വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തോടൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ സമതുലിതവും ചിട്ടയുള്ളതുമായ ഭക്ഷണക്രമം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. അബുദാബിയിലെ ലൈഫ്കെയർ ഹോസ്പിറ്റലിലെ ഡോ. ജസ്‌ലിൻ ജോസഫും മെഡിയോർ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ടിറ്റി എലിസബ തോമസും പങ്കുവെച്ച നിർദേശങ്ങൾ ഇങ്ങനെയാണ്: പലരും ഉറക്കം മുടങ്ങാതിരിക്കാനായി അത്താഴം ഒഴിവാക്കാറുണ്ടെങ്കിലും ഇത് പകൽ സമയത്ത് കടുത്ത ക്ഷീണം, തലവേദന, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കാം. അതിനാൽ തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്‌സ് തുടങ്ങിയ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തിയ അത്താഴം വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. മുട്ട, തൈര്, പയർവർഗങ്ങൾ എന്നിവ വിശപ്പ് നിയന്ത്രിക്കാൻ സഹായകരമാണ്.
ഉപ്പ് കൂടിയ ഭക്ഷണങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ ദാഹം വർധിപ്പിക്കുന്നതിനാൽ പരമാവധി ഒഴിവാക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിൽ ക്രമം പാലിക്കണം. ഇഫ്താറിൽ രണ്ട് ഗ്ലാസ് വെള്ളം, ഇഫ്താറും അത്താഴവും ഇടയിൽ നാല് ഗ്ലാസ് വെള്ളം ഇടവിട്ട് കുടിക്കൽ, അത്താഴത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്നിങ്ങനെ ക്രമീകരിക്കുന്നത് ഉചിതമാണെന്ന് നിർദേശിക്കുന്നു. തണ്ണിമത്തൻ, വെള്ളരി പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കും. നോമ്പുതുറയ്ക്കുതുടർന്ന് ഉടൻ എണ്ണയിൽ പൊരിച്ച വിഭവങ്ങൾ കഴിക്കുന്നതിന് പകരം സൂപ്പോ സാലഡോ കഴിച്ച് വയറിനെ തയ്യാറാക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിർജലീകരണത്തിന് കാരണമാകുന്നതിനാൽ നിയന്ത്രണം വേണമെന്നും വിദഗ്ധർ പറയുന്നു. ശരീരത്തെ വിഷമുക്തമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വ്രതം സഹായകരമാണ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം എന്നിവ നിയന്ത്രിക്കാൻ റമദാൻ കാലത്തെ ചിട്ടയായ ജീവിതശൈലി ഉപകാരപ്രദമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രാർത്ഥനകളും അത്താഴവും തമ്മിലുള്ള സമയം നന്നായി ഉറങ്ങാൻ ഉപയോഗിക്കണം. പകൽ സമയത്ത് 20 മുതൽ 30 മിനിറ്റ് വരെ ലഘു വിശ്രമം എടുക്കുന്നതും ഉന്മേഷം നൽകുമെന്ന് വിദഗ്ധർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ തേടിയെത്തി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി പ്രവാസി മലയാളി
അബുദാബി: ആറ് വർഷം മുൻപ് കേരളത്തിൽ നിന്ന് അബുദാബിയിലെത്തിയ മലയാളി എഞ്ചിനീയർ നിബിൻ മാത്യുവിനെ (36) തേടി ബിഗ് ടിക്കറ്റിന്റെ വലിയ ഭാഗ്യമെത്തി. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും അഞ്ച് മാസം മുൻപ് മാത്രം നറുക്കെടുപ്പിൽ പങ്കെടുത്തു തുടങ്ങിയ നിബിൻ, ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് 50,000 ദിര്‍ഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച ഈ വലിയ സമ്മാനം വിശ്വസിക്കാനായില്ലെന്നും ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. വരും മാസങ്ങളിലും തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 15 ദശലക്ഷം ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഫെബ്രുവരിയിൽ ആഴ്ചതോറും നടക്കുന്ന ഇ-നറുക്കെടുപ്പിലൂടെ 50,000 ദിർഹം വീതം നാല് വിജയികൾക്ക് നൽകുന്നുണ്ട്. ഫെബ്രുവരി 16-നും 22-നും ഇടയിൽ ടിക്കറ്റെടുത്തവർക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി 23-ന് നടക്കും. കൂടാതെ, ഫെബ്രുവരി 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക മത്സരത്തിൽ പങ്കെടുക്കാനും 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply