യുഎഇയിൽ സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസിൽ യുവാവിന് അബുദാബി കോടതി കനത്ത ശിക്ഷ വിധിച്ചു. പ്രതിക്ക് 20,000 ദിർഹം പിഴ അടയ്ക്കണമെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിലൂടെ സ്ത്രീയുടെ സ്വകാര്യതയും മാനസിക ശാന്തിയും ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. കേസിന്റെ ക്രിമിനൽ, സിവിൽ വശങ്ങൾ പരിശോധിച്ച ശേഷമാണ് ഒക്ടോബർ 16-ന് അന്തിമ വിധി പ്രഖ്യാപിച്ചത്.
സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മാനസിക പീഡനവും വ്യക്തിത്വനഷ്ടവും നേരിട്ടതായി ചൂണ്ടിക്കാട്ടി സ്ത്രീ സിവിൽ കോടതിയെ സമീപിച്ചിരുന്നു. ഇതിനുമുമ്പ് അബുദാബി ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നതും അപ്പീൽ കോടതിയും ആ ശിക്ഷ മാർച്ചിൽ ശരിവെച്ചതുമാണ്. സ്വകാര്യത ലംഘനം ഗുരുതരമായ ധാർമിക-മാനസിക കുറ്റം ആണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ തെളിയിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നഷ്ടപരിഹാരത്തുക 20,000 ദിർഹമായി നിശ്ചയിക്കപ്പെട്ടു. കോടതി വിധി ഫെഡറൽ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 പ്രകാരമാണ് പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുടുക്കിലായവരിൽ മലയാളികളടക്കം നൂറുകണക്കിന് പേർ, കേസ് കൊടുത്താൽ പേടിയില്ല’, മലയാളി ഡോക്ടർ ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
ദുബായിൽ പ്രവർത്തിച്ചിരുന്ന ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം നടത്തിയ വൻതട്ടിപ്പിൽ മലയാളികളടക്കം നൂറുകണക്കിന് പ്രവാസികൾ ഇരയായി. രണ്ടര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ നഷ്ടപ്പെട്ട 30 പേർ ഇതിനകം ഷാർജ പൊലീസിന് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ അഞ്ജുവും ജോമോളും യുഎഇയിൽ നേരിട്ടെത്തി പരാതി സമർപ്പിച്ചു. അഡ്വ. പ്രീത ശ്രീറാം മാധവിന്റെ നിയമസഹായത്തോടെയാണ് ഇരകൾ പൊലീസിനെ സമീപിച്ചത്.
യൂറോപ്പിലേക്കുള്ള തൊഴിൽവാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്
പോളണ്ട്, ചെക് റിപ്പബ്ലിക്, കാനഡ, യുകെ, അമേരിക്ക, ന്യൂസീലൻഡ്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനം ഓരോരുത്തരിൽ നിന്ന് 10,000 മുതൽ 25,000 ദിർഹം വരെ പിരിച്ചെടുത്തു. എന്നാൽ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ പ്രതികൾ പണം തട്ടിയെടുത്തതായാണ് പരാതി. ആന്ധ്ര സ്വദേശികളായ അച്ഛനും മകളും, തിരുവനന്തപുരം സ്വദേശികളായ രണ്ടു സഹോദരന്മാരുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ.
വ്യാജ വർക്ക് പെർമിറ്റ്, ഭീഷണിയും തട്ടിപ്പും
ഇടുക്കി സ്വദേശി അബിൻ ബേബി ഉൾപ്പെടെ നിരവധി ഇരകൾക്ക് വ്യാജ വർക്ക് പെർമിറ്റുകളാണ് ലഭിച്ചത്. ചോദ്യം ചെയ്തപ്പോൾ കമ്പനി അധികൃതർ തന്നെ ഭീഷണിപ്പെടുത്തിയെന്നും “കേസ് കൊടുത്താൽ പേടിയില്ല” എന്ന വെല്ലുവിളിയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാർക്ക് മുൻപ് “മൈഗ്രേഷൻ ബ്യൂറോ സർവീസ്” എന്ന പേരിൽ 200 പേരെ കബളിപ്പിച്ച് 2 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും തുടർന്ന് “ലിനാക് മൈഗ്രേഷൻ സർവീസ്” വഴി മറ്റൊരു 2 കോടി രൂപയും സമാഹരിച്ചതായും ആരോപണമുണ്ട്.
സിംഗപ്പൂരിലേക്ക് അയച്ച് വഞ്ചന മറച്ചുവെക്കൽ
തട്ടിപ്പിൽ പെട്ടവരിൽ ചിലരെ സിംഗപ്പൂരിലേക്ക് അയച്ച് മറ്റു ഇരകളെ വിശ്വസിപ്പിക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവിടെ ജോലിയും താമസസൗകര്യവും ഒന്നും ലഭിക്കാതെ ദുരിതത്തിലായവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
മുൻ ജീവനക്കാരെ അപമാനിച്ചും കുറ്റപ്പെടുത്തിയും തട്ടിപ്പുകാർ രക്ഷപ്പെടാൻ ശ്രമിച്ചു
സ്ഥാപനത്തിലെ മുൻ ജീവനക്കാരായ സൗമ്യ, വിശാഖ്, ജെസീന എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയും വ്യാജപ്രചാരണം നേരിടുകയും ചെയ്തതായി ആരോപിച്ചു. പണം കമ്പനിയുടെ അക്കൗണ്ടിലൂടെയാണ് സ്വീകരിച്ചിരുന്നത് എന്നതിന്റെ തെളിവുകളുണ്ടെന്നും, എങ്കിലും തട്ടിപ്പുകാർ ഇവർക്കെതിരെ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
പോലീസ് അന്വേഷണം ശക്തമാക്കി
തട്ടിപ്പിൽപ്പെട്ടവരുടെ പരാതികൾ ഷാർജയും ദുബായ് പോലീസും ചേർന്ന് അന്വേഷിക്കുന്നു. നിരവധി ഇരകളുടെ മൊഴികളും സാമൂഹ്യ മാധ്യമ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന്, കുറ്റക്കാരെ ഉടൻ പിടികൂടാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. ഈ കേസിൽ പ്രതികളായ മലയാളികളടക്കം ദുബായിലെ ലിനാക് മൈഗ്രേഷൻ കൺസൾട്ടൻസി നടത്തിയ വഞ്ചന യുഎഇയിലും കേരളത്തിലും വ്യാപകമായ ആകുലത സൃഷ്ടിച്ചിരിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പുതിയ വിസിറ്റ് വിസ നിയമം: ശമ്പള വർധനവില്ലാതെ പ്രവാസികൾക്ക് സ്പോൺസർ ചെയ്യാനാകുമോ? എങ്ങനെ? വിശദമായി അറിയാം
യുഎഇ വിസിറ്റ് വിസ നിയമങ്ങളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) വരുത്തിയ പുതിയ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് വലിയ ആഘാതമായി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിസിറ്റ് വിസയിൽ സ്പോൺസർ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഗണ്യമായി വർധിപ്പിച്ചതാണ് പ്രധാന മാറ്റം. പുതിയ നിയമപ്രകാരം, സ്പോൺസറും സ്പോൺസർ ചെയ്യപ്പെടുന്ന വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നു. അടുത്ത ബന്ധുക്കൾ (മാതാപിതാക്കൾ, ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവരെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടെങ്കിൽ മതി. എന്നാൽ അകന്ന ബന്ധുക്കൾക്ക് (സഹോദരങ്ങൾ, കസിൻസ്) 8,000 ദിർഹവും, സുഹൃത്തുക്കൾക്ക് 15,000 ദിർഹവും ശമ്പള പരിധിയായി നിശ്ചയിച്ചിരിക്കുകയാണ്.
പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പുതിയ ശമ്പള മാനദണ്ഡങ്ങൾക്കും താഴെ വരുമാനമുള്ളവരാണ്. അതിനാൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ. ഇത് സാധാരണ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. യുഎഇയിൽ അത്രയും ശമ്പളം ലഭിക്കുന്നവർ ചെറിയ ശതമാനത്തിൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പുതിയ മാനദണ്ഡങ്ങൾ സന്ദർശകർ യുഎഇയിൽ എത്തിയ ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എങ്കിലും, ഈ നിയമം അനവധി സാധാരണ പ്രവാസികളുടെ യാത്രാ പദ്ധതികളെ തകിടം മറിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply