
പുതിയ വിദ്യാഭ്യാസ നയം: പരീക്ഷയെഴുതാൻ ആധാർ കാർഡ് നിർബന്ധം, ഗൾഫിലെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
Aadhaar card mandatory for cbse examദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ പരീക്ഷാ രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ ഗൾഫിലെ പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ‘ആപാർ’ (Automated Academic Account Registry) നമ്പർ തയ്യാറാക്കുന്നതിനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്.
എങ്കിലും, ഗൾഫിലെ ഭൂരിഭാഗം പ്രവാസി വിദ്യാർത്ഥികൾക്കും ആധാർ കാർഡ് ഇല്ല. ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികൾ ഈ വിഷയത്തിൽ എന്ത് ചെയ്യണമെന്ന കാര്യത്തിലും സി.ബി.എസ്.ഇ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
വിദ്യാർത്ഥികളുടെ അക്കാദമിക് വിവരങ്ങളും, കലാ-കായിക നേട്ടങ്ങളും ഒറ്റ നമ്പറിന് കീഴിൽ കൊണ്ടുവരുന്ന സംവിധാനമാണ് ‘ആപാർ’. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തുന്നത്. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആധാർ കാർഡ് നിർബന്ധമാണ്.
ഈ നിർദ്ദേശം ഇന്ത്യയിലെ പോലെ ഗൾഫിലെ സ്കൂളുകൾക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ, ആധാർ കാർഡില്ലാത്ത പ്രവാസി വിദ്യാർത്ഥികളുടെയും, ഇന്ത്യക്കാരല്ലാത്ത വിദേശ വിദ്യാർത്ഥികളുടെയും കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ചോദിച്ച് വിവിധ സ്കൂളുകൾ ദുബായിലെ സി.ബി.എസ്.ഇ റീജിയണൽ ഓഫീസിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
ഈ അധ്യയന വർഷം 10-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാൻ ആപാർ നമ്പർ ആവശ്യമാണ്. ഇതിന് ആദ്യം ആധാർ കാർഡ് വേണം. നിലവിൽ ഗൾഫിൽ ഇരുന്ന് ആധാറിന് അപേക്ഷിക്കാൻ സൗകര്യമില്ല. പരീക്ഷക്ക് മുൻപ് ആധാർ ലഭിക്കണമെങ്കിൽ നാട്ടിൽ പോയി അപേക്ഷ നൽകി കാത്തിരിക്കണം. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)