uae fraud case കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദുബായിൽ നടന്ന ഒരു നിയമപോരാട്ടത്തിൽ, മരിച്ചുപോയ ഒരാളുടെ സ്വത്തിൽ നിന്ന് 3.4 കോടി ദിർഹം (ഏകദേശം 77 കോടി രൂപ) തട്ടിയെടുത്ത കേസിൽ കോടതി വിധി പ്രഖ്യാപിച്ചു. വഞ്ചന, സ്വത്ത് തട്ടിപ്പ് എന്നിവ സ്ഥിരീകരിച്ച ദുബായ് കോടതി, പ്രതിയോട് പണം തിരികെ നൽകാൻ ഉത്തരവിട്ടു.
2006-ൽ കുടുംബത്തിലെ കാരണവർ മരിച്ചതിനെ തുടർന്നാണ് കേസിന്റെ തുടക്കം. കുടുംബത്തിന്റെ ഹോൾഡിങ് ഗ്രൂപ്പിന്റെയും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും ചുമതലയേറ്റെടുത്ത ഒരു കുടുംബാംഗം, സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടത്തിയതായി പിന്നീട് കണ്ടെത്തി. സ്വത്തിനെതിരെയെടുത്ത വായ്പകൾ, സ്വകാര്യ ലാഭത്തിനായി സ്വത്ത് വാങ്ങുകയും വിൽക്കുകയും ചെയ്തത്, രഹസ്യ പങ്കാളിത്ത ബിസിനസുകൾ, മറ്റ് അവകാശികളെ അറിയിക്കാതെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്ന് കമ്മിഷൻ നേടിയത് തുടങ്ങിയവയാണ് കോടതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതി നിയോഗിച്ച സ്വതന്ത്ര ഓഡിറ്ററും ഈ സാമ്പത്തിക ക്രമക്കേടുകൾ ശരിവച്ചു.
ഈ വിധി കുടുംബ ബിസിനസുകളിൽ സുതാര്യതയുടെയും കൃത്യമായ ഓഡിറ്റിങ്ങിന്റെയും പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണെന്ന് റെസിലിസ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ആൻഡ് അഡ്വൈസറി സർവീസസിലെ സീനിയർ പാർട്ട്ണറായ ഖാലിദ് ഫാറൂഖ് അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകരുതെന്നും, തട്ടിപ്പുകൾ ഒഴിവാക്കാൻ വ്യക്തമായ നയങ്ങളും സുതാര്യമായ റിപ്പോർട്ടുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, രക്ഷിതാക്കൾ കൈകാര്യം ചെയ്യുന്ന കേസുകളിൽ പ്രായപൂർത്തിയാകാത്തവർ പലപ്പോഴും ദുർബലമായ അവസ്ഥയിലായിരിക്കുമെന്നും, പ്രായപൂർത്തിയാകുമ്പോൾ എല്ലാ അവകാശങ്ങളും ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്ന രേഖകളിൽ ഒപ്പിടാൻ നിർബന്ധിതരാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയാതെ ഒപ്പിടുന്നതിന് മുൻപ് നിയമോപദേശം തേടുന്നത് എപ്പോഴും നല്ലതാണെന്നും ഖാലിദ് വ്യക്തമാക്കി.
2023-ൽ മാത്രം ദുബായിലെ പിന്തുടർച്ചാവകാശ കേസുകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക കോടതി 410 കോടി ദിർഹമിന്റെ കേസുകളാണ് തീർപ്പാക്കിയത്. 92.6% വിജയശതമാനം രേഖപ്പെടുത്തിയ ഈ കേസുകൾ, സങ്കീർണ്ണമായ പിന്തുടർച്ചാവകാശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദുബായുടെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതക്ക് ഉദാഹരണമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t