സൗണ്ട് ഓവർ ആവണ്ട; യുഎഇയില്‍ അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് വന്‍തുക പിഴ

ജനവാസ മേഖലകളിലും മണൽപ്രദേശങ്ങളിലും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ സമാധാനവും സുരക്ഷയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനയും നിയമനടപടികളും ശക്തമാക്കുന്നത്. വാഹനങ്ങളുടെ എൻജിനിലും ഘടനയിലും അനധികൃതമായി മാറ്റങ്ങൾ വരുത്തി അമിത ശബ്ദമുണ്ടാക്കുന്നതും അപകടകരമായ സാഹസിക പ്രകടനങ്ങൾ നടത്തുന്നതും കുട്ടികൾക്കും മുതിർന്നവർക്കും രോഗികൾക്കും വലിയ അസൗകര്യം സൃഷ്ടിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഇതുമൂലം താമസക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഭീതിയും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നതായും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ പൊലീസ് ചൂണ്ടിക്കാട്ടി.
ട്രാഫിക് നിയമലംഘനങ്ങൾക്കായി കനത്ത പിഴയും ബ്ലാക്ക് പോയിന്റും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. എൻജിനിലോ ചേസിസിലോ അനധികൃത മാറ്റങ്ങൾ വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ഈടാക്കും.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി 10,000 ദിർഹം ഫീസ് അടയ്ക്കണം. മൂന്ന് മാസത്തിനുള്ളിൽ ഫീസ് അടച്ച് വാഹനം വീണ്ടെടുക്കാത്ത പക്ഷം, അവ ലേലത്തിലൂടെ വിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. ജനവാസ മേഖലകളിൽ ശല്യം സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ച് ‘999’ എന്ന നമ്പറിൽ വിളിച്ച് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. മോട്ടോർ സൈക്കിൾ യാത്രക്കാരും ക്യാമ്പിംഗ് മേഖലകളിലെത്തുന്നവരും സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വാഹനങ്ങളിൽ അനധികൃത എൻജിൻ മാറ്റങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *