കളിക്കാനും നടക്കാനും ഇനി പുതിയ ഇടങ്ങൾ; യുഎഇയിൽ മൂന്ന് മനോഹര പാർക്കുകൾ കൂടി തുറന്നു

അജ്മാൻ: നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി അല്പം ശുദ്ധവായു ശ്വസിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്കായി അജ്മാനിൽ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു. അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ പാർക്കുകൾ നിർമ്മിച്ചിരിക്കുന്നത്.

പുതിയ പാർക്കുകൾ ഇവയാണ്:

അൽ ബറഖ പാർക്ക് (അൽ മുവൈഹത്ത്): 595 ചതുരശ്ര മീറ്റർ വിസ്തീർണ്ണം.

അൽ മുഖീദ പാർക്ക് (അൽ റഖൈബ്): 2100 ചതുരശ്ര മീറ്റർ വിസ്തീർണ്ണം.

അൽ മുൻതാസി പാർക്ക് (മുഹമ്മദ് ബിൻ സായിദ് ഒന്ന്): 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിശാലമായ പാർക്ക്.

എന്തൊക്കെയാണ് പ്രത്യേകതകൾ? നടപ്പാതകൾ, കുട്ടികൾക്കായി സുരക്ഷിതമായ കളിസ്ഥലങ്ങൾ, കുടുംബങ്ങൾക്ക് ഒത്തുചേരാൻ പാകത്തിലുള്ള ഇരിപ്പിടങ്ങൾ, മനോഹരമായ ഹരിത ഇടങ്ങൾ എന്നിവയെല്ലാം ഈ പാർക്കുകളുടെ സവിശേഷതയാണ്. താമസമേഖലകൾക്ക് തൊട്ടടുത്ത് തന്നെ ഇവ നിർമ്മിച്ചത് വഴി ജനങ്ങൾക്കിടയിൽ ശാരീരിക വ്യായാമവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

പുതിയ പാർക്കുകൾക്ക് പുറമെ, നിലവിലുള്ള പാർക്കുകളിൽ കൂടുതൽ തണലുള്ള ഇരിപ്പിടങ്ങളും മെച്ചപ്പെട്ട കളിസ്ഥലങ്ങളും ഒരുക്കി വിപുലമായ നവീകരണ പ്രവർത്തനങ്ങളും നഗരസഭ നടത്തിയിട്ടുണ്ട്.

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി മേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ ഖാലിദ് മുഈൻ അൽ ഹൊസാനി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലും ഇത്തരം പദ്ധതികളുടെ വിജയത്തിലും പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *