വിരമിച്ചവർക്കും പുതുമുഖങ്ങൾക്കും സുവർണ്ണാവസരം: യുഎഇയിൽ ഈ മേഖലയിൽ ജോലിയുണ്ട്

ദുബായ്: യുഎഇയിലെ സ്വകാര്യ സുരക്ഷാ മേഖലയിൽ വിരമിച്ച ഉദ്യോഗസ്ഥർക്കും പുതിയ ഉദ്യോഗാർത്ഥികൾക്കും വൻ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. രാജ്യത്തെ വിവിധ മേഖലകളെ വികസിപ്പിക്കുക എന്ന ഗവൺമെന്റ് ലക്ഷ്യത്തിന്റെ ഭാഗമായി സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സുരക്ഷാ കമ്പനികളിൽ ജോലി ചെയ്യാൻ ആവശ്യമായ യോഗ്യത നേടുന്നതിനായി സിറ പ്രത്യേക പരിശീലന കോഴ്സുകൾ ഉദ്യോഗാർത്ഥികൾക്കായി നൽകും. സൈനിക പശ്ചാത്തലമുള്ള വിരമിച്ച ഉദ്യോഗസ്ഥർക്ക് അവരുടെ അനുഭവപരിചയത്തിന് അനുയോജ്യമായ രീതിയിൽ പുതിയ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രത്യേക റിഫ്രഷർ കോഴ്സുകളും ലഭ്യമാക്കും. കേവലം എൻട്രി ലെവൽ ജോലികൾ മാത്രമല്ല, വിരമിച്ചവർക്കായി അവരുടെ യോഗ്യത അനുസരിച്ച് നേതൃസ്ഥാനങ്ങളിലേക്കും സൂപ്പർവൈസറി തസ്തികകളിലേക്കും നേരിട്ട് പ്രവേശിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.

എല്ലാ രാജ്യക്കാർക്കും ഈ മേഖലയിൽ അവസരമുണ്ടെങ്കിലും സ്വദേശിവൽക്കരണത്തിന് (Emiratisation) പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. യുഎഇ പാസ്‌പോർട്ടുള്ള സ്വദേശികൾക്ക് സെക്യൂരിറ്റി കോഴ്സുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. മറ്റ് ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഫീസ് നൽകി കോഴ്സുകളിൽ ചേരാവുന്നതാണ്. മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സുരക്ഷാ കമ്പനികളും ജോലി അന്വേഷിക്കുന്നവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായി പ്രത്യേക ‘ഓപ്പൺ ഡേ’കളും സിറ സംഘടിപ്പിക്കുന്നുണ്ട്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ദുബായിലെ എത്തിസലാത്ത് അക്കാദമിക്ക് എതിർവശത്തുള്ള സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി ഓഫീസ് സന്ദർശിച്ച് രേഖകൾ സമർപ്പിക്കാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദുബായിൽ ബൈക്ക് അപകടം; 4 ലക്ഷം ദിർഹം ആശുപത്രി ബില്ല്, കടുത്ത പ്രതിസന്ധിയിലായി ഇന്ത്യൻ പ്രവാസി

ദുബായിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പ്രവാസിയുടെ ചികിത്സാ ചെലവ് 4 ലക്ഷം ദിർഹമായി. ഇന്ത്യക്കാരനായ അവിനാഷ് സെക്വീര (36) ആണ് അപകടത്തെ തുടർന്ന് ദുബായിലെ ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ദുബായ് സിലിക്കൺ ഒയാസിസിന് സമീപം ഇ311 റോഡിൽ ജനുവരി 18 ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളോടൊപ്പം ഹത്തയിലേക്ക് ബൈക്ക് റൈഡിന് പോയ അവിനാഷ്, മടങ്ങിവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. സ്വന്തം ബൈക്ക് വർക്ക് ഷോപ്പിലായിരുന്നതിനാൽ സുഹൃത്തിന്റേതായ ബൈക്ക് ഉപയോഗിച്ചായിരുന്നു യാത്ര. ലിവാൻ പ്രദേശത്തിന് സമീപമുള്ള വളവിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് കാലിലേക്ക് വീഴുകയുമായിരുന്നു. വേഗത 50 കിലോമീറ്ററിൽ താഴെയായിരുന്നെങ്കിലും ബൈക്കിന്റെ ഭാരം കാരണം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് അവിനാഷ് പറയുന്നത്. അപകടത്തിൽ അവിനാശിന്റെ ഇരുകാലുകൾക്കും ഇടുപ്പിനും ഗുരുതരമായ ഒടിവുകൾ സംഭവിച്ചു. ഇതുവരെ രണ്ട് പ്രധാന ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയകളിൽ വലതുകാലിലും ഇടുപ്പിലും സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി ആവശ്യമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മാസങ്ങളോളം നീളുന്ന ഫിസിയോതെറാപ്പിക്ക് ശേഷമേ അവിനാശിന് സാധാരണ നിലയിൽ നടക്കാൻ കഴിയൂവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഫ്രീലാൻസ് ഇവന്റ് മാനേജ്മെന്റ് പ്രൊഫഷണലായി ജോലി ചെയ്തുവരികയായിരുന്ന അവിനാഷിന് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതാണ് കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. അപകടവിവരം അവിനാഷിന്റെ ഐഫോണിൽ നിന്നുള്ള ഓട്ടോമാറ്റിക് എസ്.ഒ.എസ് അലേർട്ട് വഴിയാണ് കുടുംബം അറിഞ്ഞത്. മകന്റെ ചികിത്സാ ചെലവ് കണ്ടെത്താൻ മറ്റ് വഴികളില്ലെന്ന് പിതാവ് സുനിൽ സെക്വീര പറഞ്ഞു. ആശുപത്രി ബില്ലായ 4 ലക്ഷം ദിർഹം എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ് കുടുംബം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് കൈത്താങ്ങായി സ്പൈസ് ജെറ്റ്; യുഎഇയിൽ നിന്ന് ഈ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ അടുത്തമാസം മുതൽ

ഷാർജ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമേകി ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അഹമ്മദാബാദിൽ നിന്നും ഷാർജയിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന ഈ പുതിയ സർവീസ്, ഗുജറാത്തിനും യുഎഇയ്ക്കും ഇടയിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കും. ദുബായ്ക്ക് ശേഷം യുഎഇയിൽ സ്പൈസ് ജെറ്റ് നേരിട്ട് പറക്കുന്ന രണ്ടാമത്തെ കേന്ദ്രമായി ഇതോടെ ഷാർജ മാറും.

ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ റൂട്ടിൽ വിമാനങ്ങൾ സർവീസ് നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങൾ ഒഴികെയുള്ള ബാക്കി ദിവസങ്ങളിൽ രാത്രി 8:20-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെടുന്ന വിമാനം 10:20-ന് ഷാർജയിലെത്തും. തിരികെ ഷാർജയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3:30-ഓടെ അഹമ്മദാബാദിൽ എത്തുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ഏകദേശം 900 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഗുജറാത്തിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി പതിവായി യാത്ര ചെയ്യുന്നവർക്കും പുതിയ കണക്റ്റിവിറ്റി വലിയ അനുഗ്രഹമാകും. ഷാർജയിൽ നിന്നുള്ള രാത്രികാല വിമാനങ്ങൾ യാത്രക്കാർക്ക് സമയം ലാഭിക്കാനും കൃത്യമായി പ്ലാൻ ചെയ്യാനും സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇതിനകം തന്നെ നിരവധി സർവീസുകളുള്ള ഷാർജ വിമാനത്താവളത്തിന് പുതിയ സർവീസ് കൂടി എത്തുന്നതോടെ തിരക്കേറും. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *