വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: ഇന്ന് വീട്ടിലെത്തുക ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞ് പ്രവാസലോകം

റാസൽഖൈമയിൽ ശക്തമായ മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം എത്തിച്ചത്. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് കഴിഞ്ഞ വ്യാഴാഴ്ച (18) പുലർച്ചെ റാസൽഖൈമയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. സുലൈമാൻ തലക്കോട്ട് തൊടികയുടെയും അസ്മാബിയുടെയും മകനാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിയുടെ ‘ഇസ്താംബൂൾ ഷവർമ’ കടയിൽ ഡെലിവറി ജീവനക്കാരനായി സൽമാൻ ജോലി ചെയ്തു വരികയായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയായിരുന്നു ജോലി സമയം. അഞ്ച് മാസം മുൻപ് നാട്ടിൽ അവധിക്ക് പോയപ്പോൾ സൽമാന്റെ നിക്കാഹ് നടന്നിരുന്നു. മൂന്ന് മാസം മുൻപാണ് അദ്ദേഹം വീണ്ടും യുഎഇയിൽ തിരിച്ചെത്തിയത്. അടുത്ത അവധിക്കാലത്ത് വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ജൂലാൽ എന്ന സ്ഥലത്തേക്ക് ഡെലിവറിയുമായി മോട്ടോർ ബൈക്കിൽ പോയതായിരുന്നു സൽമാൻ. മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചതോടെ, ബൈക്ക് ഓടിക്കാതെ എവിടെയെങ്കിലും സുരക്ഷിതമായി നിൽക്കണമെന്ന് കടയിൽ നിന്ന് വാട്സാപ്പ് സന്ദേശം വഴി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിയ്ക്ക് മുൻവശത്തെ കെട്ടിട നിർമാണ സ്ഥലത്ത്, സിമന്റ് ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച മതിലിന് സമീപം മഴയിൽ നിന്ന് രക്ഷപ്പെടാൻ നിൽക്കുന്നതിനിടെയാണ് ശക്തമായ കാറ്റിൽ മതിൽ തകർന്ന് വീണ് അപകടമുണ്ടായത്.
മഴ കുറയുകയും ചെയ്തിട്ടും സൽമാൻ തിരിച്ചെത്താതിരുന്നതോടെ, അൽ റംസിലെ സുഹൃത്തുക്കളുടെ അടുത്ത് ഉണ്ടായിരിക്കുമെന്നാണ് കടയിലുള്ളവർ കരുതിയത്. എന്നാൽ രാവിലെ ആറോടെ സ്ഥലത്തെത്തിയ നിർമാണ തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സൽമാന്റെ നിർധന കുടുംബത്തെ സഹായിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകൻ നാസർ അൽ ദാന അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

പ്രധാന മാറ്റങ്ങൾ:

യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *