പൊന്നോമക്കൾക്ക് അന്ത്യയാത്രയേകുന്നത് നേരിൽ കാണാൻ കഴിയാതെ മാതാവ് റുക്സാന ആശുപത്രിയിൽ നിന്നുതന്നെ വിടപറഞ്ഞ നിമിഷം, അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന റുക്സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത്, മക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിച്ചാണ് അവസാനമായി കാണാനുള്ള അവസരം ഒരുക്കിയത്.
കുടുംബത്തെ ആശ്വസിപ്പിക്കാൻ ആശുപത്രി ഡയറക്ടർ ഫൈസൽ ഉൾപ്പെടെ നിരവധി സ്വദേശീ ജീവനക്കാർ എത്തിയെങ്കിലും, ആ വേദനയുടെ ആഴത്തിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. വീൽചെയറിൽ എത്തിയ പിതാവ് അബ്ദുൽ ലത്തീഫിനെ ഡയറക്ടർ ഫൈസൽ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചെങ്കിലും, മക്കളെ കണ്ട നിമിഷം അദ്ദേഹത്തിന്റെയും നിയന്ത്രണം നഷ്ടമായി. പത്തുവയസ്സുകാരി ഇസ്സയും സഹോദരന്മാർക്ക് അന്ത്യചുംബനം നൽകുന്ന ദൃശ്യങ്ങൾ ഹൃദയം തകർക്കുന്നതായിരുന്നു. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രോഗിക്ക് യാത്രാമൊഴി നൽകാൻ നാലു മൃതദേഹങ്ങൾ ഒരുമിച്ച് എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. കബറടക്ക ചടങ്ങിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് എത്തിക്കുന്നതിന് ആശുപത്രി ബസ് സൗകര്യവും ഒരുക്കി.
അടുത്തടുത്ത കബറുകളിൽ നാലു സഹോദരങ്ങൾ
അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച അഷസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരുടെ കബറടക്കം ദുബായ് ഖിസൈസിലെ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. അടുത്തടുത്ത കബറുകളിലാണ് നാലു സഹോദരങ്ങൾക്കും അന്ത്യവിശ്രമമൊരുക്കിയത്. അപകടത്തിൽ മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും നാലു മക്കളും, വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് മരിച്ചത്.
അപകടത്തിന് ശേഷം അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫ് ദുബായിലെത്തി മക്കൾക്ക് അന്ത്യോപചാരമർപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, വേദന നിയന്ത്രിക്കാനായില്ല. ഒടുവിൽ കണ്ണീരോടെ നാലു മക്കൾക്കും അന്ത്യചുംബനം നൽകി അദ്ദേഹം യാത്രയാക്കി. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ തുടരുന്ന റുക്സാന അബുദാബിയിലെ ആശുപത്രിയിൽ നിന്നാണ് മക്കൾക്ക് അവസാന യാത്രാമൊഴി നൽകിയത്. നൂറുകണക്കിന് ആളുകൾ മയ്യിത്ത് നമസ്കാരത്തിലും കബറടക്ക ചടങ്ങിലും പങ്കെടുത്തു. അപകടവിവരം അറിഞ്ഞ് റുക്സാനയുടെ മാതാവ് ഷാഹിദയും സഹോദരങ്ങളും നാട്ടിൽ നിന്നെത്തിയിട്ടുണ്ട്. അബ്ദുൽ ലത്തീഫിനെയും മകൾ ഇസ്സയെയും ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. റുക്സാന ഏതാനും ദിവസങ്ങൾ കൂടി ചികിത്സയിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ
സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply