നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽപെട്ട് പിടിയിലായ ഇന്ത്യക്കാരനെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. ഗുജറാത്ത് പൊലീസിന്റെ അഭ്യർഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാടുകടത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇ അധികൃതർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചതായി സിബിഐ അറിയിച്ചു.
2,300 കോടി രൂപയുടെ തട്ടിപ്പ്
ഏകദേശം 2,300 കോടി രൂപയുടെ (ഏകദേശം 958 ദശലക്ഷം ദിർഹം) അനധികൃത ചൂതാട്ട, കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിലെ മുഖ്യപ്രതിയാണ് ജയിൻ എന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട 481 അക്കൗണ്ടുകളിലായി 9.62 കോടി രൂപ (4 ദശലക്ഷം ദിർഹം) മരവിപ്പിച്ചതായും 1,500-ൽ അധികം അക്കൗണ്ടുകൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് മോണിറ്ററിങ് സെൽ (എസ്എംസി) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിർലിപ്ത റായ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply