യാത്ര മുതൽ ജീവിതച്ചെലവ് വരെ; പ്രവാസികൾക്ക് ആശ്വാസമാകുന്ന ഇത്തിഹാദ് റെയിൽ മാറ്റങ്ങൾ

യുഎഇയിലെ പ്രവാസികളുടെ ദൈനംദിന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ഉടൻ യാഥാർഥ്യമാകുന്നു. വെറും ഒരു പുതിയ ഗതാഗത മാർഗം എന്നതിലുപരി, സാധാരണ പ്രവാസികളുടെ ജീവിതച്ചെലവ് കുറയ്ക്കാനും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനും സഹായിക്കുന്ന വിപ്ലവകരമായ മാറ്റമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
11 സ്റ്റേഷനുകളെ കോർത്തിണക്കിയുള്ള വിപുലമായ റെയിൽ ശൃംഖല രാജ്യത്തുടനീളമുള്ള വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കും. ഇതോടെ മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഇത്തിഹാദ് റെയിൽ പ്രാവർത്തികമാകുന്നതോടെ പ്രവാസികൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങളിൽ ഒന്ന് താമസച്ചെലവിലെ ലാഭമാണ്. ദുബായിലോ അബുദാബിയിലോ ജോലി ചെയ്യുന്നവർക്ക് വാടക കുറഞ്ഞ മറ്റ് എമിറേറ്റുകളിലോ ഉൾനാടൻ പ്രദേശങ്ങളിലോ താമസിച്ച് ജോലിസ്ഥലത്തെത്താൻ ഇനി സാധിക്കും. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിയിൽ സ്റ്റേഷൻ ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസി വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു എമിറേറ്റുകളിൽ നിന്നുള്ള ദിവസേനയുള്ള യാത്ര കൂടുതൽ എളുപ്പമാകും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷൻ മുസഫയിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി തൊഴിലാളികൾക്കും ബാച്ചിലർമാർക്കും വലിയ ആശ്വാസമാകും.

ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി സമയം ലാഭിക്കാനും റെയിൽ സർവീസ് സഹായിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാത്രാസമയത്തിൽ ഏകദേശം 40 ശതമാനം വരെ ലാഭമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അബുദാബിയിൽ നിന്ന് ദുബായിലേക്ക് വെറും 57 മിനിറ്റിലും, അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിലും എത്താൻ സാധിക്കും.

യാത്രാചെലവ് കുറയ്ക്കുന്നതിലും പദ്ധതി നിർണായകമാകും. സ്വന്തം വാഹനം ഇല്ലാത്ത പ്രവാസികൾക്ക് ടാക്സി, ബസ് എന്നിവയിൽ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം കുറയും. ദുബായ് മെട്രോയിൽ ഉപയോഗിക്കുന്ന ‘നോൽ’ കാർഡ് ഇത്തിഹാദ് റെയിലിലും ഉപയോഗിക്കാനാകുമെന്നത് യാത്ര കൂടുതൽ ലളിതമാക്കും. ഒരൊറ്റ കാർഡിലൂടെ വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനാകുന്നതോടെ ചെലവും സമയംയും ലാഭിക്കാനാകും.

വിനോദസഞ്ചാര രംഗത്തും ഇത്തിഹാദ് റെയിൽ പുതിയ സാധ്യതകൾ തുറക്കും. അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം യുഎഇയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ ഇനി കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാകും. ഫുജൈറയിലെ ചരിത്രപ്രസിദ്ധമായ കോട്ടകളും വാദികളും, അബുദാബിയിലെ അൽ മിർഫ ബീച്ചും, ലിവാ മരുപ്പച്ചയിലെ മണൽക്കുന്നുകളും ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ റെയിൽ വഴി എളുപ്പത്തിൽ എത്തിച്ചേരാനാകും.

സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന സംവിധാനങ്ങളോടെയാണ് പാസഞ്ചർ സർവീസ് ഒരുക്കുന്നത്. ദീർഘദൂര ഷെയർ ടാക്സി യാത്രകളെ അപേക്ഷിച്ച് ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. ട്രെയിനുകളിൽ വൈഫൈ സൗകര്യവും ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, ഇക്കണോമി ക്ലാസ് എന്നീ വിഭാഗങ്ങളും ഒരുക്കും.

ചരക്ക് ഗതാഗതം ഇതിനകം സജീവമായിരിക്കുന്നതിനാൽ ചെറുകിട പ്രവാസി വ്യാപാരികൾക്കും പദ്ധതി ഗുണകരമാകും. രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് കുറഞ്ഞ ചെലവിൽ ചരക്കുകൾ എത്തിക്കാനാകുന്നതോടെ വിപണിയിലെ സാധനവില കുറയാനും ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ, 2026-ഓടെ പാസഞ്ചർ സർവീസ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ യുഎഇയിലെ പ്രവാസികളുടെ ദൈനംദിന ജീവിതം കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായതായി മാറുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.

തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ

സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത

യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.

യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *