ബേക്കറി ഉൽപ്പന്നങ്ങളിലെയും പ്രോസസിംഗ്, പായ്ക്ക്‌ഡ് ഭക്ഷണങ്ങളിലെയും ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിന് യുഎഇ കർശന നടപടികളിലേക്ക്. ശുപാർശ ചെയ്യുന്ന ദൈനംദിന പരിധിയെക്കാൾ അധികമായി സോഡിയം ഉപയോഗിക്കുന്നവരാണ് യുഎഇയിലെ 96.2 ശതമാനം നിവാസികളെന്ന നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ സർവേയിലെ കണ്ടെത്തലുകളെത്തുടർന്നാണ് നടപടി. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന്‍റെ ഭാഗമായി ബ്രെഡും മറ്റ് ഭക്ഷ്യ വിഭാഗങ്ങളും ഉൾപ്പെടുത്തി പരമാവധി ഉപ്പ് അളവ് നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ കൊണ്ടുവരാനാണ് ആരോഗ്യ–പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ബേക്കറികൾക്കും ഭക്ഷ്യ നിർമ്മാതാക്കൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ പൊതുജനാരോഗ്യ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്‌മാൻ അൽ റാൻഡ് വ്യക്തമാക്കി.
ബ്രെഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുമെന്നും, നിശ്ചയിക്കുന്ന പരമാവധി ശതമാനം നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സോഡിയം ആവശ്യമായിരുന്നാലും, അതിന്റെ അമിത ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമിത ഉപ്പ് ഉപയോഗം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. സർവേ പ്രകാരം യുഎഇയിലെ മുതിർന്നവരിൽ 25.9 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്. എന്നാൽ പലർക്കും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന ബോധ്യമില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ബ്രെഡ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ
സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply