ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി വലിയ തോതിലുള്ള പൈലറ്റ് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പൈലറ്റുമാരെയാണ് കമ്പനി തേടുന്നത്. നികുതിരഹിതമായ മികച്ച ശമ്പളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനുകൂല്യങ്ങളുമാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
എമിറേറ്റ്‌സിലെ ക്യാപ്റ്റൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം 44,500 ദിർഹം (ഏകദേശം പത്ത് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും. ഫസ്റ്റ് ഓഫീസർമാർക്ക് ഏകദേശം 30,125 ദിർഹമാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ പറക്കുന്ന ഓരോ മണിക്കൂറിനും പ്രത്യേക അലവൻസുകളും ലഭിക്കും. താമസത്തിന് ആധുനിക സൗകര്യങ്ങളുള്ള വില്ലകളോ അല്ലെങ്കിൽ ഹൗസിങ് അലവൻസോ കമ്പനി നൽകുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, മികച്ച മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ 42 ദിവസത്തെ അവധി, കുടുംബാംഗങ്ങൾക്ക് വിമാന ടിക്കറ്റുകളിൽ ലഭിക്കുന്ന വൻ ഇളവുകൾ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. അപേക്ഷകർ പ്ലസ് ടു യോഗ്യതയുള്ളവരായിരിക്കണം. ഏവിയേഷൻ മേഖലയിലെ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ സാധുവായ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (ATPL) ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മൾട്ടി-എഞ്ചിൻ ജെറ്റ് വിമാനങ്ങളിൽ കുറഞ്ഞത് 2000 മണിക്കൂർ പറന്ന പ്രവൃത്തിപരിചയം ആവശ്യമാണ്. ക്യാപ്റ്റൻ തസ്തികയിലേക്ക് ഇത് 7000 മണിക്കൂറിൽ കൂടുതലായിരിക്കണം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും (ICAO Level 4) നിർബന്ധമാണ്.
ഓൺലൈൻ അപേക്ഷകൾ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ദുബായിൽ വെച്ച് വിപുലമായ പരീക്ഷകൾ നടക്കും. സിമുലേറ്റർ ടെസ്റ്റ്, ടെക്നിക്കൽ ഇന്റർവ്യൂ, സൈക്കോമെട്രിക് അസ്സസ്മെന്റ്, മെഡിക്കൽ പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് (https://www.emiratesgroupcareers.com/search-and-apply/) വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്
കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.
ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു
എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply