യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ കുറവാണ്. അപ്രതീക്ഷിതമായി പണച്ചെലവ് കൂടുമ്പോൾ പലരും ക്രെഡിറ്റ് കാർഡിന്റെ സഹായം തേടാറുണ്ട്. എന്നാൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോർ കുറയുന്നതിനൊപ്പം, കേസ് നടപടികൾ മുതൽ യാത്രാവിലക്ക് വരെ നേരിടേണ്ടിവരും.
അടവ് മുടങ്ങിയാൽ എന്ത് സംഭവിക്കും?
മിക്ക ബാങ്കുകളും തിരിച്ചടവ് തീയതി ഓർമ്മിപ്പിച്ച് സന്ദേശങ്ങൾ അയക്കാറുണ്ട്. നിശ്ചിത തീയതിയിൽ പണം അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ പിഴ ഈടാക്കും. യുഎഇ സെൻട്രൽ ബാങ്കിന്റെ വ്യക്തിഗത വായ്പാ കരാറിലെ ആർട്ടിക്കിൾ 4(4) പ്രകാരം, തുടർച്ചയായി മൂന്നോ ആറോ തവണ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാൽ അത് വീഴ്ചയായി കണക്കാക്കും.
ഇങ്ങനെ വന്നാൽ, മുടങ്ങിയ തുക മാത്രമല്ല, തിരിച്ചടയ്‌ക്കേണ്ട വായ്പയുടെ മുഴുവൻ തുകയും ഉടൻ തിരിച്ചടയ്ക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനാകും. ഇതിനായി ബാങ്ക് പ്രത്യേക നോട്ടീസോ കോടതി ഉത്തരവോ നൽകേണ്ടതില്ല. ക്രെഡിറ്റ് കാർഡിനെ വ്യക്തിഗത വായ്പയായിട്ടാണ് കണക്കാക്കുന്നത്.
സെക്യൂരിറ്റി ചെക്കും നിയമനടപടികളും:
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ സെക്യൂരിറ്റി ചെക്ക് വാങ്ങാറുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ, ഈ ചെക്ക് ബാങ്ക് ക്ലിയറൻസിനായി സമർപ്പിക്കും. അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങുകയാണെങ്കിൽ, 2022-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 50 (കൊമേഴ്‌സ്യൽ ട്രാൻസാക്ഷൻസ് ലോ) പ്രകാരം ബാങ്കിന് എക്സിക്യൂഷൻ കേസ് ഫയൽ ചെയ്യാൻ കഴിയും.
യാത്രാവിലക്ക് (ട്രാവൽ ബാൻ):
തിരിച്ചടയ്‌ക്കാനുള്ള തുക 10,000 ദിർഹമിൽ കൂടുതലാണെങ്കിൽ, 2022-ലെ ഫെഡറൽ നിയമം നമ്പർ 42 ആർട്ടിക്കിൾ 324 പ്രകാരം ഉപഭോക്താവിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ബാങ്കിന് കോടതിയിൽ ആവശ്യപ്പെടാം. കോടതിയുടെ ഉത്തരവിലൂടെയാണ് യാത്രാവിലക്ക് നടപ്പിലാക്കുന്നത്. പണമിടപാട് തീർപ്പാകുന്നതുവരെ വിലക്ക് പ്രാബല്യത്തിൽ തുടരും.
ചില സാഹചര്യങ്ങളിൽ യാത്രാവിലക്ക് ഒഴിവാകാം:
ബാങ്ക് കോടതിയിൽ സമ്മതിച്ചാൽ.
തിരിച്ചടവ് തുക കോടതിയിൽ കെട്ടിവെച്ചാൽ.
തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി അല്ലെങ്കിൽ വിശ്വാസ്യതയുള്ള വ്യക്തിയുടെ ഗ്യാരണ്ടി നൽകിയാൽ.
നിശ്ചിത സമയപരിധിക്കുള്ളിൽ (8 മുതൽ 30 ദിവസം വരെ) കേസ് ഫയൽ ചെയ്യുന്നതിനോ നടപ്പിലാക്കുന്നതിനോ ബാങ്കിന് വീഴ്ച സംഭവിച്ചാൽ.
പ്രതിസന്ധി ഘട്ടങ്ങളിൽ ചെയ്യേണ്ടത്:
തിരിച്ചടവിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ, നിയമനടപടികളിലേക്ക് പോകുന്നതിന് മുൻപ് ആ വിവരം ബാങ്കിനെ അറിയിക്കുന്നതാണ് ഉചിതം. മിക്ക ബാങ്കുകളും പ്രശ്നപരിഹാരത്തിനായി തവണകളിൽ ഇളവ് നൽകാനും പലിശ കുറയ്ക്കാനും തയ്യാറാകാറുണ്ട്. പിഴ ഒഴിവാക്കിത്തരാനും സാധ്യതയുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിൽ, ‘ഇൻസോൾവൻസി നിയമപ്രകാരം’ അപേക്ഷ നൽകുന്നത് പരിഗണിക്കാം. ഇതുവഴി തിരിച്ചടവ് തുകയുടെ പുനഃക്രമീകരണം സാധ്യമായേക്കാം. ബാങ്കുമായി ഒത്തുതീർപ്പിലെത്തുന്നതാണ് കൂടുതൽ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ഉചിതം. ഒത്തുതീർപ്പിലെത്താൻ സാധിച്ചില്ലെങ്കിൽ ബാങ്കിന് സിവിൽ കേസ് ഫയൽ ചെയ്യാം. കോടതിവിധി പ്രതികൂലമാണെങ്കിൽ ജപ്തി, യാത്രാവിലക്ക് എന്നിവ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ബാങ്കിന് കടക്കാം.
പ്രവാസികൾ നിർബന്ധമായും അറിയേണ്ട 3 കാര്യങ്ങൾ:
ക്രെഡിറ്റ് കാർഡ് കടം അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമപരമായ പരിരക്ഷ ഉപഭോക്താവിനും ബാങ്കിനും തുല്യമായി ലഭിക്കുന്ന യുഎഇയിൽ ഈ മൂന്ന് കാര്യങ്ങൾ എപ്പോഴും ഓർക്കുക:
പണമിടപാടുകളുടെ തെളിവുകൾ: തിരിച്ചടവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൃത്യമായി സൂക്ഷിക്കുക.
യാത്രാവിലക്ക് ഉറപ്പാക്കുക: യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രാവിലക്കില്ലെന്ന് ഉറപ്പാക്കുക.
ബാങ്കിനെ അറിയിക്കുക: കടം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ എത്രയും പെട്ടെന്ന് ആ വിവരം ബാങ്കിനെ അറിയിച്ച് പരിഹാരം തേടുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ബിഎൽഎസ് ഇന്റർനാഷണലിന് വിലക്ക്: ടെൻഡറുകളിൽ പങ്കെടുക്കാനാവില്ല; യുഎഇ പ്രവാസികൾ ആശങ്കയിൽ
ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എംബസികളും കോൺസുലേറ്റുകളും അടുത്ത രണ്ട് വർഷത്തേക്ക് ക്ഷണിക്കുന്ന പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ജീവനക്കാരുടെ മോശം പെരുമാറ്റം, വിസ/പാസ്‌പോർട്ട് അപേക്ഷകളിലെ കാലതാമസം, അനാവശ്യ രേഖകൾ ആവശ്യപ്പെടൽ, റീഫണ്ടുകളിലെ കാലതാമസം തുടങ്ങിയ നിരവധി ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ലോകമെമ്പാടുമുള്ള 60-ൽ അധികം രാജ്യങ്ങളിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ് ബിഎൽഎസ് ഇന്റർനാഷണൽ. ഈ വിലക്ക് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും കമ്പനിയുടെ ഓഹരികളിൽ ഗണ്യമായ ഇടിവിന് കാരണമാകുകയും ചെയ്തു.
നിലവിലെ സേവനങ്ങൾ തടസ്സപ്പെടില്ല:
നിലവിലുള്ള കരാറുകൾക്ക് വിലക്ക് ബാധകമല്ലെന്ന് ബിഎൽഎസ് ഇന്റർനാഷണൽ അറിയിച്ചു. നിലവിൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള പാസ്‌പോർട്ട് പുതുക്കൽ, വിസ പ്രോസസ്സിംഗ്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും നിലവിലുള്ള കേന്ദ്രങ്ങൾ വഴി തടസ്സമില്ലാതെ തുടരും.
യുഎഇ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലെ കരാർ കാലാവധി തീരുന്നതുവരെ സേവനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, യുഎഇയിലെ അബുദാബിയിലെ ഇന്ത്യൻ എംബസിയുമായും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായുമുള്ള കരാർ ഏകദേശം ഒരു വർഷത്തേക്ക് തുടരും.
വിലക്ക് കാരണം, ഭാവിയിൽ തുറക്കുന്ന ടെൻഡറുകളിൽ നിയമപോരാട്ടത്തിൽ വിജയിച്ചില്ലെങ്കിൽ ബിഎൽഎസിന് പങ്കെടുക്കാൻ കഴിയില്ല. ഫെബ്രുവരിയിൽ ക്ഷണിക്കുകയും ജൂണിൽ റദ്ദാക്കുകയും ചെയ്ത 14 കേന്ദ്രങ്ങൾക്കായുള്ള ടെൻഡറിലും ബിഎൽഎസ് ബിഡ് സമർപ്പിച്ചിരുന്നു. മോശം സേവനങ്ങൾക്കെതിരെ നിരവധി വർഷങ്ങളായി നിലനിന്നിരുന്ന പരാതികളാണ് ഇപ്പോൾ കർശന നടപടിക്ക് വഴിവച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,
പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.
ഉടൻ ഡൗൺലോഡ് ചെയ്യൂ : https://apps.apple.com/in/app/norka-care/id6753747852
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇനി സോറ ആപ്പ് കളം ഭരിക്കും; ഇൻസ്റ്റാഗ്രാം റീൽസും, യൂട്യൂബ് ഷോർട്സും പുറത്ത്
ഷോർട്ട് വീഡിയോ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺഎഐയുടെ പുതിയ സോറ ആപ്പ് രംഗത്തേക്ക്. ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്‌സിനുമൊക്കെ സമാനമായ ഫോർമാറ്റിലുള്ള ഈ ആപ്പ്, ഉപയോക്താക്കൾക്ക് സ്വന്തമായി വീഡിയോ ഷൂട്ട് ചെയ്യാതെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എഐ അടിസ്ഥാനമാക്കിയുള്ള വീഡിയോ ആപ്പ്
ചാറ്റ്‌ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐ പുറത്തിറക്കിയ സോറ, അവരുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡൽ “Sora 2”-നെ അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകി ആഗ്രഹിക്കുന്ന വീഡിയോ ആവശ്യപ്പെടുമ്പോൾ, ആപ്പ് തന്നെ വീഡിയോ സൃഷ്ടിക്കും. 2024-ൽ അവതരിപ്പിച്ച സോറ മോഡലിന്റെ നവീകരിച്ച പതിപ്പാണ് സോറ 2, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കാമിയോസ്’ (Cameos) എന്ന ഫീച്ചറാണ് പ്രധാന ആകർഷണം.
കാമിയോസ് ഫീച്ചറിലൂടെ യൂസർ പങ്കാളിത്തം
സോറ ആപ്പിന്റെ കാമിയോസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ സ്വന്തം മുഖവും ശബ്ദവും ഉപയോഗിച്ച് എഐ നിർമിക്കുന്ന വീഡിയോകളിൽ സ്വയം പ്രത്യക്ഷപ്പെടാൻ കഴിയും. അതിനായി ഒരുതവണ സ്വന്തം വീഡിയോയും വോയിസും റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ഉറപ്പാക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്.
സോറയുടെ ലഭ്യതയും പ്രധാന സവിശേഷതകളും
നിലവിൽ സോറ ആപ്പ് യുഎസ്, കാനഡ പ്രദേശങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാണ്. ആപ്പിലൂടെ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ സൃഷ്ടിക്കാനും, മറ്റുള്ളവരുടെ വീഡിയോകൾ റീമിക്‌സ് ചെയ്യാനും കഴിയും. ഉപയോക്താവിന്റെ താൽപര്യമനുസരിച്ച് കസ്റ്റമൈസ്ഡ് ഫീഡ് ലഭ്യമാക്കാനാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിക് ടോക്കിനോട് സാമ്യമുള്ള വെർട്ടിക്കൽ ഫീഡ്, സ്വൈപ്പ് സ്ക്രോൾ ഡിസൈൻ, റീമിക്‌സ് ഫീച്ചർ എന്നിവയും സോറയിൽ ഉൾപ്പെടുന്നു. എങ്കിലും ഉപയോക്തൃസുരക്ഷ ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയും നിയന്ത്രണങ്ങളും
ആപ്പിൽ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്, കൂടാതെ അതിരില്ലാത്ത സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ സോറ ഉപയോക്താവിനെ വിശ്രമിപ്പിക്കാൻ നോട്ടിഫിക്കേഷൻ നൽകും. കൂടാതെ, 18 വയസിന് താഴെയുള്ളവർക്ക് സോറ ഉപയോഗം പാടില്ല എന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഇപ്പോൾ നിർമാണ ഘട്ടത്തിലായിരിക്കുന്ന സോറ, അടുത്ത ഘട്ടത്തിൽ ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പൺഎഐയുടെ തീരുമാനം. എഐ അധിഷ്ഠിതമായ വീഡിയോ നിർമ്മാണ ലോകത്ത് സോറയുടെ വരവ് ഒരു വലിയ വിപ്ലവമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply