പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികൾ: ഗൾഫ് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ക്രിസ്മസ്–പുതുവത്സര അവധി അവസാനിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളെ കടുത്ത ടിക്കറ്റ് നിരക്കുവർധന വെട്ടിലാക്കിയിരിക്കുകയാണ്. നാട്ടിൽ നിന്ന് ഗൾഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരെ ഈടാക്കുന്ന സാഹചര്യമാണുള്ളത്. ആവശ്യക്കാർ കുത്തനെ വർധിച്ചതോടെയാണ് വിമാന കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തിയതെന്നാണ് വിലയിരുത്തൽ. നാളെ കോഴിക്കോട് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ ഒരു ടിക്കറ്റിന് ഏകദേശം 45,000 രൂപ വരെ നൽകേണ്ടി വരും. എന്നാൽ ഇതേ ദിവസം ദുബായിൽ നിന്ന് കോഴിക്കോട് എത്താൻ മൂന്നു പേർക്ക് ഇത്രയും തുക മതിയാകുന്ന അവസ്ഥയാണ്. സാധാരണയായി 8,000 മുതൽ 14,000 രൂപ വരെ ലഭിക്കുന്ന കോഴിക്കോട്–ദുബൈ ടിക്കറ്റുകളിലാണ് ഈ അസാധാരണ വർധന. കോഴിക്കോട്–അബുദാബി റൂട്ടിൽ നാളെയുടെ ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. തിരിച്ചു അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ 15,000 രൂപ മാത്രമാണ് നിരക്ക്. കോഴിക്കോട്–ഷാർജ റൂട്ടിൽ 46,000 രൂപ വരെ ഈടാക്കുമ്പോൾ, ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മതി.

ദോഹ റൂട്ടിലും സമാന അവസ്ഥയാണ്. നാളെ കോഴിക്കോട്–ദോഹ യാത്രയ്ക്ക് 35,000 രൂപയും, ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയിലേക്ക് കോഴിക്കോട് നിന്നുള്ള യാത്രയ്ക്ക് 62,000 രൂപ വരെ ആവശ്യപ്പെടുമ്പോൾ, ജിദ്ദയിൽ നിന്ന് തിരിച്ചെത്താൻ ഇതിന്റെ പകുതി തുക മതിയാകും. റിയാദ്, ദമാം റൂട്ടുകളിലും നാട്ടിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കാണ് കൂടുതൽ പണം നൽകേണ്ടി വരുന്നത്. അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ നിരവധി പ്രവാസികളാണ് ഇപ്പോൾ തിരിച്ചുപോകുന്ന ഘട്ടത്തിൽ ഈ അമിതനിരക്കുവർധനയിൽ കുടുങ്ങിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നാട്ടിലെത്തിയവരും ഈ വിഭാഗത്തിൽപ്പെടുന്നു. നിയന്ത്രണമില്ലാത്ത ടിക്കറ്റ് നിരക്കുവർധനയ്ക്കെതിരെ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം യാത്രക്കാരിൽ നിന്ന് ഉയരുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *