
തൊഴിൽ നിയമം ലംഘിച്ചാൽ പണിയുറപ്പ്!: യുഎഇയിൽ 5400ലേറെ കമ്പനികൾക്ക് പിഴ
യുഎഇയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 5,400-ൽ അധികം കമ്പനികൾക്ക് പിഴ ചുമത്തി. രാജ്യത്തെ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നടത്തിയ 2.85 ലക്ഷം പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിൽ 405 കമ്പനികൾ സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത കമ്പനികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വ്യാജ സ്വദേശിവൽക്കരണം, ശമ്പളം നൽകാതിരിക്കുക, വേതനം വൈകിപ്പിക്കുക, ലൈസൻസിൽ ഇല്ലാത്ത പ്രവർത്തനങ്ങൾ നടത്തുക, അംഗീകൃത തൊഴിൽ കരാറില്ലാതെ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ കമ്പനികൾക്കെതിരെയാണ് മന്ത്രാലയം നടപടിയെടുത്തത്. വേതന സുരക്ഷാ പദ്ധതി (WPS) ഡിജിറ്റലായി നിരീക്ഷിച്ചും നിയമലംഘകരെ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവൽക്കരണ പദ്ധതിയായ ‘നാഫിസ്’ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനത്തിന്റെ തോത് അനുസരിച്ച് പിഴ ചുമത്തുന്നതിനൊപ്പം കമ്പനികൾക്ക് ഉപരോധവും ഏർപ്പെടുത്തും. പുതിയ വിസകൾ നൽകുന്നത് നിർത്തിവയ്ക്കുക, കമ്പനികളെ താഴ്ന്ന ഗ്രേഡിലേക്ക് മാറ്റുക, ലൈസൻസ് റദ്ദാക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)