തനിച്ചാകേണ്ടെന്ന് കരുതി കൂടെക്കൂട്ടി; പക്ഷേ മടങ്ങിയത് മരണത്തിന്റെ വഴിയിലൂടെ! നോവായി യുഎഇയിൽ മരിച്ച ബുഷറ

തിരൂർ: വർഷങ്ങളായി തണലായി നിന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഇറങ്ങിത്തിരിച്ച ആ യാത്ര വിധി തട്ടിയെടുത്തു. സ്നേഹത്തോടെയും കരുതലോടെയും കൂടെക്കൂട്ടിയ വീട്ടുകാരുടെ വിളി കേട്ട് പുറപ്പെട്ട മലപ്പുറം സ്വദേശിനി ബുഷറ ഇനി നോവുന്ന ഓർമ്മ. ചമ്രവട്ടത്തെ കുടുംബത്തിന് ബുഷറ വെറുമൊരു വീട്ടുജോലിക്കാരി ആയിരുന്നില്ല; കഴിഞ്ഞ 30 വർഷമായി അവർ ആ വീട്ടിലെ ഒരംഗമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റാനാണ് അഞ്ച് വർഷം മുൻപ് മകളെപ്പോലെ അവർ ബുഷറയെ ദുബായിലേക്ക് കൊണ്ടുപോയത്. പ്രവാസ ലോകത്തെ ആ അധ്വാനം കൊണ്ടാണ് നാട്ടിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം ബുഷറ യാഥാർഥ്യമാക്കിയത്.

ആ തീരുമാനമായിരുന്നു വില്ലനായത് കുടുംബനാഥയും മക്കളും ഉമ്മയുടെ ചികിത്സയ്ക്കായി നാല് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സാധാരണ ബുഷറയും അവർക്കൊപ്പം പോകാറുള്ളതാണ്. എന്നാൽ ഇത്തവണ നാല് ദിവസത്തെ കാര്യമല്ലേയുള്ളൂ എന്ന് കരുതി ബുഷറ ദുബായിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. കുടുംബനാഥൻ സ്പെയിനിലേക്ക് കൂടി പോയതോടെ വീട്ടിൽ ബുഷറ തനിച്ചായി.

ഈ സാഹചര്യത്തിലാണ് കുടുംബനാഥന്റെ സഹോദരിയും കുടുംബവും ലിവ ഫെസ്റ്റിവൽ കാണാനായി ദുബായിലെത്തുന്നത്. ബുഷറ തനിച്ചിരിക്കേണ്ടെന്ന് കരുതി സ്നേഹത്തോടെ അവർ ഒപ്പം വിളിച്ചു. ആ സ്നേഹപൂർവ്വമായ ക്ഷണമാണ് ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ അവസാനിച്ചത്. നാട്ടിൽ വാർപ്പ് പണിക്കാരനായ ഭർത്താവ് ഫയാസും ഒരു മകനും ബുഷറയുടെ തിരിച്ചുവരവിനായി കാത്തിരിക്കുമ്പോഴാണ് ഈ തീരാദുഃഖം അവരെ തേടിയെത്തിയത്. ദുബായിൽ നിന്ന് പടുത്തുയർത്തിയ പുതിയ വീട്ടിലേക്ക് ഇനി ബുഷറയുടെ ഓർമ്മകൾ മാത്രമാകും മടങ്ങിയെത്തുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *