വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക്. റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വർഷം 44,018 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയ പുതിയ വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാഹനത്തിലുള്ള എല്ലാവരെയും ശ്രദ്ധിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഒരു വിമാനത്തിലെ ക്യാപ്റ്റന്റെ റോളിന് സമാനമാണിത്. വിമാനത്തിലുള്ള എല്ലാവരുടെയും പൂർണ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. ഇത് കാർ ഓടിക്കുമ്പോഴും ബാധകമാണ്. 2017 ജൂലൈ ഒന്ന് മുതൽ യുഎഇ നിയമം അനുസരിച്ച് മുന്നിലും പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ച്, പിൻസീറ്റുകളിൽ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. പല യാത്രക്കാരും ഇപ്പോഴും നിയമം അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ തെറ്റായ പെരുമാറ്റം കാണിച്ചാൽ ഡ്രൈവർക്ക് പിഴ ചുമത്തണം. നിയമങ്ങൾ നിശ്ചയിക്കുകയും എല്ലാവരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. അപകടങ്ങളിൽ പരിക്ക് അല്ലെങ്കിൽ മരണം എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കും. അപകടത്തിന്റെ സ്വഭാവമനുസരിച്ച് മുതിർന്നവരിൽ 40 മുതൽ 60 ശതമാനം വരെ അപകടങ്ങളിൽ സീറ്റ് ബെൽറ്റുകൾ ജീവൻ രക്ഷിക്കുന്നുണ്ടെന്നും കുട്ടികളിൽ 80 ശതമാനം വരെ മാരകമായ പരിക്കുകളോ മരണങ്ങളോ തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g