ഐഫോണ്‍ വില അഞ്ചിലൊന്ന് വര്‍ധിപ്പിച്ചു; ഇന്ത്യയെ ഇത് എങ്ങനെ ബാധിക്കും?

ഐഫോണുമായി ബന്ധപ്പെട്ട പുതിയ വാർത്ത പുറത്തുവരികയാണ്. ജപ്പാനില്‍ ഐഫോണ്‍ 13 മോഡലിന്റെ വില 117,800 യെന്‍ (870 ഡോളർ) ആയി വര്‍ധിപ്പിച്ചു. പഴയ വില 99,800 യെന്‍ ആയിരുന്നു. ഡോളറിന്റെ മൂല്യം യെന്നിനെ അപേക്ഷിച്ച് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്കു കാരണം. രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നതിനാല്‍ ഇന്ത്യയിലും വില വര്‍ധന വന്നേക്കാമെന്നു സൂചനയുണ്ട്.

ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് 100 ഡോളര്‍ വര്‍ധിപ്പിച്ചേക്കാമെന്ന് നേരത്തേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഏകദേശം 10,000 രൂപയായിരിക്കും ഇന്ത്യയില്‍ വര്‍ധിക്കുക. രൂപയുടെ മൂല്യം ഇടിഞ്ഞാൽ വീണ്ടും വില കൂടിയേക്കാം. അതേസമയം, ചില ഐഫോണ്‍ മോഡലുകളുടെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയെങ്കിലും ആനുപാതികമായ കിഴിവൊന്നും ആപ്പിള്‍ ഇതുവരെ രാജ്യത്തെ ഉപഭോക്താക്കൾക്ക് നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

അമേരിക്കയില്‍ ഇപ്പോള്‍ 8.6 ശതമാനം നാണ്യപ്പെരുപ്പം അനുഭവപ്പെടുകയാണ്. ഇത് 1981ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തോതാണ്. എല്ലാത്തരം കമ്പനികളെയും ഇത് ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ ലോക്ഡൗണുകള്‍ മൂലം 800 കോടി ഡോളറിന്റെ നഷ്ടം വരുമെന്ന് ആപ്പിള്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയായിരിക്കും നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി. ഇതുമൂലം ഐഫോണുകളുടെ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍, പണക്കാരായ ഉപഭോക്താക്കളുടെ ബലത്തില്‍ ആപ്പിള്‍ നാണ്യപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി ഇത്തവണ മറികടന്നേക്കുമെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യവില്‍പനയ്ക്ക് എത്തിക്കാനിരുന്ന ഐഫോണ്‍ 14 സീരീസിന്റെ ഓര്‍ഡര്‍ ആപ്പിള്‍ 10 ശതമാനം കുറച്ചെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വേണ്ടത്ര ഘടകഭാഗങ്ങള്‍ കിട്ടുന്നതിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണിത്.‌

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy