2026-ലെ വിശുദ്ധ റമദാൻ മാസത്തിന് ഇനി 40 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, വിപുലമായ ഒരുക്കങ്ങളുമായി ദുബായ് നഗരം സജ്ജമാകുന്നു. റമദാൻ കാലയളവിൽ താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ഷോപ്പിങ് മാളുകൾ, സിനിമാ തിയേറ്ററുകൾ, ഭക്ഷണശാലകൾ എന്നിവയുടെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു. ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. പകൽ നോമ്പെടുക്കുന്നവർക്ക് രാത്രി സമയങ്ങളിൽ ഷോപ്പിങിനും ഭക്ഷണത്തിനുമായി കൂടുതൽ സമയം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മിക്ക ഷോപ്പിങ് മാളുകളും അർധരാത്രിക്ക് ശേഷവും തുറന്നിരിക്കും. സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദേര എന്നിവ പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കുമെന്നാണ് സൂചന. ഇവിടങ്ങളിലെ റെസ്റ്റോറന്റുകൾ പുലർച്ചെ രണ്ട് മണിവരെ തുറന്നിരിക്കാനും സാധ്യതയുണ്ട്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, സിറ്റി വാക്ക് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങൾ അർധരാത്രിവരെ പ്രവർത്തിക്കും.
നോമ്പില്ലാത്തവർക്കും കുട്ടികൾക്കും മുതിർന്നവർക്കും പകൽ സമയങ്ങളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി മാളുകളിലെ ഫുഡ് കോർട്ടുകളും കഫേകളും റമദാൻ കാലയളവിൽ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഇഫ്താർ സമയങ്ങളിൽ പ്രത്യേക മെനുകളും പ്രൊമോഷനുകളും റെസ്റ്റോറന്റുകൾ ഒരുക്കും. സിനിമാ പ്രേമികൾക്കായി വോക്സ് (VOX), റീൽ (Reel), റോക്സി (Roxy) തുടങ്ങിയ തിയേറ്ററുകൾ ഉച്ചയ്ക്ക് 1 മണിയോടെയോ 2 മണിയോടെയോ പ്രവർത്തനം ആരംഭിക്കും. ഇഫ്താറിന് ശേഷമുള്ള ഷോകൾക്ക് വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ പ്രദർശനങ്ങൾ പുലർച്ചെ 3 മണിവരെ നീളാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഹോട്ടലുകളിലും റമദാൻ പ്രത്യേകതകൾ മുൻനിർത്തിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എമിറാത്തി പാരമ്പര്യവും അന്താരാഷ്ട്ര വിഭവങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക ഇഫ്താർ അനുഭവങ്ങൾ വിവിധ ഹോട്ടലുകൾ ഒരുക്കുന്നുണ്ട്. എന്നാൽ ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയങ്ങളിൽ വ്യത്യാസം ഉണ്ടാകാമെന്നതിനാൽ, കൃത്യമായ സമയവിവരങ്ങൾ അറിയാൻ അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളും സാമൂഹിക മാധ്യമ പേജുകളും പരിശോധിക്കാൻ സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ
സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply