കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര പരിപാടികളിലൂടെ നേടിയെടുത്ത ബജറ്റ് എയർലൈൻ സേവനം വീണ്ടുവിചാരമില്ലാതെ നിർത്തലാക്കുന്നത് ധിക്കാരപരമായ നടപടിയാണെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. വിമാന നിരക്കിൽ പൊറുതുമിട്ടിയിരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് ഈ പിന്മാറ്റം. ഇതുമൂലം കേരള-ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് ഉയരാനും ഇടയാകുമെന്നും ഇവർ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ഇന്ത്യക്കാർ ആവശ്യപ്പെട്ടു. ഒക്ടോബർ 26 മുതലുള്ള ശൈത്യകാല വിമാന സേവന പട്ടികയിലാണ് ഗൾഫ്-കേരള സെക്ടറുകളിൽ നിന്നുള്ള വിമാന സർവീസുകൾ അപ്രത്യക്ഷമായത്. ലാഭകരമായ ഗൾഫ് സെക്ടറുകളിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റ വാർത്ത വന്നതിനു ശേഷം മിക്ക എയർലൈനുകളും ഇപ്പോൾ തന്നെ നിരക്ക് കൂട്ടിയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. നിരക്ക് വർധനയ്ക്ക് കാരണം ഗൾഫ്-കേരള സെക്ടറുകളിലെ സീറ്റിന്റെ കുറവാണ്. അതിനാൽ പ്രാദേശിക, വിദേശ വിമാന കമ്പനികൾക്ക് അധിക സീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കൂടുതൽ വിദേശ വിമാന കമ്പനികൾക്കും ഈ സെക്ടറിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള മുഴുവൻ എംപിമാരും പ്രവാസി പ്രശ്‌നത്തിൽ ഒന്നിച്ചു പോരാടണമെന്നും പറഞ്ഞു. അതേസമയം, വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രവാസി സമൂഹത്തിന് ഗുരുതരമായ തിരിച്ചടിയാണെന്ന് കേരള സോഷ്യൽ സെൻറർ പ്രസിഡന്റ് ടി.കെ.മനോജും ജനറൽ സെക്രട്ടറി സജീഷ് നായരും പറഞ്ഞു. സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് ലേബർ ക്യാംപിലെ ജീവനക്കാർക്ക് ചെലവ്കുറഞ്ഞ യാത്ര സാധ്യമാകുന്ന എയർഇന്ത്യ എക്‌സ്പ്രസ് സേവനം ഒരു തണലായിരുന്നു. ഈ പശ്ചാത്തലത്തിൽ സേവന പിന്മാറ്റം പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര തകിടം മറിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തി സേവനം നിലനിർത്തണമെന്ന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ പറഞ്ഞു. പൊതുപ്രശ്‌ന പരിഹാരത്തിന് പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താരതമ്യേന കുറഞ്ഞ നിരക്കായതിനാൽ ഇടത്തരക്കാരും മറ്റും കൂടുതലായി ആശ്രയിച്ചിരുന്നതും ഈ വിമാന സർവീസിനെ. സീസണിൽ ആനുപാതിക നിരക്ക് ഉയരുമെങ്കിലും മുൻകൂട്ടി ബുക്ക് ചെയ്താൽ താങ്ങാവുന്ന നിരക്കിൽ യാത്ര ചെയ്യാവുന്ന സേവനം ഇല്ലാതാകുന്നത് വലിയ നഷ്ടമാണെന്ന് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ പറഞ്ഞു. സ്വകാര്യവൽക്കരണത്തിനു ശേഷം പ്രവാസികൾക്കുണ്ടായിരുന്ന ആനുകൂല്യം ഒന്നൊന്നായി വെട്ടിക്കുറച്ച എയർലൈന്റെ നടപടി അന്യായമാണെന്ന് സർക്കാർ ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലുടനീളം ഇനി ട്രെയിൻ യാത്ര; മൂന്നിനം ടിക്കറ്റുകൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ
യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം ടിക്കറ്റുകളും പ്രഖ്യാപിച്ചു.
ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ മൂന്നിനം ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഗ്ലോബൽ റെയിൽ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നാഷനൽ എക്‌സിബിഷൻ സെന്ററിൽ പാസഞ്ചർ ട്രെയിനിന്റെ മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്രെയിൻ സർവീസുള്ളത് ദുബായ് എമിറേറ്റിൽ മാത്രമാണ്. ഒന്നിനു പിറകെ ഒന്നായാണ് ഇക്കോണമി ക്ലാസ് സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു മേശയ്ക്കു ചുറ്റും ഇരിക്കും വിധം ഫാമിലി ക്ലാസ് സീറ്റ് ഒരുക്കി യാത്രയിലും കുടുംബ അന്തരീക്ഷം ഒരുക്കുകയാണ് ഇത്തിഹാദ് റെയിൽ. യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധമാണ് ഫസ്റ്റ് ക്ലാസ് സീറ്റുകൾ സജ്ജമാക്കുക. വിശാലമായ സീറ്റുകൾക്ക് സമീപത്തായി ട്രേ ടേബിളും ലഗേജ്കൾ വയ്ക്കാൻ പ്രത്യേക സ്ഥലവും ഉണ്ടായിരിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി (പാസഞ്ചർ സർവീസസ് ഡിവിഷൻ) ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദി അറിയിച്ചു.
യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന ഇത്തിഹാദ് റെയിലിൽ അബുദാബിയിൽനിന്ന് 57 മിനിറ്റുകൊണ്ട് ദുബായിലെത്താം. ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് വേണം. യുഎഇയിൽ സേവനം ആരംഭിച്ചതിനുശേഷം ഒമാനുമായും പിന്നീട് ഇതര ഗൾഫ് രാജ്യങ്ങളിലെ റെയിലുമായി ബന്ധിപ്പിച്ച് ജിസിസി റെയിൽ യാഥാർഥ്യമാക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി 4 സ്റ്റേഷനുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ മണിക്കൂറിൽ 350 കി.മീ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ദുബായ്-അബുദാബി യാത്രാ ദൈർഘ്യം 30 മിനിറ്റായി കുറയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഗൾഫിൽ കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് ഉൾപ്പെടുന്നത്.
നിരീക്ഷണത്തിന് ശേഷം ശേഖരിച്ച വെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചതിൽ വിഷാംശം ഉള്ളതായി കണ്ടെത്തി. ഒമാൻ സർക്കാർ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളുമായി രംഗത്ത് വന്നു. പ്രാദേശിക വിപണികളിൽ ലഭ്യമായ ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിന്റെ കുപ്പിവെള്ളം ഉടൻ പിൻവലിക്കുകയും, ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളെ മുന്നറിയിപ്പായി, ‘യുറാനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ കണ്ടെത്തിയാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t