മരുഭൂമിയെ പാൽപ്പാടമാക്കി യുഎഇ; പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 600 ടൺ പാൽ

യുഎഇയുടെ മരുഭൂമിയിലെ കാർഷിക സാധ്യതകൾക്ക് പുതുഭാവം നൽകുകയാണ് ഷാർജയിലെ മ്ലീഹ ഡയറി പദ്ധതി. കടുത്ത കാലാവസ്ഥാ വെല്ലുവിളികൾക്കിടയിലും, ഇവിടെ നിന്ന് പ്രതിദിനം ഏകദേശം 600 ടൺ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഷാർജയിലെ മ്ലീഹ പ്രദേശത്ത് 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ഈ ആധുനിക ഡയറി ഫാമിലാണ് ‘A2A2’ ജീനുള്ള കന്നുകാലികളെ ഉപയോഗിച്ച് പാൽ ഉത്പാദനം നടത്തുന്നത്. മരുഭൂമിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഫാമിന്റെ പ്രവർത്തനത്തിന് അടിത്തറ. ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി പശുക്കളെ കറക്കുന്നത് പൂർണമായും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ്. മനുഷ്യ ഇടപെടൽ പരമാവധി കുറച്ചതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ ഫാമിന് സാധിക്കുന്നു. കറന്ന പാൽ ഉടൻ തന്നെ സ്റ്റെയിൻലെസ് സ്റ്റീൽ കൂളിംഗ് ടാങ്കുകളിലേക്ക് മാറ്റുകയും കൃത്യമായ താപനില നിയന്ത്രണത്തിലൂടെ ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഇൻസുലേറ്റഡ് ടാങ്കർ ട്രക്കുകൾ വഴി പാലിനെ നേരിട്ട് ഫാക്ടറിയിലേക്ക് എത്തിക്കുന്നു. ഉത്പാദന ഘട്ടം മുതൽ സംസ്‌കരണ കേന്ദ്രം വരെ ‘കോൾഡ് ചെയിൻ’ സംവിധാനം കർശനമായി പാലിക്കുന്നതാണ് പ്രത്യേകത.

ഫാക്ടറിയിൽ എത്തുന്ന പാൽ സംസ്‌കരണത്തിന് മുമ്പ് ഒന്നിലധികം സുരക്ഷാ, ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നു. ഫിൽട്രേഷൻ, ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ വഴി കടന്നുപോകുന്ന പാലിന്റെ ഓരോ ഘട്ടവും സാങ്കേതിക വിദഗ്ധർ നിരീക്ഷിക്കുന്നു. സംസ്‌കരണത്തിന് ശേഷം ഓട്ടോമേറ്റഡ് ഫില്ലിംഗ്, സീലിംഗ് സംവിധാനങ്ങളിലൂടെ പാക്കേജിങ് പൂർത്തിയാക്കുന്നു. ഇതിന് മേൽനോട്ടം വഹിക്കാൻ പരിശീലനം നേടിയ ജീവനക്കാരും നിയോഗിച്ചിരിക്കുന്നു. പാക്കേജിങ് പൂർത്തിയായ ഉൽപ്പന്നങ്ങൾ താപനില നിയന്ത്രിത സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം നേരിട്ട് റീട്ടെയിൽ വിപണികളിലേക്ക് അയയ്ക്കുന്നു. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ പാൽ ഉപഭോക്താക്കളിലേക്കെത്തുകയും പുതുമ നിലനിർത്തുകയും ചെയ്യുന്നു. സാങ്കേതികവിദ്യയിലെയും സുസ്ഥിര കാർഷിക രീതികളിലെയും നിക്ഷേപത്തിലൂടെ, പാരമ്പര്യേതര ഭൂപ്രകൃതികളെയും ഉത്പാദനക്ഷമമായ കാർഷിക കേന്ദ്രങ്ങളാക്കി മാറ്റാനാകുമെന്ന് മ്ലീഹ ഡയറി പദ്ധതി തെളിയിക്കുന്നു. പ്രാദേശിക ഉത്പാദനം ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷയും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുമായുള്ള ഷാർജയുടെ ദീർഘകാല ദർശനത്തിന്റെ ഭാഗമാണ് ഈ സംരംഭം. 2024ൽ വിപണിയിലെത്തിയ മ്ലീഹ പാൽ ഗുണനിലവാരവും ശുദ്ധതയും കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയിട്ടുണ്ട്. A2A2 ജീൻ വഹിക്കുന്ന പശുക്കളിൽ നിന്നുള്ള, കൃത്രിമ അഡിറ്റീവുകൾ ചേർക്കാതെയുള്ള ഈ പാൽ സ്വാഭാവിക കൊഴുപ്പിനും പ്രോട്ടീൻ സമൃദ്ധിക്കും പേരുകേട്ടതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *