![](https://www.pravasiinfo.com/wp-content/uploads/2022/10/uae-f.jpg)
വികസനക്കുതിപ്പിൻറെ ആഗോള മാതൃകയായി യുഎഇയിലെ ഈ എമിറേറ്റ്സ്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
വൈവിധ്യങ്ങൾ നിറഞ്ഞ ബൃഹദ് പദ്ധതികളും നയങ്ങളും മുൻനിർത്തി ഒരു നാടിനെ ആഗോള മാതൃകയാക്കാമെങ്കിൽ, അറബ് ഐക്യ നാടുകളുടെ തലസ്ഥാനമായ അബൂദബിയാവും അതിന്റെ മുൻനിരയിലുണ്ടാവുക. 2023 വിടപറയുമ്പോൾ, ഊർജം, കാലാവസ്ഥ, ജുഡീഷ്യറി, സാംസ്കാരികം, ടൂറിസം, കമ്യൂണിക്കേഷൻ, വിവര സാങ്കേതികം, സുരക്ഷ, ഗതാഗതം, സുരക്ഷ, വ്യോമയാനം, ബഹിരാകാശം, സുസ്ഥിരത എന്നുവേണ്ട നിഖില മേഖലകളിലും തങ്ങളുടേതായ കൈയൊപ്പ് ചാലിച്ചുകൊണ്ടാണ് അബൂദബി പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നത്.
2023നെ സുസ്ഥിരതാ വർഷമായി പ്രഖ്യാപിച്ച് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിവച്ച വികസന പദ്ധതികൾ പലതും പൂർത്തിയാക്കിയിരിക്കുന്നു. ദീർഘകാല പദ്ധതികൾ ക്രമാനുഗതമായി പുരോഗമിച്ചുംകൊണ്ടിരിക്കുന്നു. ഊർജ, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്കും സുസ്ഥിരതയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾക്ക് നവീന പരിഹാരങ്ങളും കണ്ടെത്തുകയാണ് വർഷം മുഴുവൻ നീളുന്ന സുസ്ഥിരതാ പരിപാടികളിലൂടെ ലക്ഷ്യമിട്ടത്. അതിനായി നൂറുകണക്കിന് പരിപാടികളാണ് രാജ്യമെങ്ങും നടത്തിയത്. യു.എൻ. കാലാവസ്ഥ വ്യത്യാന സമ്മേളനമായ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്28)ന് ആതിഥ്യം വഹിച്ചത് അടക്കമുള്ള വമ്പൻ പ്രൊജക്ടുകളും ഇതിൽ ഉൾപ്പെടുന്നു.
ടെർമിനൽ എ
742000 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ അബൂദബി ടെർമിനൽ എ ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്നാണ്. പ്രതിവർഷം നാലരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടെർമിനൽ.
മണിക്കൂറിൽ 11000 യാത്രികരുടെ നടപടികൾ പൂർത്തിയാക്കാനാവും. ഒരുസമയം 70 വിമാനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുണ്ട് ടെർമിനൽ എയ്ക്ക്. മണിക്കൂറിൽ 11000 യാത്രികരെയും ടെർമിനൽ എയ്ക്ക് ഉൾക്കൊള്ളാനാവും.
ബറഖ ആണവോർജ നിലയം
ബറഖ ആണവോർജ നിലയത്തിലെ നാലാമത്തെതും അവസാനത്തേതുമായ യൂനിറ്റ് പൂർത്തിയായത് വൻ നേട്ടമായി. നാലാമത്തെ യൂനിറ്റും പ്രവർത്തനസജ്ജമാകുന്നതോടെ മധ്യേഷ്യയിലെ ഏറ്റവും ബൃഹത്തായ ശുദ്ധോർജ ഉറവിടമായി മാറും ബറക്ക ആണവോർജ നിലയം. നാലാമത്തെ യൂനിറ്റ് വരുന്ന 60 വർഷത്തേക്ക് രാജ്യത്തിനു വേണ്ട ഊർജത്തിന്റെ 25 ശതമാനവും ഉൽപ്പാദിപ്പിക്കും.അടുത്തവർഷം ആദ്യത്തോടെ യൂനിറ്റ് 4 ഉൽപ്പാദനം തുടങ്ങുമെന്നാണ് കരുതുന്നത്.
2020 ഫെബ്രുവരിയിലാണ് ബറക്കയിലെ ആദ്യ യൂനിറ്റിന് ന്യൂക്ലിയർ റെലുഗേഷൻ അതോറിറ്റി പ്രവർത്തനാനുമതി നൽകിയത്. 2021 മാർച്ചിൽ രണ്ടാമത്തെ യൂനിറ്റിനും അനുമതി നൽകി. 2021 ഏപ്രിലിലാണ് യൂനിറ്റ് 1 വാണിജ്യ പരമായ പ്രവർത്തനം തുടങ്ങിയത്. ആദ്യവർഷംകൊണ്ട് തന്നെ ബറഖ ആണവോർജ നിലയം ജൈവ ഇന്ധന ഉപയോഗത്തിലൂടെ ഉണ്ടായിരുന്ന 50 ലക്ഷം ടണ്ണിലേറെ കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ രാജ്യത്തെ സഹായിച്ചു. 2025ഓടെ ബറഖ ആണവോർജ നിലയം അബൂദബിയുടെ ശുദ്ധോർജത്തിൽ 85 ശതമാനവും ഉൽപ്പാദിപ്പിച്ചുനൽകും.
പരിസ്ഥി സംരക്ഷണം, ശുദ്ധോർജം, ശുദ്ധ വായു, ആവാസ വ്യവസ്ഥ
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൻറെ യു.എ.ഇ. ശ്രമങ്ങളുടെ ഭാഗമായി 2020 മുതൽ ഇതുവരെ 4.40 കോടി കണ്ടൽമരങ്ങളാണ് അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിൽ വച്ചുപിടിപ്പിച്ചത്. 2030ഓടെ 10 കോടി കണ്ടൽമരങ്ങൾ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 9200 ഹെക്ടർ ഭൂമിയിൽ രണ്ടു വർഷംകൊണ്ട് ഇത്രയും കണ്ടൽമരങ്ങൾ വച്ചുപിടിപ്പിച്ചത്. മേഖലയിലെ ആദ്യ നെറ്റ് സീറോ എനർജി മസ്ജിദ് മസ്ദർ സിറ്റിയിലാണ് വരുന്നത്.
അടുത്തവർഷമായിരിക്കും 100 ശതമാനവും ശുദ്ധോർജം ഉൽപ്പാദിപ്പിക്കുന്ന മസ്ജിദിൻറെ നിർമാണം ആരംഭിക്കുക. ഇതിനൊപ്പം മസ്ദർ സിറ്റിയിൽ മറ്റ് മൂന്ന് സുസ്ഥിര പദ്ധതികൾ കൂടിയാരംഭിക്കും. അബൂദബി കോർണിഷിലെ അൽ കസർ നടപ്പായിൽ സൗരോർജ അലങ്കാര വിളക്കുകൾ സ്ഥാപിച്ചു.
2050ഓടെ കാർബൺ മുക്തമാവുകയെന്ന ലക്ഷ്യത്തിൻറെ ഭാഗമായി യു.എ.ഇ. ആദ്യത്തെ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്കും തുടക്കംകുറിച്ചു. സർ ബാനി യാസ് ഐലൻഡിൽ (14 മെഗാവാട്ട് പീക്ക്) അടക്കം നാലിടങ്ങളിലായി 103.5 മെഗാവാട്ട് പദ്ധതിയാണ് വികസിപ്പിച്ചത്.
ഡെൽമ ഐലൻഡ്(27 മെഗാവാട്ട്), അബൂദബിയിലെ അൽ സിലയിൽ(27 മെഗാവാട്ട്), ഫുജൈറയിലെ അൽ ഹലാഹിൽ(4.5 മെഗാവാട്ട്)എന്നിങ്ങനെയാണ് മറ്റ് മൂന്ന് കാറ്റാടി പാടങ്ങളിലെ ഉൽപാദന ശേഷി. അൽ ധഫ്ര റീജ്യനിൽ ബൃഹത്തായ സൗരോർജ നിലയം നിർമിച്ചിരിക്കുന്നത്. രണ്ട് ജിഗാവാട്ട് ആണ് നിലയത്തിൻറെ ശേഷി. ഇ.വി. ചാർജിങ് സ്റ്റേഷനുകൾക്കായി പുതിയ നിയമനിർമാണം നടത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ജനകീയമായി ജുഡീഷ്യൽ വകുപ്പ്
ഓരോദിവസവും ആധുനിക സൗകര്യങ്ങളേർപ്പെടുത്തിക്കൊണ്ട് അബൂദബി ജുഡീഷ്യൽ വകുപ്പ് കൂടുതൽ ജനകീയമാവുകയാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് വിവാഹനടപടി പൂർത്തിയായാലുടൻ ടെക്സ്റ്റ് മേസേജായും മറ്റ് ഡിജിറ്റൽ ചാനലുകൾ വഴിയും ഉടനടി വിവാഹക്കരാർ ദമ്പതികൾക്കു ലഭ്യമാക്കുന്ന സേവനം. വീടുകളിലിരുന്ന് വീഡിയോ കോൺഫറൻസ് മുഖേനയും വിവാഹിതരാവാൻ അബൂദബിയിൽ സൗകര്യമുണ്ട്.
2022 ഒക്ടോബറിൽ ഈ സൗകര്യമേർപ്പെടുത്തിയതുമുതൽ 7000ത്തോളം വിവാഹ കരാറുകളാണ് അബൂദബി ജുഡീഷ്യൽ വകുപ്പ് അനുവദിച്ചത്. വിവാഹ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതര ഭാഷക്കാർക്കായി രേഖകൾക്കും സർട്ടിഫിക്കറ്റുകൾമായി ഇംഗ്ലീഷ് നോട്ടറി സേവന കേന്ദ്രം അടുത്തിടെ ആരംഭിച്ചു.
കമ്പനി കരാറുകൾ സാധൂകരിക്കുക, ഇംഗ്ലീഷിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ തീരുമാനങ്ങൾക്കും പവർ ഓഫ് അറ്റോർണി മറ്റ് നിയമ പ്രഖ്യാപനങ്ങൾക്കും അംഗീകാരം നൽകുക തുടങ്ങിയ വിഷയങ്ങളിലുണ്ടായിരുന്ന ഭാഷാ തടസ്സമാണ് പുതിയ കേന്ദ്രം തുടങ്ങിയതിലൂടെ ഇല്ലാതാവുക. 2021 ഡിസംബറിൽ രാജ്യത്തെ അമുസ്ലിംകൾക്കായി അബൂദബിയിൽ കോടതി തുറന്നിരുന്നു.
ഐ.ഐ.ടി-ഡൽഹി അബൂദബി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി-അബൂദബിയുടെ (ഐ.ഐ.ടി.-ഡൽഹി അബൂദബി) ആദ്യ ബാച്ച് 2024 ജനുവരിയിൽ ആരംഭിക്കും. എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ഇ.ടി.എസ്) ഒരു മാസ്റ്റർ കോഴ്സ് ആണ് ആദ്യം ആരംഭിക്കുന്നത്.
വികസനത്തിന് ചുക്കാൻ പിടിച്ച് അഡ്നോക്ക്
രാജ്യത്തിൻറെ വികസനത്തിന് വൻ പദ്ധതികളുമായി മുന്നിൽ നിൽക്കുന്നത് അബൂദബി നാഷനൽ ഓയിൽ കോർപറേഷൻ (അഡ്നോക് )ആണ്. യു.എ.ഇയിലെ പ്രകൃതിവാതക സംഭരണത്തിൻറെ 95 ശതമാനവും അഡ്നോക്കിൻറെ കൈവശമാണുള്ളത്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് അഡ്നോക് വാതകം കയറ്റുമതി ചെയ്യുന്നുണ്ട്.
2021ൽ കമ്പനിയുടെ 10 മാസത്തെ വരുമാനം 3.6 ബില്യൻ ഡോളറായിരുന്നു. 2022ൽ ഇത് 4.2 ബില്യനായി വർധിച്ചു. പ്രതിദിനം 10 ബില്യൻ ക്യുബിക് ഫീറ്റ് വാതകം ഉൽപാദിപ്പിക്കാൻ അഡ്നോക്കിന് ശേഷിയുണ്ട്. പ്രതിവർഷം 29 ദശലക്ഷം ടൺ ആണ് ഉൽപ്പാദന ശേഷി. അഡ്നോക് ഡ്രില്ലിങ്ങിന് 2022ൽ അറ്റാദായത്തിൽ 33 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ആദ്യ അതിവേഗ ഹൈഡ്രജൻ റീ ഫ്യുവലിങ് സ്റ്റേഷൻറെ നിർമാണവും തുടങ്ങിയിട്ടുണ്ട്. മസ്ദർ സിറ്റിയിലാണ് വെള്ളത്തിൽ നിന്ന് ശുദ്ധമായ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കുന്നത്. കുറഞ്ഞ കാർബൺ പുറന്തള്ളൽ മാർഗങ്ങൾക്കായി അഡ്നോക് 55.1 ബില്യൻ ദിർഹമാണ് അനുവദിച്ചിരിക്കുന്നത്.
കുതിച്ചുയർന്ന് റിയൽ എസ്റ്റേറ്റ്
2023ൻറെ ആദ്യ പകുതിയിൽ അബൂദബിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദേശ പ്രത്യക്ഷ നിക്ഷേപം 834.6 ദശലക്ഷം ദിർഹം ആയി വർധിച്ചതായി കണക്ക്. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 363 ശതമാനത്തിൻറെ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അബൂദബി നഗര ഗതാഗത വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. നിക്ഷേപത്തിൻറെ 34 ശതമാനം സഅദിയാത്ത് ഐലൻഡിലും 28 ശതമാനം യാസ് ഐലൻഡിലുമായാണുള്ളത്. അൽ ജുർഫ് 12 ശതമാനം, അൽ റീം ഐലൻഡ് 11 ശതമാനം അൽ ഷംഖ 8 ശതമാനം എന്നിവയാണ് നിക്ഷേപം കൂടുതലായി നടന്ന മറ്റു മൂന്ന് ദ്വീപുകൾ.
എമിറേറ്റിലെ വികസിത മേഖലകളിൽ ഭൂമി വിൽക്കുന്നതിന് അബൂദബി നഗര, ഗതാഗത വകുപ്പ് പുതിയ ഏകീകൃത കരാർ മാതൃക കൊണ്ടുവന്നിരുന്നു. നിക്ഷേപകരും ഡവലപർമാരുമായുള്ള വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന നടപടി ലഘൂകരിക്കുന്നതിനുമുള്ളതാണ് യുനിഫൈഡ് കോൺട്രാക്ട് ടെംപ്ലേറ്റ് കൊണ്ടുവന്നത്.
സ്വദേശി ഭവന പദ്ധതികൾ, പുതുതലമുറ വികാസം
സ്വീഹാനിൽ 572.1 ദശലക്ഷം ദിർഹമിൻറെ ഭവനപദ്ധതിയാണ് വരുന്നത്. സ്വദേശികൾക്കുള്ള 200ലേറെ വീടുകളാണ് സ്വീഹാനിൽ നിർമിക്കുന്നത്. ബനിയാസ്, അൽ സംഹ റീജ്യനുകളിൽ ഭവനങ്ങൾ നിർമിക്കാൻ 7 ബില്യൻ ദിർഹമിൻറെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ഐലൻഡിൻറെ വടക്കുകിഴക്കൻ മേഖലയിൽ 8 ബില്യൻ ദിർഹമിൻറെ താമസകേന്ദ്ര പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
51 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി. അബൂദബി നഗരത്തിൻറെയും കടൽതീരത്തിൻറെയും പനോരമിക് കാഴ്ച ദൃശ്യമാവുന്ന നിലയിലാവും താമസകേന്ദ്രം നിർമിക്കുക. പദ്ധതി അബൂദബിക്ക് 16 കിലോമീറ്റർ ബീച്ച് അടക്കം 53.5 കിലോമീറ്റർ തീരപ്രദേശം കൂടി സമ്മാനിക്കും.
നിർമിത ബുദ്ധി, സാറ്റലൈറ്റ്
നിർമിത ബുദ്ധി ഉപയോഗിച്ച് കണ്ടെത്തുകയും രൂപകൽപ്പന ചെയ്യുകയും ചെയ്ത മരുന്ന് ഉപയോഗിച്ച് രോഗികളിൽ പരീക്ഷണം ആരംഭിച്ചത് ഈ മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ്. ശ്വാസതടസ്സമുണ്ടാക്കുന്ന ശ്വാസകോശരോഗത്തെ ചികിൽസിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച ശേഷമാണ് നിർമിത ബുദ്ധി ഉപയോഗിച്ച് ഇവ രോഗികളിൽ പരീക്ഷിക്കുന്നത്.
നിർമിത ബുദ്ധി ആപ്ലിക്കേഷനുകൾ നിർമിക്കാൻ കഴിയുന്ന അറബിക് ഭാഷാ സോഫ്റ്റ് വെയറിനും രൂപം നൽകിയിട്ടുണ്ട്. അറബികും ഇംഗ്ലീഷും സംയോജിതമായ വിപുലമായ ഡാറ്റകളിൽ നിന്നായി രൂപം നൽകിയ ജെയ്സിൽ 1300 കോടി പാരാമീറ്ററുകളാണ് അടങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് മുഖേന നെയ്മീനെ(കിങ്ഫിഷ്) ട്രാക്ക് ചെയ്യാനുള്ള ലോകത്തിലെ ആദ്യ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മിസൈൽ നിർമാണ കേന്ദ്രം
രാജ്യത്തിൻറെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അബൂദബിയിൽ മിസൈൽ നിർമാണ കേന്ദ്രം തുറന്നിട്ടുണ്ട്. മിസൈൽ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള അടിത്തറയൊരുക്കുന്നതാണ് യു.എ.ഇയും എം.ബി.ഡി.എയും സഹകരിക്കുന്ന അബൂദബിയിലെ മിസൈൽ നിർമാണ കേന്ദ്രം.
യൂറോപ്പിന് പുറത്തുള്ള എം.ബി.ഡി.എയുടെ ആദ്യ കേന്ദ്രമാണ് അബൂദബിയിലെ മിസൈൽ എൻജിനീയറിങ് സെൻറർ. തവസുൻ ടെക്നോളജി ഇന്നൊവേഷനിലെയും എം.ബി.ഡി.എയിലെയും എൻജിനീയർമാരുടെ സംയുക്ത സംഘമാണ് അബൂദബിയിലെ മിസൈൽ നിർമാണ കേന്ദ്രത്തിൽ പ്രവർത്തിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)