2026 ജൂലൈയിൽ പ്രാബല്യത്തിൽ വരുന്ന ഇ-ഇൻവോയ്സിങ് സംവിധാനം പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും കടുത്ത പിഴകളും ഫീസുകളും ചുമത്തുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. കാബിനറ്റ് തീരുമാനം നമ്പർ 106 ഓഫ് 2025 അനുസരിച്ചാണ് ഇലക്ട്രോണിക് ഇൻവോയ്സിങ് നിയമലംഘനങ്ങൾക്കായുള്ള അഡ്മിനിസ്ട്രേറ്റീവ് പിഴകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസ പരമാവധി 5,000 ദിർഹം വരെയാണ് പിഴ ഈടാക്കുക. യുഎഇ ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനപ്രകാരം, പരമ്പരാഗത പേപ്പർ അല്ലെങ്കിൽ പി.ഡി.എഫ് ഇൻവോയ്സുകൾക്ക് പകരം XML പോലുള്ള മെഷീൻ-റീഡബിൾ ഫോർമാറ്റിലാണ് ഇൻവോയ്സുകൾ തയ്യാറാക്കുകയും കൈമാറ്റം ചെയ്യുകയും വേണം. ഇതോടൊപ്പം, ഇൻവോയ്സുകൾ ഫെഡറൽ ടാക്‌സ് അതോറിറ്റിക്ക് (FTA) ഇലക്ട്രോണിക് ആയി റിപ്പോർട്ട് ചെയ്യുന്നതും നിർബന്ധമാണ്. വാറ്റ് ഉൾപ്പെടെയുള്ള നികുതി നടപടികളിൽ കൃത്യതയും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയാണ് ഇ-ഇൻവോയ്സിങ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
2025-ലെ രണ്ടാം പാദത്തിലാണ് യുഎഇ ഇ-ഇൻവോയ്സിങ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടം 2026 ജൂലൈയിൽ രാജ്യവ്യാപകമായി നടപ്പിലാക്കും. കാബിനറ്റ് തീരുമാനത്തിൽ വിവിധ ലംഘനങ്ങൾക്കുള്ള പിഴ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇ-ഇൻവോയ്സിങ് സംവിധാനം സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെടുകയും, അംഗീകൃത സേവനദാതാവിനെ നിയമിക്കാതിരിക്കുകയും ചെയ്താൽ, ഓരോ മാസത്തിനോ അതിന്റെ ഭാഗത്തിനോ 5,000 ദിർഹം പിഴ ചുമത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ ഇ-ഇൻവോയ്സിങ് സംവിധാനത്തിലൂടെ സ്വീകർത്താവിന് ഇൻവോയ്സ് ഇഷ്യൂ ചെയ്യാനും കൈമാറാനും പരാജയപ്പെട്ടാൽ, ഓരോ ഇൻവോയ്സിനും 100 ദിർഹം വീതം പിഴ നൽകേണ്ടിവരും. എന്നാൽ ഒരു കലണ്ടർ മാസത്തിൽ ഇത് പരമാവധി 5,000 ദിർഹമായി പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇതുപോലെ തന്നെ, സമയബന്ധിതമായി ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകാതിരുന്നാൽ, ഓരോ ക്രെഡിറ്റ് നോട്ടിനും 100 ദിർഹം വീതവും, പ്രതിമാസം പരമാവധി 5,000 ദിർഹം വരെയും പിഴ ചുമത്തും. കൂടാതെ, ഇ-ഇൻവോയ്സിങ് സംവിധാനത്തിൽ ഉണ്ടാകുന്ന സിസ്റ്റം പരാജയങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ അധികാരികളെ അറിയിക്കാത്ത പക്ഷം, കാലതാമസം നേരിടുന്ന ഓരോ ദിവസത്തിനും – അതിന്റെ ഭാഗത്തിനും – 1,000 ദിർഹം പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതും ശൈത്യകാല അവധി നടക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ സ്കൂളുകൾ അടച്ചതും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവിന് കാരണമായി. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ പ്രധാന നഗരങ്ങളിലേക്കുള്ള റൂട്ടുകളിൽ 30 ശതമാനം വരെ വർധനയുണ്ടായപ്പോൾ, മറ്റു സെക്ടറുകളിൽ 15 മുതൽ 25 ശതമാനം വരെയാണ് നിരക്ക് ഉയർന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്ത് സ്കൂൾ തുറക്കുന്നതിന് മുന്‍ദിനമായ ജനുവരി നാലിന് തിരിച്ചെത്തുന്നതിനായി ഒരാൾക്ക് ശരാശരി 2,500 ദിർഹം (ഏകദേശം 61,229 രൂപ) നൽകേണ്ടിവരുന്ന സാഹചര്യമാണിപ്പോൾ. ഇതേ റൂട്ടിൽ നാലംഗ കുടുംബത്തിന് ഇരുപത്തിമൂന്നു ദിവസത്തെ ഇടവേളയിൽ പോയി വരാൻ ശരാശരി 10,000 ദിർഹം (ഏകദേശം 2.44 ലക്ഷം രൂപ) ചെലവാകും. എയർലൈൻസുകളും സെക്ടറുകളും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും ട്രാവൽ മേഖലാ അധികൃതർ അറിയിച്ചു.
യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതം കൈവശമുള്ള ഇൻഡിഗോ എയർലൈൻസിന്റെ (സുമാർ 60 ശതമാനം) വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായ പ്രധാന ഘടകം. ഇതിനൊപ്പം, ശൈത്യകാല അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ കൂടുതൽ യാത്രകൾ നടത്തുന്നതും നിരക്കുവർധനയ്ക്ക് ഇടയാക്കി. കേരളത്തേക്കും ഡൽഹിയിലേക്കുമുള്ള റൂട്ടുകളിലാണ് ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കുകളിൽ 30 ശതമാനം വരെ വർധനയുണ്ടായി. ദുബായ്–ബെംഗളൂരു, ദുബായ്–ഹൈദരാബാദ്, ദുബായ്–മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 ശതമാനം വർധനയും രേഖപ്പെടുത്തി.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ നിരക്ക് വർധനയിൽ നിന്ന് ഒഴിവായെങ്കിലും, ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കലുകൾ മൂലം നിരവധി യാത്രക്കാർ അനിശ്ചിതത്വത്തിലായി. യാത്ര തുടങ്ങുന്നതിന് മുൻപ് വിമാനത്തിന്റെ നിലവസ്ഥ പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഇൻഡിഗോ നേരിടുന്ന സാങ്കേതികവും പ്രവർത്തനപരവുമായ പ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടുന്നവരെ വിമാന സർവീസുകളിൽ സമയതാമസം തുടരുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെട്ടാൽ ജനുവരി അവസാനത്തോടെ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രതിസന്ധി നീണ്ടാൽ, ഓഫ്സീസണായ ഫെബ്രുവരിയിലും ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരുമെന്നാണ് ട്രാവൽ രംഗത്തെ സൂചന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലോകത്തെ ഞെട്ടിച്ച അറസ്റ്റ്: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തലവൻ യുഎഇ പോലീസിന്റെ പിടിയിൽ!
ദുബായ്: ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ തിരയുന്ന, പ്രമുഖ അന്താരാഷ്ട്ര കുറ്റകൃത്യ സംഘമായ ‘വ്രാച്ചി ക്ലാനി’ൻ്റെ (Vraarci Clan) ഉപവിഭാഗമായ ‘വിച്ച്ക്രാഫ്റ്റേഴ്സി’ൻ്റെ തലവൻ മാർക്കോ ഡോർഡെവിച്ച് ദുബായ് പോലീസിന്റെ പിടിയിലായി. ദുബായിൽ നടന്ന അതീവ രഹസ്യവും കൃത്യവുമായ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികളുമായുള്ള ശക്തമായ സഹകരണത്തിൻ്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ സുപ്രധാന അറസ്റ്റ് നടത്തിയത്. സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി ഗുരുതരമായ കേസുകളിൽ ഡോർഡെവിച്ച് വിവിധ രാജ്യങ്ങളിൽ പ്രതിയാണ്.
രാജ്യത്തെയും അന്താരാഷ്ട്ര സമൂഹത്തെയും സംരക്ഷിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഭീഷണിയുയർത്തുന്ന ആർക്കും ദുബായിൽ ഒളിത്താവളം ഒരുക്കില്ലെന്ന് ഈ അറസ്റ്റ് അടിവരയിടുന്നു. ഡോർഡെവിച്ചിനെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply