അബുദാബി ∙ പ്രവാസലോകത്തെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് അബുദാബി ബിഗ് ടിക്കറ്റിന്റെ ‘ഡിയർ ബിഗ് ടിക്കറ്റ്’ സീസൺ 3-ൽ വൻ വിജയം. രണ്ട് ആഴ്ചകളിലായി നടന്ന നറുക്കെടുപ്പുകളിൽ ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 12 പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളിലും പ്രതീക്ഷ കൈവിടാതെ ഭാഗ്യം പരീക്ഷിച്ച നിരവധി പേരാണ് ഈ വിജയത്തിലൂടെ ജീവിതം തിരിച്ചുപിടിക്കുന്നത്.
ആറ് പേർക്ക് 24 ലക്ഷം വീതം; ഇന്ത്യക്കാർക്ക് തിളക്കം
ഈയാഴ്ച നടന്ന നറുക്കെടുപ്പിൽ യുഎഇ, ഈജിപ്ത്, ഫിലിപ്പീൻസ്, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേർക്കാണ് സമ്മാനം ലഭിച്ചത്. മലയാളി വീട്ടമ്മമാരായ മഞ്ജു ജോസ്, വിനീത ഷിബു കുമാർ, തമിഴ്നാട് സ്വദേശിനി കാജോൾ ശ്രീ എന്നിവരാണ് വിജയിച്ച ഇന്ത്യക്കാർ.
മഞ്ജു ജോസ്: രണ്ടു വർഷത്തെ കണ്ണീരിന് വിരാമം
ഷാർജയിൽ താമസിക്കുന്ന 35-കാരിയായ വീട്ടമ്മയായ മഞ്ജുവിനും ഭർത്താവിനും കഴിഞ്ഞ രണ്ട് വർഷമായി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ മകളെ നാട്ടിലേക്ക് അയക്കേണ്ടിവന്നു. ബിഗ് ടിക്കറ്റ് പരസ്യം കണ്ടാണ് മഞ്ജു ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചത്. “കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭർത്താവും ഉറങ്ങിയിട്ടില്ല, ഞങ്ങളുടെ ജീവിതം അത്രയധികം ദുരിതത്തിലായിരുന്നു. ഈ വാർത്ത വന്നതോടെ ഞങ്ങളുടെ ജീവിതം പ്രകാശമുള്ളതായി മാറി,” മഞ്ജു പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മകളെ കാണാൻ നാട്ടിലേക്ക് പോകാനും ഒരു ഓൺലൈൻ ബിസിനസ് തുടങ്ങാനുമാണ് മഞ്ജുവിന്റെ പദ്ധതി.
മകന്റെ ഭാവിക്കായി വിനീത; പഠനത്തിനായി കാജോൾ
സമ്മാനത്തുക മകന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും, നാട്ടിൽത്തന്നെ പഠനം തുടരാൻ സഹായിക്കുന്നതിനും ഉപയോഗിക്കാനാണ് വിനീത ഷിബു കുമാറിന്റെ തീരുമാനം. ഷാർജയിൽ താമസിക്കുന്ന 25-കാരിയായ വിദ്യാർത്ഥിനിയാണ് കാജോൾ ശ്രീ. “എഐയിലും സൈബർ സുരക്ഷയിലും ഉപരിപഠനം നടത്താനും പ്രായമായ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനുമാണ്” കാജോലിന്റെ ലക്ഷ്യം. സമ്മാനം ലഭിച്ചതിൽ അവിശ്വസനീയമായ സന്തോഷമുണ്ടെന്നും പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്ന അച്ഛനാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നും കാജോൾ കൂട്ടിച്ചേർത്തു.
മറ്റു വിജയികളായ വെറോണിക്ക ഇമ്മാക്കുലേറ്റ് അംഗ്വെൻ (യുഎഇയിലെ സെക്രട്ടറി) മകനെ യുഎഇയിലേക്ക് കൊണ്ടുവരാനും, സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന ഡോക്ടറായ ഇസ്ലാം ഷാഫ്ഷാക് ഉപരിപഠനം തുടരാനും, ഭർത്താവിന് ജോലി നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന വീട്ടമ്മയായ അലെജാന്ദ്ര പുര ഫോദ്ര കുടുംബത്തെ ഒന്നിപ്പിക്കാനും ഈ സമ്മാനത്തുക ഉപയോഗിക്കും.
കഴിഞ്ഞയാഴ്ചയും ഭാഗ്യം; 3 ഇന്ത്യക്കാർക്ക് 24 ലക്ഷം വീതം
ഈ മാസം 12-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 278 നറുക്കെടുപ്പിലും 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർക്ക് ഓരോ ലക്ഷം ദിർഹം വീതം ലഭിച്ചു. മുഹമ്മദ് ഫൈസൽ വേമ്പാല, രഞ്ജിത് കുമാർ നായർ എന്നിവരാണ് വിജയിച്ച മലയാളികൾ. നിഖിൽ രാജ് നടരാജൻ മറ്റൊരു ഇന്ത്യൻ വിജയിയാണ്.
10 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുത്ത മുഹമ്മദ് റാഷിദ് എന്ന 49-കാരനായ ബംഗ്ലാദേശ് സ്വദേശി, കടങ്ങൾ വീട്ടാനും കുടുംബത്തെ സഹായിക്കാനും സമ്മാനത്തുക ഉപയോഗിക്കും. 10 വർഷമായി ടിക്കറ്റെടുക്കുന്ന ജുജെതൻ ജൂജെ (ശ്രീലങ്ക), നാസർ അൽ ഫറൂഖി (ജോർദാൻ) എന്നിവരും വിജയികളിൽ ഉൾപ്പെടുന്നു.
നിരവധി പേർക്ക് പുതിയ ജീവിതം നൽകിക്കൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ പ്രവാസലോകത്തെ വലിയ ആവേശമായി തുടരുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഇന്റർപോൾ റെഡ് നോട്ടിസ്, യുഎഇയിൽ കറങ്ങി രാജ്യാന്തര കുറ്റവാളികൾ; കയ്യോടെ പൊക്കി പൊലീസ്
ഷാർജ: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ നടത്തുന്ന പോരാട്ടത്തിൽ നിർണായകമായ മറ്റൊരു നീക്കം. ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച രണ്ടുപേരെക്കൂടി ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് നേപ്പാളിലെയും ഉസ്ബെക്കിസ്ഥാനിലെയും അധികൃതർക്ക് കൈമാറി. തട്ടിപ്പുകേസുകളിൽ പ്രതികളായ ഇവരെ യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷാർജ പൊലീസ് പിടികൂടിയത്.
ഒരാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ അധികൃതരും മറ്റേയാൾക്കെതിരെ നേപ്പാളീസ് അധികൃതരുമാണ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നിയമപരവും നീതിന്യായപരവുമായ എല്ലാ ചട്ടക്കൂടുകളും പാലിച്ചാണ് കുറ്റവാളികളെ കൈമാറിയതെന്ന് പൊലീസ് അറിയിച്ചു.
∙ തുടർച്ചയായി കുറ്റവാളികൾ പിടിയിൽ
ഇന്റർപോൾ വാറണ്ടുള്ള കുറ്റവാളികളെ കൈമാറുന്നത് യുഎഇക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ സംഘങ്ങളെ നയിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കായി ഫ്രാൻസ് ആവശ്യപ്പെട്ട ഒരു പ്രതിയെ യുഎഇ കൈമാറിയിരുന്നു. ഓഗസ്റ്റിലും ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച, ഒളിച്ചോടിയ രണ്ട് രാജ്യാന്തര പ്രതികളെ ഫ്രാൻസിനും ബെൽജിയത്തിനും കൈമാറിയ സംഭവമുണ്ടായി.
അതിനു കുറച്ചുദിവസം മുൻപ് സംഘടിത ക്രിമിനൽ ശൃംഖല നടത്തിയ ചൈനയിലെ ഒരു പ്രധാന പ്രതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വർഷം ജൂലൈയിൽ, ഭാര്യയെയും കുട്ടികളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്തിന് നേതൃത്വം നൽകിയ ഒരാളെ ഷാർജ പൊലീസ് ഒരു സുരക്ഷാ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള രാജ്യത്തിന്റെ ശക്തമായ നിലപാടാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.
കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.
അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.
ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്
റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.
വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു
കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഡ്രൈവിങിനിടെ മൊബൈല് ഉപയോഗം, പെട്ടെന്നുള്ള ലെയ്ന് മാറ്റം; യുഎഇയിലെ റോഡുകളിലെ അപകടകരമായ 10 ഡ്രൈവിങ് രീതികൾ
എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്ടിഎ അപ്ഡേറ്റുകൾ, സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, മറ്റ് ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടാക്കുന്ന 10 ഡ്രൈവിങ് ശീലങ്ങൾ താഴെ നൽകുന്നു. ദുബായിലെ ഡ്രൈവര്മാര് വരുത്തുന്ന അശ്രദ്ധ- 1. ഡ്രൈവിങിനിടെ സ്ക്രോളിങ് (മൊബൈൽ ഉപയോഗം)- വാഹനം ഓടിക്കുമ്പോൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് ഇപ്പോഴും ഏറ്റവും വലിയ അപകടമാണ്. എഐ കാമറകൾ ഉണ്ടായിട്ടും ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് വ്യാപകമാണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മൊബൈൽ ഫോൺ ഉപയോഗമാണ്. 2024-ൽ മാത്രം ആഭ്യന്തര മന്ത്രാലയം 648,631 ലംഘനങ്ങൾ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ ലംഘനങ്ങൾ അബുദാബിയിലാണ് (466,029). ദുബായ് (87,321), ഷാർജ (84,512), അജ്മാൻ (8,963) എന്നിവയാണ് പിന്നിൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 384 റോഡപകട മരണങ്ങളിൽ, ശ്രദ്ധ തെറ്റിയുള്ള ഡ്രൈവിങ് പ്രധാന അഞ്ച് കാരണങ്ങളിൽ ഒന്നായിരുന്നു.ശിക്ഷ: Dh800 പിഴ, 4 ബ്ലാക്ക് പോയിന്റ്. 2. ഇൻഡിക്കേറ്റർ ഇടാതെ ലെയ്ൻ മാറൽ- ദിശാസൂചികൾ (Indicators) ഒരു കാരണത്താലാണ് വാഹനങ്ങളിൽ ഉള്ളത്. എന്നിട്ടും മുന്നറിയിപ്പില്ലാതെ ലെയ്നുകൾ മാറി മറ്റ് ഡ്രൈവർമാരെ അപകടത്തിലാക്കുന്നവർ ധാരാളമുണ്ട്.
ശിക്ഷ: Dh400–Dh1,000 പിഴ, 4–6 ബ്ലാക്ക് പോയിന്റ്. 3. ടെയിൽഗേറ്റിങ് (അടുത്ത് വാഹനം ഓടിക്കൽ)- മുന്നിലുള്ള വാഹനത്തിന്റെ ബമ്പറിനോട് ചേർന്ന് ഓടിക്കുക, ഹെഡ്ലൈറ്റ് ഫ്ലാഷ് ചെയ്യുക, വേഗമേറിയ ലെയ്നുകളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഡ്രൈവ് ചെയ്യുക എന്നിവ ദുബായിലെ ഏറ്റവും അപകടകരമായ ശീലങ്ങളിൽപ്പെടുന്നു. ശിക്ഷ: Dh400 പിഴ, 4 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും. 4. റൗണ്ട് എബൗട്ടിലെ നിയമലംഘനം- റൗണ്ട് എബൗട്ടുകളിൽ ക്ഷമയും ഏകോപനവും ആവശ്യമാണ്. എന്നാൽ ചിലർ റൗണ്ട് എബൗട്ടുകളെ കുറുക്കുവഴികളായി കണ്ട്, സിഗ്നലുകൾ മറികടന്നും റോഡിന് സ്വന്തമെന്ന മട്ടിൽ ഇടിച്ചുകയറിയും നിയമം തെറ്റിക്കുന്നു. വേഗത കുറയ്ക്കുക, അകത്തുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കുക, ശരിയായ ലെയ്ൻ ഉപയോഗിക്കുക, പുറത്തുകടക്കുമ്പോൾ സിഗ്നൽ നൽകുക എന്നിവയാണ് അടിസ്ഥാന നിയമങ്ങൾ. ശിക്ഷ: Dh400 പിഴ, 3–4 ബ്ലാക്ക് പോയിന്റ്. 5. ഫാസ്റ്റ് ലെയ്നിൽ പതുക്കെ ഓടിക്കൽ (Left-lane Crawl)- ഓവർടേക്ക് ചെയ്ത ശേഷം പിന്നിലേക്ക് മാറുന്നതിന് പകരം, അവർ ലെയ്ൻ തടസ്സപ്പെടുത്തി അവിടെത്തന്നെ തുടരുന്നു, ഇത് അപകടകരമായ മറ്റ് ലെയ്ൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇടത് ലെയ്നിലെ അനാവശ്യമായി തുടരുന്നത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ശിക്ഷ: Dh600–Dh2,000 പിഴ, 6–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 6. അപകടകരമായ ലെയ്ൻ ചേരൽ (Reckless Merging)- സർവീസ് റോഡുകളിൽ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും, അപകടകരമായി ലെയ്ൻ ചേരുന്നത് പതിവ് അലോസരമാണ്. മറ്റ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതെ, മുറിയൻ വരകൾ മറികടന്ന്, ബലമായി വാഹനം കടത്തിവിടുന്നു. 2024-ൽ മാത്രം സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ മൂലം 260-ൽ അധികം അപകടങ്ങൾ ഉണ്ടായി, അതിൽ 32 മരണങ്ങൾ സംഭവിച്ചു. ലെയ്ൻ മാറുമ്പോൾ മുന്നറിയിപ്പ് നൽകുക, വേഗത ട്രാഫിക്കിന് അനുസരിച്ച് ക്രമീകരിക്കുക എന്നിവ പ്രധാനമാണ്. ശിക്ഷ: Dh400–Dh2,000 പിഴ, 3–12 ബ്ലാക്ക് പോയിന്റ്; ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാം. 7. അപകട സ്ഥലത്ത് നോക്കിനിൽക്കൽ (Crash-site Spectators)- അപകടങ്ങൾ കാണാൻ വേണ്ടി വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുക മാത്രമല്ല, പുതിയ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്ത് അപകടം നോക്കാനോ ചിത്രങ്ങൾ എടുക്കാനോ ശ്രമിക്കുന്നത് ദ്വിതീയ അപകടസാധ്യത വർദ്ധിധിപ്പിക്കുകയും അത്യാഹിത പ്രതികരണത്തിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടാക്കിയതിന് കഴിഞ്ഞ വർഷം 630 ലംഘനങ്ങൾ രേഖപ്പെടുത്തി. ശിക്ഷ: Dh1,000 വരെ പിഴ, 6–12 ബ്ലാക്ക് പോയിന്റ്. 8. റോഡരികിൽ പെട്ടെന്നുള്ള നിർത്തൽ- ആരെങ്കിലും ഇറങ്ങാനോ ഫോൺ വിളിക്കാനോ മാപ്പ് പരിശോധിക്കാനോ വേണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്ത് റോഡരികിൽ നിർത്തുന്നത് ട്രാഫിക്കിനെ താറുമാറാക്കുകയും പിന്നിൽ നിന്ന് ഇടിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത്തരം അശ്രദ്ധമായ നീക്കങ്ങൾ ക്യാമറകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശിക്ഷ: Dh1,000 പിഴ, 6 ബ്ലാക്ക് പോയിന്റ്. 9. ജങ്ഷനുകളിൽ ക്യൂ തെറ്റിക്കൽ- ചുവപ്പ് ലൈറ്റിൽ മുന്നോട്ട് നീങ്ങുമ്പോൾ, ഡ്രൈവർ പെട്ടെന്ന് വശങ്ങളിൽ നിന്ന് വന്ന് ക്യൂ മുറിച്ചു കടക്കുന്നത് വളരെ സ്വാർത്ഥവും പ്രശ്നമുണ്ടാക്കുന്നതുമായ ശീലമാണ്. ഇത് സിഗ്നലുകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും തിരക്കേറിയ സമയങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശിക്ഷ: Dh400–Dh2,000 പിഴ, 4–23 ബ്ലാക്ക് പോയിന്റ്.10. ഹൈ-ബീം ദുരുപയോഗം- ദുബായിലെ തെരുവുകൾ നന്നായി പ്രകാശമുള്ളതാണെങ്കിലും, ചില ഡ്രൈവർമാർ ഫുൾ ബീം ഉപയോഗിച്ച് മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസസ്സപ്പെടുത്താൻ നിർബന്ധിക്കുന്നു. ഇരുട്ടുള്ള ഹൈവേകളിൽ അടുത്ത വാഹനങ്ങൾ ഇല്ലാത്തപ്പോൾ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, എതിരെ ഒരു വാഹനം വരുമ്പോഴോ മുന്നിലെ വാഹനത്തെ പിന്തുടരുമ്പോഴോ ഉടൻ ലോ ബീമിലേക്ക് മാറണം. ഹൈ ബീം ദുരുപയോഗം ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകും. ശിക്ഷ: Dh500 പിഴ, 4 ബ്ലാക്ക് പോയിന്റ്.
യുഎഇയിലെ കപ്പലിലെ തീപിടിത്തത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു
ഷാർജയിൽ കപ്പലിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് അവിടെ ചികിത്സയിലായിരുന്ന കപ്പൽ ജീവനക്കാരൻ പുതിയങ്ങാടി സബാഷ് മഹലിൽ വി.പി.അൻവർ സാദത്ത് (54) മരിച്ചു. കബറടക്കം പിന്നീട് ഷാർജയിൽ. പരേതനായ ബാപ്പുട്ടിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സബിത. മക്കൾ: അയിൻ ഫാത്തിമ, അയാൻ മുഹമ്മദ്. സഹോദരങ്ങൾ: ഹസീന, ഉമൈറാബി, അഫ്സൽ ഷരീഫ്, സറീന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply