യുഎഇയിൽ വമ്പൻ തട്ടിപ്പ്: 2 കോടിയിലേറെ തട്ടിയ പ്രവാസിക്ക് കടുത്ത ശിക്ഷ! തട്ടിപ്പ് നടത്തിയത് ഇങ്ങനെ

അബുദാബി: യുഎഇയിലെ ഒരു ബാങ്കിനെ വ്യാജരേഖകൾ ചമച്ച് കബളിപ്പിച്ച് സ്വന്തം പേരിൽ ഉണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ (ഏകദേശം 2 കോടിയിലേറെ ഇന്ത്യൻ രൂപ) കടം തീർക്കാൻ ശ്രമിച്ച പ്രവാസിക്ക് ഫെഡറൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കേസിൽ പ്രതിക്ക് മൂന്ന് മാസം താൽക്കാലിക തടവും, ബാങ്ക് ഒടുക്കിയ തുകയ്ക്ക് തുല്യമായ വൻ പിഴയും കോടതി വിധിച്ചു.പ്രവാസി നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ ഒറ്റയടിക്ക് ഒതുക്കിത്തീർക്കാൻ ലക്ഷ്യമിട്ട് ഇയാൾ ‘ഡെറ്റ് പർച്ചേസ് ഫെസിലിറ്റി’ക്ക് ബാങ്കിൽ അപേക്ഷിച്ചു. ഇതിനായി, തന്റെ മാസശമ്പളം 50,000 ദിർഹത്തിന് മുകളിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ‘ടു ഹൂം ഇറ്റ് കൺസേൺ’ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കൂടാതെ, 1,90,000 ദിർഹം വാർഷിക വാടക ബാധ്യത കാണിക്കുന്ന ഒരു ലീസ്‌-അപ്രൂവൽ നോട്ടിസും ഹാജരാക്കി. ഔദ്യോഗിക മുദ്രകളും ഒപ്പുകളും സഹിതം ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കിയതാണെന്ന രീതിയിലാണ് ഈ രണ്ട് രേഖകളും സമർപ്പിച്ചത്. രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ച് ബാങ്ക് അപേക്ഷ അംഗീകരിച്ചു. മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിലായി ഇയാൾക്കുണ്ടായിരുന്ന 8,82,000-ദിർഹത്തിലേറെ വരുന്ന കുടിശ്ശിക ബാങ്ക് അടച്ചുതീർക്കുകയും ചെയ്തു. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റർമാർ ഫയലുകൾ പരിശോധിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്, രേഖകളിൽ പേര് പറഞ്ഞിരുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെട്ടപ്പോൾ, അവർ അത്തരത്തിലുള്ള ഒരു ശമ്പള സർട്ടിഫിക്കറ്റോ ലീസ്‌-അപ്രൂവൽ നോട്ടീസുകളോ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടർ അന്വേഷണത്തിൽ അപേക്ഷാ ഫോം പോലും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് പോലീസിൽ പരാതി നൽകുകയായിരുന്നു. വ്യാജരേഖ ചമച്ചതിനും തട്ടിപ്പിനും വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയതായി ചൂണ്ടിക്കാട്ടി കോടതി പ്രതിയുടെ വാദങ്ങൾ തള്ളി. ഇതോടെ മൂന്ന് മാസം തടവും, ബാങ്ക് നൽകിയ കൃത്യം തുകയായ 882,500 ദിർഹം പിഴയായും (ഏകദേശം 2 കോടി രൂപ) അടയ്ക്കാൻ കോടതി ഉത്തരവിട്ടു. യുഎഇയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ശക്തമായ നിയമപരിരക്ഷയും രേഖാപരമായ കൃത്രിമങ്ങളോടുള്ള സഹിഷ്ണുതയില്ലായ്മയുമാണ് ഈ വിധിയിലൂടെ ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുന്നതെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്

യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *