Posted By user Posted On

യുഎഇയില്‍ തണുപ്പുകാലത്തിന് തുടക്കം; വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ തണുപ്പുകാലം ഇങ്ങെത്തി. തണുപ്പുകാലമായതിനാല്‍ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലും ഉല്ലാസത്തിനെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഉറുമ്പുകള്‍മുതല്‍ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം abu dhabi in winter .
യു.എ.ഇ.യില്‍ 13 ഇനം പാമ്പുകളുണ്ട്. ഇവയില്‍ അണലിവര്‍ഗത്തിലെ നാലെണ്ണമാണ് ഏറെ അപകടകാരികള്‍. ത്രികോണാകൃതിയിലുള്ള തലയും വണ്ണമുള്ള ശരീരവുമാണ് ഇവയുടെ പ്രത്യേകത. പൊതുവേ ഇവയ്ക്ക് മണലിന്റെ നിറമാണ്. ഇവ മണലില്‍ ചുരുണ്ടുകിടക്കുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. കടിയേറ്റാല്‍ 15 സെക്കന്‍ഡിനകം ശരീരമാകെ വിഷം വ്യാപിക്കും. മണല്‍പ്പരപ്പിലും മലനിരകളില്‍ പാറക്കെട്ടുകള്‍ക്കിടയിലും കഴിയുന്ന ഇനങ്ങളുണ്ട്.

ഹജര്‍ മലനിരകള്‍, അല്‍ഐനിലെ ജെബല്‍ ഹഫീത് എന്നിവിടങ്ങളില്‍ സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 1400 മീറ്റര്‍ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കാണപ്പെടുന്ന വിഷമുള്ള ഇനങ്ങളാണ് ഒമാന്‍ കാര്‍പറ്റ് വൈപ്പര്‍, പേര്‍ഷ്യന്‍ വൈപ്പര്‍ എന്നിവ. അറേബ്യന്‍ ക്യാറ്റ് സ്‌നേക്ക് എന്നറിയപ്പെടുന്ന ഓറഞ്ചുനിറമുള്ള അപൂര്‍വയിനം വിഷപ്പാമ്പിനെ ഷാര്‍ജ-ഫുജൈറ അതിര്‍ത്തിയിലെ വാദി ഹിലോയില്‍ കണ്ടെത്തിയിട്ടുണ്ട്. നാലെണ്ണം ഒഴികെയുള്ള പാമ്പുകള്‍ക്ക് അപകടസാധ്യത കുറവാണെങ്കിലും കടിയേറ്റാല്‍ എല്ലായ്പ്പോഴും വൈദ്യസഹായം തേടണം.

പാമ്പിനെ കാണുമ്പോള്‍ അവയെ ആക്രമിക്കാനോ കൊല്ലാനോ ശ്രമിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു. യു.എ.ഇ.യിലെ പാമ്പുകള്‍ ആക്രമണകാരിയല്ലെന്നും പ്രകോപനമില്ലാതെ ഇവ ആക്രമിക്കുകയോ കടിക്കുകയോ ചെയ്യില്ലെന്നും എമിറേറ്റ്‌സ് നേച്ചര്‍ ഡബ്ല്യു.ഡബ്ല്യു.എഫിലെ ജൈവവൈവിധ്യസംരക്ഷണത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആന്‍ഡ്രൂ ഗാര്‍ഡ്‌നര്‍ പറഞ്ഞു. പ്രകോപിപ്പിക്കുമ്പോഴോ അറിയാതെ ചവിട്ടുമ്പോഴോമാത്രമാണ് പാമ്പുകള്‍ പൊതുവേ ആക്രമിക്കുകയെന്ന് ഷാര്‍ജ ബ്രീഡിങ് സെന്റര്‍ ഫോര്‍ എന്‍ഡാഞ്ചേഡ് അറേബ്യന്‍ വൈല്‍ഡ് ലൈഫ് ഹെര്‍പറ്റോളജി വിഭാഗം മേധാവി ജോഹന്നസ് എല്‍സും വ്യക്തമാക്കി. പാമ്പുകള്‍ക്കുപുറമേ അറേബ്യന്‍ കരിന്തേളും അത്യന്തം വിഷമുള്ളവയാണ്. പൊതുവേ ഇവ രാത്രിയിലാണ് പുറത്തിറങ്ങുന്നത്. വയലിന്‍ സ്പൈഡര്‍ എന്നറിയപ്പെടുന്ന ഇവ മാരകവിഷമുള്ളവയാണ്. അത്ര വ്യാപകമല്ലെങ്കിലും കട്ടികൂടിയ വാലോടുകൂടി ഇവയെ പലപ്പോഴും യു.എ.ഇ.യിലെ മരുഭൂമിയില്‍ കാണാറുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉരഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ടെന്റുകളിലും മറ്റും തങ്ങുന്നവര്‍ അവശേഷിക്കുന്ന ഭക്ഷണം ഇവിടങ്ങളില്‍ ഉപേക്ഷിക്കുന്നതാണ് വര്‍ധനയുടെ പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഈ വര്‍ഷം മാത്രമായി ഫുജൈറയിലെ പൂന്തോട്ടങ്ങളില്‍നിന്നും വാഹനങ്ങളില്‍നിന്നും വിഷപ്പാമ്പുകളെ നീക്കംചെയ്യാന്‍ 48 തവണ അന്വേഷണങ്ങള്‍ വന്നതായി ഫുജൈറ പരിസ്ഥിതി ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. അതേസമയം, ഒരുദശാബ്ദത്തിലേറെയായി യു.എ.ഇ.യില്‍ പാമ്പുകടിയേറ്റ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യു.എ.ഇ.യിലുള്ള ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ബയോളജിയിലെ പ്രൊഫസര്‍ സാല്‍വഡോര്‍ കാരന്‍സ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *