കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിഷമദ്യം കഴിച്ച് 10 പ്രവാസികളാണ് മരിച്ചത്. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്. ഒട്ടേറെപ്പേരെയാണ് കുവൈത്ത് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്. മദ്യം കുടിച്ചവരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പലരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. പലയിടങ്ങളിലായി കുഴഞ്ഞുവീണ ആളുകളെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. ഇവർ ജലീബ് ബ്ലോക്ക് ഫോറിൽ നിന്ന് വാങ്ങിക്കഴിച്ച മദ്യത്തിൽ വിഷം കലർന്നിട്ടുണ്ടെന്നാണ് സൂചന.
മദ്യം വാങ്ങി കഴിച്ചവരിൽ പലരും വ്യത്യസ്ത ലേബർ ക്യാമ്പിൽനിന്നുള്ളവരാണ്. ഇവരിൽ പതിനഞ്ചോളം പേർ നിലവിൽ ചികിത്സയിലാണ്. ദുരന്തത്തിൽ മരിച്ചവരിൽ പ്രവാസി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മദ്യം കഴിച്ചു കുഴഞ്ഞുവീണവരിൽ പലരുടേയം കാഴ്ച നഷ്ടപ്പെട്ടതായും, വൃക്കയ്ക്ക് തകരാറുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മദ്യ വിതരണം നടത്തിയ സ്ഥലത്തു നിന്ന് സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.