ദുബായ് പുതുവർഷാഘോഷത്തിന് റെക്കോർഡ് ചെലവ്: ഒറ്റ രാത്രിക്ക് 11 ലക്ഷം മുതൽ അരക്കോടി വരെ; പുതുവർഷം കാശ് ‘വാരിയെറിഞ്ഞ് ’ ആഘോഷമാക്കാം

പുതുവർഷാഘോഷം ദുബായിൽ ആഡംബരത്തിന്റെ അതിരുകൾ കടക്കുകയാണ്. മണിക്കൂറുകൾ മാത്രം നീളുന്ന ആഘോഷത്തിനായി ചെലവാകുന്ന തുക, ശരാശരി ഒരു പ്രവാസിയുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാകുന്ന സ്ഥിതിയാണ് നഗരത്തിൽ. വർഷാവസാന രാത്രിക്കായുള്ള ബുക്കിങ്ങുകൾ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ആഡംബര റസ്റ്ററന്റുകളിലും ആരംഭിച്ചുകഴിഞ്ഞു. ആവശ്യക്കാർ വർധിച്ചതോടെ നഗരത്തിലെ രണ്ട് പ്രമുഖ റസ്റ്ററന്റുകൾ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ലഘുവായ പുതുവർഷാഘോഷങ്ങൾക്ക് 175 ദിർഹം മുതൽ നിരക്കുകൾ തുടങ്ങുന്നുവെങ്കിലും, ആഡംബരത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചെലവ് ലക്ഷങ്ങൾ വരെ കുതിക്കുന്നു. നഗരത്തിലെ ഒരു പ്രമുഖ റസ്റ്ററന്റിൽ 12 പേർക്ക് ഇരിക്കാവുന്ന ഒരു ടേബിളിന് 35,000 ദിർഹമാണ് ബുക്കിങ് നിരക്ക്. ബുർജ് ഖലീഫ, പാം ജുമൈറ, ഷെയ്ഖ് സായിദ് റോഡ്, ദുബായ് മറീന തുടങ്ങിയ നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാവുന്ന ഇടങ്ങളിലാണ് സീറ്റുകൾ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റുപോകുന്നത്. ജുമൈറ ബീച്ച്, ടി-കോം, ദുബായ് മീഡിയ സിറ്റി മേഖലകളിലെ റസ്റ്ററന്റുകളിലും നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. പുതുവർഷ രാവിൽ വിളമ്പുന്ന പ്രത്യേക വിഭവങ്ങൾ, മദ്യസൗകര്യം, വിനോദ പരിപാടികൾ, റസ്റ്ററന്റിന്റെയും ഹോട്ടലിന്റെയും സ്ഥാനം എന്നിവയാണ് നിരക്ക് നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ഡിസംബർ 31 വൈകിട്ട് ഏഴുമുതൽ ജനുവരി ഒന്നിന് പുലർച്ചെവരെ ആഘോഷ പരിപാടികൾ നീളും.
പാം ജുമൈറയിലെ ഒരു ആഡംബര ഹോട്ടലിൽ പുതുവർഷത്തലേന്ന് ഒരാൾക്ക് ഒരു രാത്രി താമസിക്കാൻ 14,000 ദിർഹമാണ് മുറിവാടക. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 8,500 ദിർഹം വീതമാണ് ഈടാക്കുന്നത്. ഇതനുസരിച്ച് മാതാപിതാക്കളും രണ്ട് കുട്ടികളും ഉൾപ്പെടുന്ന ഒരു കുടുംബത്തിന് ഒരു രാത്രിയുടെ ചെലവ് ഏകദേശം 45,000 ദിർഹമാകും. ഇന്ത്യൻ രൂപയിൽ ഇത് 11 ലക്ഷം രൂപയോളം വരും. രാജ്യാന്തര ബാൻഡിന്റെ ലൈവ് പ്രകടനം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ജുമൈറ ബീച്ചിലെ മറ്റൊരു പഞ്ചനക്ഷത്ര റസ്റ്ററന്റിൽ 6,000 മുതൽ 12,500 ദിർഹം വരെയാണ് ചെലവ്.

ബുക്കിങ് ആവശ്യക്കാർ വർധിച്ചതാണ് നിരക്കുകൾ ഇത്രയും ഉയരാൻ കാരണമെന്നാണ് ഹോട്ടൽ മാനേജ്മെന്റുകളുടെ വിശദീകരണം. നഗരത്തിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെ വിഐപി സ്യൂട്ടിന് 2 ലക്ഷം ദിർഹമാണ് പുതുവർഷ രാവിലെ നിരക്ക്. ഇത് ഏകദേശം അരക്കോടി രൂപയ്ക്കടുത്താണ്. വെടിക്കെട്ടിന്റെയും കലാപരിപാടികളുടെയും പനോരമിക് കാഴ്ചയും ലോകോത്തര സിഗ്നേച്ചർ ബ്രാൻഡുകളുടെ ഭക്ഷണവുമാണ് ഈ പാക്കേജിന്റെ പ്രത്യേകത. ലാറ്റിൻ റസ്റ്ററന്റുകളിൽ ഒരാൾക്ക് 5,000 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഭവങ്ങൾ മാത്രം വിളമ്പുന്ന മറ്റൊരു റസ്റ്ററന്റിൽ 12 പേർക്ക് 35,000 ദിർഹത്തിന് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ, റഷ്യൻ വിനോദസഞ്ചാരികളെയാണ് പ്രധാനമായും ഇത്തരം പാക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, സ്വദേശികളും മലയാളി സമ്പന്നരുമടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ഇത്തരം ആഡംബര പുതുവർഷാഘോഷങ്ങളുടെ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്‌ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.

അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *