
റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം: യുഎഇയിൽ ഗുരുതര പരുക്കേറ്റ മലയാളിക്ക് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരം
ദുബായിൽ റോഡു മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബിവി മമ്മദ് സാലിക്ക് 10 ലക്ഷം ദിർഹം (2.37 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ക്രിമിനൽ കോടതി വിധിച്ചു. 2023 ഏപ്രിൽ 24നായിരുന്നു അപകടം.ഗുരുതര പരുക്കുകളോടെയാണ് ഇവരെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് റഹ്മത്തിന്റെ കുടുംബം യാബ് ലീഗൽ സർവീസസ് മുഖേന നൽകിയ ക്രിമിനൽ കേസിലാണ് പ്രാഥമിക കോടതി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
അപകടം നടന്ന സമയത്തെ ഇൻഷൂറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. വിധിക്കെതിരെ ഇൻഷൂറൻസ് കമ്പനി അപ്പീൽ കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പ്രാഥമിക കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
ഇതേസമയം ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങും അപകടത്തിന് കാരണമായതായി ചൂണ്ടിക്കാട്ടിയ കോടതി അനുമതിയില്ലാത്ത സ്ഥലത്ത് റോഡ് മുറിച്ചുകടന്നതിന് റഹ്മത്തും അപകടത്തിന് ഭാഗിക ഉത്തരവാദിയാണെന്ന് വ്യക്തമാക്കി. വാഹനമോടിച്ച യുഎഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീവിക്ക് 1000 ദിർഹവും പിഴയും ചുമത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)