായ അവിനാഷ് സെക്വീര (36) ആണ് അപകടത്തെ തുടർന്ന് ദുബായിലെ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ദുബായ് സിലിക്കൺ ഒയാസിസിന് സമീപം ഇ311 റോഡിൽ ജനുവരി 18 ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം ഹത്തയിലേക്ക് ബൈക്ക് റൈഡിന് പോയ അവിനാഷ്, മടങ്ങിവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. സ്വന്തം ബൈക്ക് വർക്ക് ഷോപ്പിലായിരുന്നതിനാൽ സുഹൃത്തിന്റേതായ ബൈക്ക് ഉപയോഗിച്ചായിരുന്നു യാത്ര. ലിവാൻ പ്രദേശത്തിന് സമീപമുള്ള വളവിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് കാലിലേക്ക് വീഴുകയുമായിരുന്നു. വേഗത 50 കിലോമീറ്ററിൽ താഴെയായിരുന്നെങ്കിലും ബൈക്കിന്റെ ഭാരം കാരണം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് അവിനാഷ് പറയുന്നത്. അപകടത്തിൽ അവിനാശിന്റെ ഇരുകാലുകൾക്കും ഇടുപ്പിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചു. ഇതുവരെ രണ്ട് പ്രധാന ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയകളിൽ വലതുകാലിലും ഇടുപ്പിലും സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസങ്ങളോളം നീളുന്ന ഫിസിയോതെറാപ്പിക്ക് ശേഷമേ അവിനാശിന് സാധാരണ നിലയിൽ നടക്കാൻ കഴിയൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഫ്രീലാൻസ് ഇവന്റ് മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്ന അവിനാഷിന് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതാണ് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. അപകടവിവരം അവിനാഷിന്റെ ഐഫോണിൽ നിന്നുള്ള ഓട്ടോമാറ്റിക് എസ്.ഒ.എസ് അലേർട്ട് വഴിയാണ് കുടുംബം അറിഞ്ഞത്. മകന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ മറ്റ് വഴികളില്ലെന്ന് പിതാവ് സുനിൽ സെക്വീര പറഞ്ഞു. ആശുപത്രി ബില്ലായ 4 ലക്ഷം ദിർഹം എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് കുടുംബം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ

ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.

ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *